Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 11:23 AM IST Updated On
date_range 31 Aug 2018 11:23 AM ISTഇവിടെ കാറ്റിന് കണ്ണീരിെൻറ നനവ്, പോളയുടെ ദുർഗന്ധം പ്രളയമുറിവുണങ്ങാതെ പള്ളിപ്പാട്
text_fieldsbookmark_border
ആലപ്പുഴ: ''ചുറ്റുവട്ടത്തുള്ള പള്ളിക്കൂടങ്ങളിലെ കുഞ്ഞുങ്ങളൊെക്ക സ്കൂളിൽ പോയിത്തുടങ്ങി. ഞങ്ങടെ മക്കൾ ഇപ്പോഴും ഇൗ ക്യാമ്പിൽ ഇങ്ങനെ കഴിയുന്നു. എന്ന് വീട്ടിൽ പേകാൻ കഴിയും എന്നുപോലും അറിയില്ല. നാളെ ക്യാമ്പ് നിർബന്ധമായും പിരിച്ചുവിടുമെന്ന് കേൾക്കുന്നു. ഞങ്ങടെ നെഞ്ചിൽ തീയാണ്. പോളയും ചളിയും നിറഞ്ഞ് വീട്ടിലേക്കുള്ള വഴിസഹിതം നാറ്റമാണ്. ഇവിടെയൊന്നും വീട് വൃത്തിയാക്കാൻ ആരും വന്നില്ല'' -ഹരിപ്പാട് പള്ളിപ്പാട് എൻ.ടി.പി.സി പമ്പ്ഹൗസ് ദുരിതാശ്വാസ ക്യാമ്പിലെ 65കാരി സരോജിനി വിതുമ്പി. പള്ളിപ്പാട് പഞ്ചായത്ത് നാലാം വാർഡിൽ പഴയചാലിൽവീട്ടിൽ സരോജിനിയുടെ വീട് മുഴുവൻ െവള്ളത്തിൽ മുങ്ങിയിരുന്നു. ഇപ്പോഴും െവള്ളം ഇറങ്ങിയിട്ടില്ല. ഇനി എന്ന് ഇറങ്ങുമെന്ന് അറിയില്ല. സരോജിനിയും അഞ്ചംഗ കുടുംബവും ക്യാമ്പിലാണ്. പഞ്ചായത്തിൽ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് നാലുകെട്ടുംകവല കോളനിവാസികളാണ്. അച്ചൻകോവിൽ ആറിന് തീരത്തെ ഇൗ ദലിത് കോളനിയിൽ 38 കുടുംബങ്ങളാണുള്ളത്. മുഴുവൻ വീടും വെള്ളത്തിൽ മുങ്ങിപ്പോയി. കുട്ടികളുടെ പുസ്തകങ്ങളും ബാഗും വീട്ടുപകരണങ്ങളുമൊക്കെ നശിച്ചു. പോളശല്യമാണ് പ്രദേശത്തെ പ്രധാന വെല്ലുവിളി. വെള്ളത്തിനൊപ്പം വീട്ടിൽ കയറിയ പായൽക്കൂട്ടം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണെന്ന് പ്ലാപ്പുറത്ത് വീട്ടിൽ ഷൈനി പറയുന്നു. ക്യാമ്പിൽ 139 കുടുംബങ്ങളിലെ 460 പേരാണ് താമസിക്കുന്നത്. ഏഴു ദിവസം പ്രായമായ കുഞ്ഞുവരെ ക്യാമ്പിലുണ്ടായിരുന്നു. വീട്ടിൽനിന്ന് വെള്ളം ഇറങ്ങാൻ താമസിക്കുമെന്ന് മനസ്സിലാക്കി അമ്മയെയും കുഞ്ഞിനെയും ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പത്തുമാസം പ്രായമുള്ള ഭദ്ര മുതൽ 80കാരി വരെ ക്യാമ്പിലുണ്ട്. എന്ന് വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നറിയാതെ നീറിക്കഴിയുകയാണ് ഇവർ. ചെങ്ങന്നൂരിലെ മഹാപ്രളയം ഏറ്റവും കൂടുതൽ ബാധിച്ച മറ്റൊരു കേന്ദ്രമായിരുന്നു പള്ളിപ്പാട് പഞ്ചായത്ത്. 13 വാർഡുകളിലെ 6400 കുടുംബങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. 15,000 പേർക്ക് നാശനഷ്ടങ്ങളുണ്ടായി. പഞ്ചായത്തിലെ മുഴുവൻ കരകൃഷിയും നശിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് രാജേന്ദ്ര കുറുപ്പ് പറയുന്നു. കൃഷിയും വീടുപണിയുമൊക്കെ ചെയ്ത് ഉപജീവനം നയിക്കുന്നവരാണ് ക്യാമ്പിൽ ശേഷിക്കുന്നവരിൽ അധികവും. ദിവസങ്ങളായി തൊഴിൽനഷ്ടവും ഇവരെ കൂടുതൽ ആശങ്കാകുലരാക്കുന്നു. നിസാർ പുതുവന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story