Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 11:24 AM IST Updated On
date_range 28 Aug 2018 11:24 AM ISTപ്രിയപ്പെട്ടതെല്ലാം വെള്ളം കൊണ്ടുപോയി; പ്രിയദർശിനി കോളനിക്കാർക്കുമുന്നിൽ ശൂന്യത മാത്രം
text_fieldsbookmark_border
കൊച്ചി: ''എനിക്കാരുമില്ല, ഇൗ വീട്ടിൽ കിടക്കാൻ എനിക്ക് പേടിയാണ്. എന്തെങ്കിലും കഴിച്ചിട്ട് രണ്ടുദിവസമായി. എങ്കിലും സാരമില്ല. കേറികിടക്കാനൊരു കൂരവേണം'' -പഴകിയ വീടിെൻറ വിണ്ടുകീറിയ ചുവരുകളിലേക്ക് ചൂണ്ടി ഇത് പറയുേമ്പാൾ 76കാരി തങ്കമ്മ ശിവാനന്ദൻ കരച്ചിലടക്കാൻ പാടുപെട്ടു. ''എന്നോടൊന്നും ചോദിക്കരുതേ, എനിക്ക് പിടിച്ചുനിൽക്കാനാവില്ല'' -എല്ലാം നഷ്ടപ്പെട്ട ആ വയോധികയുടെ വാക്കുകൾ ഒരു അപേക്ഷയായിരുന്നു. ആലങ്ങാട് പഞ്ചായത്തിലെ കോട്ടപ്പുറത്ത് ഇന്ദിര പ്രിയദർശിനി കോളനിയിൽ തങ്കമ്മയെപ്പോലെ പ്രളയത്തിൽ ജീവിതം തകർന്നവർ വേറെയുമുണ്ട്. പട്ടണത്തിെൻറ കോലാഹലങ്ങളിൽനിന്നെല്ലാം മാറി പെരിയാറിെൻറ കൈവഴിയായി ഒഴുകുന്ന പുഴയുടെ തീരത്താണ് കോളനി. അതുകൊണ്ടുതന്നെ ഇവരുടെ ദുരിതക്കാഴ്ചകൾ അത്രയങ്ങ് പുറംലോകത്തെത്തിയിട്ടില്ല. 22 കുടുംബങ്ങളാണ് കോളനിയിൽ. കൂലിപ്പണിയെടുത്ത് അന്നന്നത്തെ ജീവിതം തള്ളിനീക്കുന്നവർ. മുണ്ടുമുറുക്കിയെടുത്തും പാതി പട്ടിണി കിടന്നും സ്വരുക്കൂട്ടിയതെല്ലാം വെള്ളം കൊണ്ടുപോയി. ഭർത്താവും ഏകമകനും മരിച്ച തങ്കമ്മ ഒറ്റക്കാണ് താമസം. 12 സെൻറ് സ്ഥലത്തെ വീട്ടിൽ ഇനി കിടന്നുറങ്ങാൻ അവർക്ക് ധൈര്യമില്ല. ''ഇൗ വളപ്പിൽതന്നെ എനിക്കൊരു കൂര വേണം. ഇൗ സമ്പാദ്യം മരണശേഷം എന്നേക്കാൾ പാവെപ്പട്ടവർക്ക് കൊടുത്തുകൊള്ളാം'' -തങ്കമ്മ പറയുന്നു. ''പള്ളിയിൽ പോകാൻ ഒരുങ്ങിനിന്നതിനാൽ ഉടുത്ത സാരിയെങ്കിലും കിട്ടി. ഇൗ വീട്ടിൽ വേറെ ഒന്നുമില്ല'' -മുറ്റത്തിെൻറ മൂലയിൽ കൂട്ടിയിട്ട നനഞ്ഞുകുതിർന്ന വസ്ത്രങ്ങൾക്കും ചളിപുരണ്ട പാത്രങ്ങൾക്കും അരികിൽ തകർന്ന ഹൃദയവുമായി ഇരിക്കുന്ന അച്ചൻപറമ്പിൽ അൽഫോൻസ ബാബു പറഞ്ഞു. കോളനിയിലെ താമസക്കാരനായ ബാവേലിൽ വീട്ടിൽ തോമസിെൻറ ഷീറ്റ് മേഞ്ഞ വീടിനുമുകളിൽ ഒഴുകിയെത്തിയ രണ്ട് കൂറ്റൻ തടിക്കഷണങ്ങൾ ഇപ്പോഴുമുണ്ട്. കണിയാംകുടത്തിൽ റഹ്മത്തലി താമസിക്കുന്ന വാടകവീട് പേടിപ്പെടുത്തുന്ന കാഴ്ചയാണ്. വീടിെൻറ പിൻഭാഗം പൂർണമായി തകർന്നു. ശേഷിക്കുന്നഭാഗം ചുമരുകൾ വിണ്ടുകീറി. മേൽക്കൂരക്കും ബലക്ഷയമുണ്ട്. കളത്തിൽപറമ്പിൽ മാനുവൽ, അരങ്ങിൽ വീട്ടിൽ കണ്ണൻ, മാടമ്പിവീട്ടിൽ പ്രഭാകരൻ എന്നിവരുടെ വീടുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. കോളനിയിലെ പല വീടുകളും വാസയോഗ്യമല്ല. ഭൂരിഭാഗം ക്യാമ്പുകളും നിർത്തിയതിനാൽ കുടുംബങ്ങൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. എന്നാൽ, സ്വന്തം വീടുകളിൽ ഉറങ്ങാൻ ഇവർക്ക് ധൈര്യമില്ല. വൈകീട്ട് ബന്ധുവീടുകളിൽ അഭയം തേടുകയാണ് പലരും. പ്രവർത്തിക്കുന്ന ചില ക്യാമ്പുകളിലുള്ളവർ പകൽ വീടുകൾ ശുചീകരിച്ചശേഷം വൈകീട്ട് അവിടേക്ക് പോകും. കോളനിയിലെ ഒരു വീട്ടിലും പ്രളയം ഒന്നും ബാക്കിവെച്ചിട്ടില്ല. ക്യാമ്പിൽനിന്ന് കിട്ടയ വസ്ത്രങ്ങളും അത്യാവശ്യം ഭക്ഷ്യവസ്തുക്കളും മാത്രമാണ് കൈയിലുള്ളത്. ഇവർക്കിനി ഒീവിതം ഒന്നിൽനിന്ന് തുടങ്ങണം. കോളനിയിലെ കുടുംബങ്ങളെല്ലാം ദിവസങ്ങളായി ക്യാമ്പിലായിരുന്നു. ഞായറാഴ്ചയാണ് തിരിച്ചെത്തിയത്. ഭക്ഷ്യസാധനങ്ങൾ എല്ലാവർക്കും കിട്ടിയിട്ടുണ്ട്. പക്ഷേ, ആഹാരം പാകംചെയ്യാനുള്ള സൗകര്യമില്ലാത്തതിനാൽ രണ്ടുദിവസമായി ഒന്നും കഴിച്ചിട്ടില്ലെന്ന് വട്ടക്കൽ വീട്ടിൽ ബേബി ജോസ് എന്ന വീട്ടമ്മ പറഞ്ഞു. ശുദ്ധജലമില്ലാത്തതാണ് ഏറ്റവും വലിയ ഭീഷണി. കോളനിക്കാർക്ക് പറയാനുള്ളത് സങ്കടത്തിെൻറ കഥകൾ മാത്രമാണ്. ക്യാമ്പുകളിൽനിന്ന് വന്നവർക്ക് ഇതുവരെ ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. വാഗ്ദാനങ്ങളുടെ പ്രളയത്തിനപ്പുറം സർക്കാറിെൻറ സഹായം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story