Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:17 AM GMT Updated On
date_range 22 April 2018 5:17 AM GMTശക്തമായ കാറ്റും മഴയും മൂവാറ്റുപുഴ നഗരത്തിലടക്കം വ്യാപക നാശം
text_fieldsbookmark_border
പത്ത് വീടുകൾ തകർന്നു മരംവീണ് പശു ചത്തു 15ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു മൂവാറ്റുപുഴ: ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വേനൽ മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മൂവാറ്റുപുഴ നഗരത്തിലടക്കം വ്യാപക നാശം. നഗരത്തിന് പുറമെ ആരക്കുഴ പഞ്ചായത്തിലും കാറ്റ് നാശം വിതച്ചു. പത്ത് വീടുകൾ തകർന്നു. തൊഴുത്തിന് മുകളിൽ മരം വീണ് പശു ചത്തു. മൂവാറ്റുപുഴയിൽ ഉന്നക്കുപ്പ, മാറാടി, തോട്ടുങ്ങൽ പീടിക, ഉല്ലാപ്പിള്ളി, പേട്ട, ഹൗസിങ് ബോർഡ് ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീണ് മൂവാറ്റുപുഴ - ആരക്കുഴ റോഡിലെ പേട്ട ഹുസൈൻ റോഡ് മുതൽ പെരിങ്ങഴ കവല വരെ ഗതാഗതം തടസ്സപ്പെട്ടു. 15ഓളം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം മരങ്ങളും വാഴകളും ഒടിഞ്ഞു വീണു. 130 ജങ്ഷനിലും വ്യാപകമായ നാശമുണ്ടായി. എം.സി റോഡിന് ഇരുഭാഗങ്ങളിലും ആരക്കുഴ റോഡിലും സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പറന്നുപോയി. ആരക്കുഴ പഞ്ചായത്തിൽ ആരക്കുഴ, മൂഴി, പെരുമ്പല്ലൂർ, പെരിങ്ങഴ, കടുക്കാസിറ്റി ഭാഗം, കനാൽ ബണ്ട് റോഡ്, പെരുങ്കല്ലുങ്കൽ ഭാഗങ്ങളിൽ നാശമുണ്ടായി. കടുക്കാസിറ്റിക് സമീപം കൊച്ചുനെടുങ്കാട്ടിൽ പാപ്പച്ചെൻറ ആഞ്ഞിലി, റബർ, തേക്ക് മരങ്ങൾ കടപുഴകി. ചേർക്കോട്ട് സഞ്ചുവിെൻറ പുരയിടത്തിലെ ആഞ്ഞിലി അടക്കമുള്ള മരങ്ങൾ വീണു. മങ്ങാട്ട് രാജെൻറ കായ്ക്കുന്ന 15 ഓളം ജാതികൾ നിലം പതിച്ചു. ഓലത്തിങ്കൽ എമിലിയുടെ വീടിന് മുകളിലേക്ക് പുളിമരം വീണു. പുരയിടത്തിലെ തേക്കുകൾ അടക്കമുള്ള മരങ്ങളും നിലം പതിച്ചു. പെരിങ്ങഴ താണിക്കുഴി ശശീധരെൻറ വാർക്ക വീടിന് മുകളിലേക്ക് റബറും പ്ലാവും വീണു. ഇവരുടെ ജാതിമരങ്ങളും കാറ്റിൽ ഉലഞ്ഞുവീണു. പെരുമ്പല്ലൂർ ചെറുകര ഷിനോജിെൻറ ഓടിട്ട വീടിന് മുകളിലേക്ക് മരം വീണ് അടുക്കള ഭാഗം തകർന്നു. പെരുമ്പല്ലൂരിൽ അഞ്ച് വീടുകൾക്ക് കേടുപാട് സംഭവിച്ചു. നൂറുകണക്കിന് റബർ മരങ്ങൾ കടപുഴകി. നെല്ലിക്കുന്നുംപുറത്ത് ഔസേപ്പച്ചെൻറ ഓട് മേഞ്ഞ വീടിന് മുകളിലേക്ക് മരം വീണ് വീട് തകർന്നു. മണ്ടൻമലയിൽ തങ്കപ്പെൻറ വീടിെൻറ പാരപ്പെറ്റിന് കേടുപാട് സംഭവിച്ചു. പ്ലാവ് വീണ് കോടമുള്ളിൽ ബേബിയുടെ വീടിെൻറ പാരപ്പെറ്റ് തകർന്നു. പതിയിൽ പുത്തൻപുരയിൽ ഓമനയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് റബർ മരം വീണു. വട്ടക്കാട്ട് ജോയിയുടെ വീട്ടിലേക്കും മരം പതിച്ചു. ചേറ്റൂർ ആൻറുവിെൻറ കൂറ്റൻ ആഞ്ഞിലി കടപുഴകി. പെരുമ്പല്ലൂരിലുള്ള തനിമ സ്‌റ്റോഴ്സിലെ അലമാരയും കാറ്റിൽ മറിഞ്ഞുവീണു. കൊമ്പനാൽ പുത്തൻപുര രവിയുടെ ഓട് മേഞ്ഞ വീട്ടിലേക്ക് ആഞ്ഞിലി മരം വീണ് തകർന്നു. മൂവാറ്റുപുഴ ടൗണിൽ ആരക്കുഴ റൂട്ടിൽ പള്ളിക്കാവ് അമ്പലത്തിന് സമീപം അഞ്ചോളം വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. നിരവധി മരങ്ങളും റോഡിൽ വീണു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. എം.സി. റോഡിലും ആരക്കുഴ റോഡിലും മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എം.സി റോഡിലും ആരക്കുഴ റോഡിലും മരങ്ങൾ വീണതോടെ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതം താറുമാറായി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞതോടെ മിക്കപ്രദേശങ്ങളിലെയും വൈദ്യുതി ബന്ധം തകരാറിലായി. റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കണക്കെടുപ്പ് നടത്തിയാലെ നഷ്ടത്തിെൻറ വ്യാപ്തി അറിയുക. കെ.എസ്.ഇ.ബി.ക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ നഷ്ട സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ചയോടെ വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Next Story