Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 11:03 AM IST Updated On
date_range 18 April 2018 11:03 AM ISTവിചാരണ കാത്ത് 1.47 ലക്ഷം കേസ്
text_fieldsbookmark_border
കൊച്ചി: പ്രതികളെയും സാക്ഷികളെയും ഹാജരാക്കാൻ പൊലീസിനു സാധിക്കാത്തതിനാൽ സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത് 1,47,266 കേസുകൾ. സെഷൻസ് കോടതികളിൽ 2838ഉം മജിസ്ട്രേറ്റ് കോടതികളിൽ 1,44,428ഉം കേസാണ് തീർപ്പാകാതെ കിടക്കുന്നതെന്നു ഹൈകോടതി സമാഹരിച്ച കണക്ക് വ്യക്തമാക്കുന്നു. തന്നെ മർദിച്ച കേസിൽ സാക്ഷികളെ പൊലീസ് ഹാജരാക്കാത്തതിനാൽ വിചാരണ അനന്തമായി നീളുന്നെന്ന് ആരോപിച്ച് ആലുവ സ്വദേശി ഹംസ നൽകിയ ഹരജിയിലെ നടപടികൾക്കിടെയാണ് കോടതി കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക് ശേഖരിച്ചത്. സബോർഡിനേറ്റ് ജുഡീഷ്യറി രജിസ്ട്രാർ ഇൗ വർഷം മാർച്ച് ഒന്നുവരെയുള്ള കണക്കാണു ഹൈകോടതിക്കു സമർപ്പിച്ചത്. ക്രിമിനൽ കേസുകളിൽ സമൻസും വാറൻറും നടപ്പാക്കുന്നതിൽ പൊലീസിെൻറ വീഴ്ച പരിഹരിക്കാൻ ഡി.ജി.പി സമഗ്ര സർക്കുലർ ഇറക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദേശിച്ചു. സർക്കുലറിലെ നിർദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പാലിക്കുന്നെന്ന് നിരീക്ഷിക്കാൻ സംവിധാനം വേണം. സമൻസും വാറൻറും നടപ്പാക്കാൻ പൊലീസ് വീഴ്‌ച വരുത്തുന്നതിനാൽ വിചാരണ വൈകുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണെന്നും കോടതി വിലയിരുത്തി. സമൻസും വാറൻറും നടപ്പാക്കുന്നതിൽ പൊലീസിെൻറ വീഴ്ച പരിശോധിക്കണമെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഡി.ജി.പിയെ കക്ഷിചേർത്തു. പൊലീസ് ഉദ്യോഗസ്ഥർ പ്രതികളോ സാക്ഷികളോ ആകുന്ന കേസുകളിലാണ് പ്രധാനമായും സാക്ഷികൾ ഹാജരാകാൻ മടിക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ നീതി നിർവഹണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ, ഹൈകോടതി നിർദേശ പ്രകാരം ഡി.ജി.പി കരട് സർക്കുലർ തയാറാക്കി സമർപ്പിച്ചിരുന്നു. സമൻസും വാറൻറും നടപ്പാക്കുമ്പോൾ ക്രിമിനൽ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുക, സമൻസ് - വാറൻറ് വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കുക, പ്രതികളുടെയും സാക്ഷികളുടെയും മൊബൈൽ നമ്പർ, പാൻ, ആധാർ നമ്പറുകൾ തുടങ്ങിയ വിവരങ്ങൾ കേസ് ഡയറിയിൽ ഉറപ്പാക്കുക, കോടതിയിൽ സമർപ്പിക്കും മുമ്പ് കുറ്റപത്രത്തിലെ പ്രതികളുടെയും സാക്ഷികളുടെയും വിലാസം ഉറപ്പ് വരുത്തുക, ഒാരോ സ്റ്റേഷനിലും നാലോ അഞ്ചോ പൊലീസുകാരുൾപ്പെട്ട പ്രോസിക്യൂഷൻ കോഒാഡിനേഷൻ വിങ് രൂപവത്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ കരട് സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നു. കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക് ഇങ്ങനെ: തിരുവനന്തപുരം -സെഷൻസ് - 589, മജി. കോടതി - 20,906 കൊല്ലം -സെഷൻസ് - 537, മജി. കോടതി -14,519 പത്തനംതിട്ട -സെഷൻസ് - 99, മജി. കോടതി - 6,685 കോട്ടയം -സെഷൻസ് - 64, മജി. കോടതി -10,028 ആലപ്പുഴ -സെഷൻസ് -116, മജി. കോടതി - 6,835 തൊടുപുഴ -സെഷൻസ് - 146, മജി. കോടതി - 4,848 എറണാകുളം -സെഷൻസ് - 130, മജി. കോടതി -20,271 തൃശൂർ -സെഷൻസ് - 206, മജി. കോടതി - 17,285 പാലക്കാട് സെഷൻസ് - 136, മജി. കോടതി - 6,154 കോഴിക്കോട് - സെഷൻസ് - 302, മജി. കോടതി- 12,989 മഞ്ചേരി- സെഷൻസ് -156, മജി. കോടതി -10430 കൽപറ്റ സെഷൻസ് -48, മജി. കോടതി -2609 തലശേരി സെഷൻസ് -151, മജി. കോടതി -7,487 കാസർകോട് -സെഷൻസ് -158, മജി. കോടതി - 3,382 ആകെ സെഷൻസ് - 2,838, മജി. കോടതി - 1,44,428 ആകെ -1,47,266 കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story