Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 10:30 AM IST Updated On
date_range 26 April 2018 10:30 AM ISTവിഴിഞ്ഞം കരാർ: കമീഷൻ മുമ്പാകെ പദ്ധതിക്കും മുൻ സർക്കാറിനുമെതിരെ ആരോപണം
text_fieldsbookmark_border
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കും മുൻ സർക്കാറിനുമെതിരെ അന്വേഷണ കമീഷൻ മുമ്പാകെ കടുത്ത ആരോപണങ്ങൾ. പദ്ധതിക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച എ.ജെ. വിജയൻ, ഹൈകോടതിയിൽ ഹരജി നൽകിയ എം.കെ. സലിം, കെ.എസ്. ഡൊമിനിക് എന്നിവരാണ് ബുധനാഴ്ചത്തെ സിറ്റിങ്ങിൽ മുൻ സർക്കാറിെൻറ നിലപാടുകൾ ചോദ്യം ചെയ്തത്. ഇവരുടെ വാദങ്ങൾ പരിശോധിക്കുമെന്ന് കമീഷൻ അറിയിച്ചു. വിഴിഞ്ഞത്ത് അദാനി ഉദ്ദേശിക്കുന്നത് റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്നായിരുന്നു എ.ജെ. വിജയെൻറ വാദം. തുറമുഖത്തുനിന്ന് 3421 കോടിയുടെ വരുമാനമാണ് ലഭിക്കുന്നതെങ്കിൽ റിയൽ എസ്റ്റേറ്റിൽനിന്ന് 4401 കോടി ലഭിക്കും. അദാനി ഉൾപ്പെടെ മൂന്ന് കമ്പനികൾ യോഗ്യതാപത്രം സമർപ്പിച്ചിട്ടും 2015 ഫെബ്രുവരിയിൽ നടന്ന ടെൻഡറിൽ ആരും പങ്കെടുത്തില്ല. എന്നാൽ, ഏപ്രിലിൽ ടെൻഡർ വിളിച്ചപ്പോൾ അദാനി മാത്രം പങ്കെടുത്തു. കരാർ വ്യവസ്ഥകൾ ഉദാരമാക്കിയിട്ടും എന്തുകൊണ്ട് ഇങ്ങനെ സംഭവിെച്ചന്ന് അന്വേഷിക്കണം. സർവകക്ഷി യോഗത്തിൽ അദാനി ഗ്രൂപ്പിന് അനുകൂലമായി തയാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട് നൽകിയിരുന്നില്ല. നൽകിയിരുന്നെങ്കിൽ രാഷ്്ട്രീയ നേതാക്കൾ പദ്ധതി തള്ളിയേനെ. വിഴിഞ്ഞം പദ്ധതിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ രണ്ട് ആഡംബര ഹോട്ടൽ ഉൾപ്പെടെ നടപ്പാക്കുന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. 2015ലെ ഉന്നതാധികാര കമ്മിറ്റി യോഗത്തിെൻറ മിനിറ്റ്സിലെ ഏതാനും കാര്യങ്ങളാണ് സർവകക്ഷിയോഗത്തിൽ വിതരണം ചെയ്തത്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമയം അനുവദിക്കണമെന്ന എസ്.ആർ.ഇ.ഐ-ഒ.എച്ച്.എൽ കൺസോർട്യം ആവശ്യവും മലേഷ്യൻ സർക്കാറിെൻറ കമ്പനിയെ പരിഗണിക്കണമെന്ന ആവശ്യവും തള്ളിയത് ഉൾപ്പെടെ ഇതിൽനിന്ന് നീക്കിയിരുന്നു. വസ്തുതകൾ മറച്ചുവെക്കാൻ കൂട്ടുനിന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തുറമുഖ മന്ത്രിയായിരുന്ന കെ. ബാബു എന്നിവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം കമീഷനെ അറിയിച്ചു. പദ്ധതി പൊതുഖജനാവ് കൊള്ളയടിക്കുന്നതാണെന്ന് കെ.എസ്. ഡൊമിനിക്കും വാദിച്ചു. പദ്ധതിത്തുകയുടെ ഭൂരിഭാഗം വഹിക്കുന്നത് സർക്കാറാണ്. 37 ശതമാനം വിഹിതമുള്ള അദാനിക്ക് വായ്പയെടുക്കാൻ പണയാധാരം നൽകുന്ന ഭൂമി സർക്കാറിേൻറതാണ്. അപ്പോൾ അദാനി മുടക്കുന്ന പണമെവിടെയെന്നായിരുന്നു ഡൊമിനിക്കിെൻറ വാദം. സർക്കാറിന് നഷ്ടംവരുത്തുന്ന കരാറിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നായിരുന്നു സലിമിെൻറയും ആരോപണങ്ങൾ. കമീഷൻ സിറ്റിങ് ഇന്നും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story