Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:05 AM IST Updated On
date_range 17 Feb 2018 11:05 AM ISTപട്ടികജാതി പദ്ധതിയിൽ കൈക്കൂലി; ഗ്രാമപഞ്ചായത്ത് അംഗം അറസ്റ്റിൽ
text_fieldsbookmark_border
കായംകുളം: ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം പട്ടികജാതി കുടുംബത്തിന് വസ്തു വാങ്ങിയ പദ്ധതിയിൽ കൈക്കൂലി ആവശ്യപ്പെട്ട കോൺഗ്രസ് നേതാവായ ഗ്രാമപഞ്ചായത്ത് അംഗത്തെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തിയൂർ പഞ്ചായത്ത് നാലാം വാർഡ് അംഗം പത്തിയൂർകാല കാപ്പിതറയിൽ കെ. രാജനാണ് പിടിയിലായത്. 10,000 രൂപ വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥലം വാങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപക്ക് നാലാം വാർഡിലെ താമസക്കാരനായ മുകേഷായിരുന്നു ഗുണഭോക്താവ്. പത്തിയൂർ സ്വദേശിയായ ലീലാമ്മയിൽനിന്ന് സ്ഥലം വാങ്ങി നൽകുന്നതിൽ രാജനും മുൻകൈയെടുത്തിരുന്നു. പ്രതിഫലമായി വിധവയായ ലീലാമ്മയോട് രാജൻ 50,000 രൂപ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണിൽ തുടർന്നതോടെ ലീലാമ്മ റെക്കോഡ് ചെയ്ത് വിജിലൻസിനെ സമീപിക്കുകയായിരുന്നു. തർക്കം രൂക്ഷമായതോടെ 25,000 രൂപ നൽകണമെന്ന വ്യവസ്ഥയിൽ ഒത്തുതീർപ്പുണ്ടാക്കി. ആദ്യഗഡുവായി 10,000 രൂപ നൽകണമെന്ന ധാരണയുമായി. ഇതനുസരിച്ച് പത്തിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പണം നൽകാൻ ലീലാമ്മ എത്തി. വിജിലൻസിെൻറ നിർദേശപ്രകാരം ജില്ല ലോട്ടറി ഒാഫിസർ വി. മുരളീധരൻ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ രേഖ എന്നിവരും ഇവരെ അനുഗമിച്ചിരുന്നു. പണം വാങ്ങി പോക്കറ്റിലേക്ക് വെച്ചതോടെ വിജിലൻസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. വസ്തു വാങ്ങിയ ഗുണഭോക്താവിൽനിന്ന് 10,000 രൂപ രാജൻ വാങ്ങിയതായും ആക്ഷേപമുണ്ട്. വാർഡിൽ രണ്ടുപേർക്കാണ് പദ്ധതി അനുവദിച്ചത്. രണ്ട് ഇടപാടിലും പണം കൈപ്പറ്റിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഡിവൈ.എസ്.പി റെക്സ് ബോബി അരവിൻ, സി.െഎമാരായ ഹരി വിദ്യാധരൻ, ഋഷികേശൻ നായർ, കെ. തോമസ്, വിശ്വംഭരൻ, എസ്.ഐമാരായ രാജീവ്, ആൻറണി, ഭുവനേന്ദ്രദാസ്, എ.എസ്.െഎമാരായ മനോജ്, അൻവർ, ബൈജു, ചാൾസ്, ഷാജി എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്. രാജനെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story