Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTവിഴിഞ്ഞം കരാർ: പരിഗണന വിഷയങ്ങളിൽ വ്യക്തത വേണമെന്ന് അന്വേഷണ കമീഷൻ
text_fieldsbookmark_border
കൊച്ചി: വിഴിഞ്ഞം തുറമുഖ കരാറിലെ ക്രമക്കേടുകൾ അന്വേഷിക്കുമ്പോള്‍ പരിഗണന വിഷയങ്ങളെപ്പറ്റി വ്യക്തത വേണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമീഷൻ. സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊതുഖജനാവിന് നഷ്ടം വരുത്തുന്ന കരാറിെൻറ ഉത്തരവാദിത്തം ആർക്കെന്ന് കണ്ടെത്താനാണ് മൂന്നംഗ കമീഷനെ നിയോഗിച്ചത്. എന്നാൽ, സി.എ.ജി റിപ്പോർട്ടിനെക്കുറിച്ചും ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ടേംസ് ഓഫ് റഫറൻസ് സംബന്ധിച്ച് കമീഷൻ സർക്കാറിൽനിന്ന് വ്യക്തത തേടുന്നത്. സി.എ.ജി റിപ്പോർട്ടിലെ ശരിതെറ്റുകൾ പരിശോധിക്കാൻ കമീഷന് അധികാരമുണ്ടോയെന്ന കാര്യത്തിലാണ് വ്യക്തത തേടുകയെന്ന് ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ കമീഷൻ ഓഫിസിൽ നടന്ന ആദ്യ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ മന്ത്രിയായിരുന്ന കെ. ബാബു, അദാനി ഗ്രൂപ്, തുറമുഖ വകുപ്പ് മുൻ സെക്രട്ടറി ജയിംസ് വർഗീസ് എന്നിവർക്കൊപ്പം മാധ്യമപ്രവർത്തകൻ ഏലിയാസ് ജോൺ, ആം ആദ്മി പാർട്ടി, ഫെലിക്സ്, സംസ്ഥാന സർക്കാർ, ജോൺ ജോസഫ്, കമീഷൻ അഭിഭാഷകൻ വിൻസെൻറ് പാനിക്കുളങ്ങര എന്നിവർ കക്ഷിചേർന്നു. വിഴിഞ്ഞം പദ്ധതിക്ക് ടെൻഡർ നൽകിയ തേഡ് ഹാർബർ എൻജിനീയറിങ് കൺസോർട്യവും കക്ഷി ചേരാൻ സമ്മതം അറിയിച്ചിട്ടുണ്ട്. കരാറിനെക്കുറിച്ച് ബ്ലോഗ് എഴുതിയാളാണെന്ന് ചൂണ്ടിക്കാട്ടി കമീഷൻ അംഗം കെ. മോഹൻദാസിനെതിരെ ആദ്യദിനം ഹരജിയെത്തി. ഇത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നും പക്ഷപാതപരമാകാൻ സാധ്യതയുണ്ടെന്നുമാണ് ഫെലിക്സിെൻറ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, കമീഷനെയും അംഗങ്ങളെയും പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാറാണെന്നായിരുന്നു സി.എൻ. രാമചന്ദ്രെൻറ മറുപടി. ആക്ഷേപം അറിയിച്ചാൽ നടപടിയെടുക്കേണ്ടതും സർക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 27നാണ് അടുത്ത സിറ്റിങ്. സി.എന്‍. രാമചന്ദ്രന്‍ അധ്യക്ഷനായ കമീഷനിൽ കെ. മോഹന്‍ദാസ്, പി.ജെ. മാത്യു എന്നിവരാണ് അംഗങ്ങൾ. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിെൻറ പൊതുതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നാണ് ഉമ്മൻ ചാണ്ടി അറിയിച്ചിരിക്കുന്നത്. പൊതുഖജനാവിന് ഏതെങ്കിലും വിധത്തിലുള്ള നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story