Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 11:20 AM IST Updated On
date_range 27 Aug 2018 11:20 AM ISTദുരിതം മറന്നു; ക്യാമ്പുകളിൽ ഒാണമേളം
text_fieldsbookmark_border
കൊച്ചി: നിലത്തുവിരിച്ച വെള്ള കടലാസില്‍ പല വർണങ്ങളിലെ ജീരക മിഠായികള്‍. തിരുവോണ നാളിൽ അവ പെറുക്കാൻ കുരുന്നുകുട്ടികള്‍ വാശിയോടെ മത്സരിക്കുേമ്പാൾ കൈയടിച്ച് മാതാപിതാക്കളും മറ്റുള്ളവരും. പ്രളയം പകർന്ന ദുരിതങ്ങൾ മറന്ന് അങ്ങനെ ക്യാമ്പുകളിലാകെ ഒാണമേളമായി. തിരുവോണദിവസം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം ഇതായിരുന്നു ദൃശ്യം. ഓണം നാടും നഗരവും വിപുലമായി ആഘോഷിച്ചില്ല. പകരം ദുരിതത്തിലായ ലക്ഷങ്ങൾക്കൊപ്പം ആഘോഷങ്ങളില്ലാതെ ഒരുമിച്ചു. പ്രമുഖരടക്കം നിരവധി പേർ ക്യാമ്പുകളില്‍ ഓണാശംസകളുമായെത്തി. സന്നദ്ധപ്രവര്‍ത്തകരും കോളജ് വിദ്യാർഥികളും ഉള്‍പ്പെടെ വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ പൂക്കളമിട്ടു. നടൻ മമ്മൂട്ടി വരാപ്പുഴ തേവർകാട് ദേവാലയത്തിലെ ക്യാമ്പിലാണ് ഓണസദ്യ കഴിച്ചത്. കോട്ടപ്പുറം, വരാപ്പുഴ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകൾ അദ്ദേഹം സന്ദർശിച്ചു. സിനിമ നടന്മാരായ നാദിർഷ, രമേഷ് പിഷാരടി, സോഹൻ സീനുലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. വി.ഡി സതീശൻ എം.എൽ.എയും ഇതേ ക്യാമ്പിലാണ് ഓണസദ്യയുണ്ടത്. കൂവപ്പടി പഞ്ചായത്തിലെ തൊടാപ്പറമ്പിൽ പ്രളയബാധിതർക്ക് ഓണപ്പുടവകൾ നൽകിയായിരുന്നു നടൻ ജയറാമിെൻറ ആഘോഷം. മഹാരാജാസ് കോളജിലെ ക്യാമ്പിൽ ഹൈബി ഈഡന്‍ എം.എൽ.എ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ എത്തി. ഇവിടെ വിദ്യാർഥികളും പൂർവ വിദ്യാർഥികളുമായ നിരവധിപേർ ഉണ്ടായിരുന്നു. വിലിങ്ടൺ ഐലൻഡ് ഗവ. ഹൈസ്കൂളിൽ പോർട്ട് ട്രസ്റ്റ്, കസ്റ്റംസ് ഉദ്യോഗസ്ഥർ ആഘോഷത്തിൽ പങ്കുചേർന്നു. തിരുവോണ നാളിൽ അവധിയെടുക്കാതെ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയടക്കം ഉദ്യോഗസ്ഥർ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പറവൂരിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 5000 പേർക്ക് നടൻ സലിംകുമാർ, ധർമജൻ ബോൾഗാട്ടി, വിനോദ് കെടാമംഗലം, സാജു നവോദയ, സുബി, സാജു കൊടിയൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, വിപിൻ ജോർജ്, പ്രമോദ് മാള, സ്വാസിക, സംവിധായകരായ സുഗീത്, അനിൽ ചിത്രു, ഗായകൻ ഒ.യു. ബഷീർ എന്നിവരുടെ സാന്നിധ്യത്തിൽ ഓണസദ്യ ഒരുക്കി. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓണസദ്യയിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ലയുടെ ഭാര്യ ആസിയ യാസ്മിനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story