Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:39 AM GMT Updated On
date_range 22 Feb 2018 5:39 AM GMTഫാ. പീറ്റർ െബനഡിക്ട് മൊയ്തീൻകുഞ്ഞിന് വൃക്ക നൽകി; രണ്ട് കുടുംബങ്ങൾക്ക് ജീവിതം
text_fieldsbookmark_border
ആലപ്പുഴ: ഫാ. പീറ്റർ െബനഡിക്ട് വൃക്ക നൽകിയപ്പോൾ സന്തോഷവും ആഹ്ലാദവും എത്തിയത് രണ്ട് കുടുംബത്തിലേക്ക്. വൃക്ക തകരാറിലായി സ്വപ്നങ്ങൾ ഇരുളടഞ്ഞ രണ്ടുപേർ ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടുത്തടുത്ത മുറികളിൽ പ്രതീക്ഷകളിലാണ്. കന്യാകുമാരി മാർത്താണ്ഡം സ്വദേശി ഫാ. പീറ്റർ ബെനഡിക്ട് ആലപ്പുഴ പല്ലന സ്വദേശിയും കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയറുമായ പുത്തൻപറമ്പിൽ മൊയ്തീൻകുഞ്ഞിനാണ് വൃക്ക നൽകിയത്. മൊയ്തീൻകുഞ്ഞിെൻറ ഭാര്യ പൂച്ചാക്കൽ പുന്നാത്തറ കുടുംബാംഗം സി.എ. റജുല തൃശൂർ സ്വദേശി ഡാർവിനും വൃക്ക നൽകി. കൊച്ചിയിലെ ആശുപത്രിയിൽ ബുധനാഴ്ച നാലുപേരുടെയും ഹൃദയങ്ങൾ അദൃശ്യമായ സ്നേഹക്കണ്ണികളുള്ള ചങ്ങലയിൽ ഒരുമിച്ചു. വിജയകരമായി ഇവരുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. കഴിഞ്ഞ ദീപാവലിക്ക് നാലുപേരും പരസ്പരം കൈപിടിച്ച് തുടങ്ങിയ യാത്രയാണ് സഫലീകരിക്കപ്പെട്ടത്. മാർത്താണ്ഡം മലങ്കര രൂപതയുടെ കീഴിെല മാർത്താണ്ഡം ഇൻറഗ്രേറ്റഡ് െഡവലപ്മെൻറ് സൊസൈറ്റി (മിഡ്സ്) ഡയറക്ടർ ഫാ. പീറ്റർ വൃക്ക ദാനം ചെയ്യാൻ ഒരുക്കമായിട്ട് നാളുകളായി. വൃക്ക കിട്ടാതെ രോഗികൾ മരിക്കുന്നത് കണ്ടതോടെയാണ് അദ്ദേഹം തീരുമാനമെടുത്തത്. ഫാ. ഡേവിസ് ചിറമേലിെൻറ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു. മൊയ്തീൻകുഞ്ഞിന് വൃക്ക നൽകാൻ ഭാര്യ തയാറായിരുന്നെങ്കിലും രക്തഗ്രൂപ്പുകൾ വ്യത്യസ്തമായിരുന്നു. ഒടുവിൽ ഇവർ ധാരണയിലെത്തുകയായിരുന്നു. മൊയ്തീന് ഫാ. പീറ്റർ വൃക്ക നൽകുമ്പോൾ ഭാര്യയുടെ വൃക്ക മറ്റൊരാൾക്ക് നൽകണം. 23ാം വയസ്സിൽ വൃക്കരോഗം ബാധിച്ച അയ്യന്തോൾ സ്വദേശി ഡാർവിനായിരുന്നു ആ വൃക്ക സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചത്. 32 വയസ്സുള്ള ഡാർവിൻ ജോലിക്ക് പോകാൻപോലും കഴിയാത്ത അവസ്ഥയിലാണ്. അനുജനും വൃക്കരോഗമുണ്ട്. അച്ഛൻ നേരേത്ത മരിച്ചതും കുടുംബത്തെ തളർത്തി. അമ്മക്ക് രക്തസമ്മർദമുള്ളതിനാൽ വൃക്ക നൽകാനും കഴിയില്ലായിരുന്നു. ഒടുവിൽ ദീപാവലിക്ക് കൊച്ചിയിലെ ആശുപത്രി ഒ.പി റൂമിൽ ഇവർ കണ്ടുമുട്ടി. രക്തപരിശോധന വിജയകരമായി പൂർത്തിയാക്കി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story