Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:05 AM IST Updated On
date_range 21 Aug 2018 11:05 AM ISTപ്രളയം: നാശനഷ്ടത്തിെൻറ മാപ്പ് തയാറാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പ്രളയംമൂലം സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം വിശദമാക്കുന്ന പ്രത്യേക മാപ്പ് തയാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈകോടതി. ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങൾ വ്യക്തമാകുന്ന രീതിയില്‍ വേണം മാപ്പുണ്ടാക്കേണ്ടത്. നാശനഷ്ടത്തിനനുസരിച്ച് ഓരോ പ്രദേശങ്ങളെയും പ്രത്യേക സോണായി തിരിക്കണം. ഇത് നഷ്ടപരിഹാര വിതരണ സമയത്ത് സർക്കാറിന് ഗുണപ്രദമാകും. സോണ്‍ അടിസ്ഥാനത്തിലുള്ള മാപ്പുകള്‍ തയാറാക്കിയാൽ ഇന്‍ഷുറന്‍സ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ നാശനഷ്ടം ലഭിക്കാൻ മറ്റു റിപ്പോർട്ടുകളോ രേഖകളോ ആവശ്യമായി വരില്ല. ഭാവിയിലുണ്ടാകാവുന്ന ദുരന്തങ്ങൾ നേരിടാൻ ഇൗ മാപ്പ് സര്‍ക്കാറിനെ സഹായിക്കുമെന്നും ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവിൽ പറയുന്നു. കേരളത്തിലുണ്ടായ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എ.എ ഷിബി നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിലയിരുത്തൽ. ദുരിതാശ്വാസ ക്യാമ്പുകളിലെയും റോഡിലെയും കനാലുകളിലെയും മാലിന്യനിര്‍മാര്‍ജനം, കെട്ടിടാവശിഷ്ടങ്ങള്‍ നീക്കല്‍ എന്നിവക്കും പദ്ധതി വേണം. ഇവ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമൊപ്പം നടപ്പാക്കണം. ദുരവസ്ഥ മറികടക്കാന്‍ മതിയായ നടപടികള്‍ സ്വീകരിച്ചു എന്നു ഇരകളെ ബോധ്യപ്പെടുത്തല്‍ പ്രധാനമാണെന്നും ഇടക്കാല ഉത്തരവ് പറയുന്നു. രക്ഷ, ദുരിതാശ്വാസ, പുനരധിവാസ പരിപാടിയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ കോടതിയെ അറിയിച്ചു. പ്രളയത്തിൽ സംസ്ഥാനത്തുണ്ടായ നാശനഷ്ടം എത്രയും വേഗം വിലയിരുത്തണമെന്ന് കോടതി വാക്കാൽ പറഞ്ഞു. കടുത്ത പ്രളയത്തെ ഒറ്റക്കെട്ടായി നേരിടാനായെന്നും സംസ്ഥാനത്ത് ഭക്ഷണത്തിനും മരുന്നിനും ക്ഷാമമില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. എന്നാൽ, ചില പ്രദേശങ്ങളില്‍ ഇപ്പോഴും അപകടസാഹചര്യം നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നതില്‍ രാജ്യത്തുതന്നെ കേരളം മുന്നിലാണ്. ഈ ഗതിവേഗം ഇനിയും തുടരണം. രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികള്‍ ഏറെ സഹായം ചെയ്തു. രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ചു നിന്നു. കേരളം ഈ പക്വത ഇനിയും തുടരണമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി ആഗസ്റ്റ് 29ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story