Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 11:08 AM IST Updated On
date_range 15 April 2018 11:08 AM ISTഗുണഭോക്താക്കളുടെ പരാതി പരിഹരിക്കാൻ എൽ.പി.ജി പഞ്ചായത്തുകൾ ചേരും
text_fieldsbookmark_border
ആലപ്പുഴ: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ നടപ്പാക്കുന്ന ഗ്രാമസ്വരാജ് അഭിയാെൻറ ഭാഗമായി ഗുണഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ സാമൂഹിക കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ എൽ.പി.ജി പഞ്ചായത്തുകൾ നടത്തുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നോഡൽ ഓഫിസർ പി.ജെ. ആഷിഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ആദ്യപ്രവർത്തനത്തിന് 20ന് ആലപ്പുഴയിലെ 28 പഞ്ചായത്തുകളിൽ തുടക്കമാകും. എച്ച്.പി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് എന്നീ എണ്ണക്കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും. എൽ.പി.ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ കൂട്ടായ്മയിൽ പരിഹരിക്കും. സുരക്ഷിതവും സുസ്ഥിരവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പുതിയ കണക്ഷൻ എടുക്കാനും അവസരം ലഭിക്കും. സംസ്ഥാന അടിസ്ഥാനത്തിൽ ഇങ്ങനെ 15,000 എൽ.പി.ജി പഞ്ചായത്ത് നടത്താനാണ് പെട്രോളിയം മന്ത്രാലയം തീരുമാനം. ഏപ്രിൽ 20 ഉജ്ജ്വല ദിവസമായി ആചരിക്കുന്നതിന് അനുബന്ധിച്ചാണ് എൽ.പി.ജി പഞ്ചായത്തുകൾ നടത്തുന്നത്. സുരക്ഷ നിർദേശങ്ങൾ, ഇൻഷുറൻസ് കാർഡ് എന്നിവ പഞ്ചായത്തിൽ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ഏജൻസി പ്രതിനിധി കെ. മുരളീധരനും പങ്കെടുത്തു. ഡോക്ടർമാരുടെ സമരം ശക്തം; രോഗികൾ കുറഞ്ഞു ആലപ്പുഴ: ഡ്യൂട്ടി സമയം കൂട്ടിയതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു. സർക്കാർ നടപടി കടുപ്പിച്ചതോടെ സമരം ശക്തമാക്കാനാണ് കെ.ജി.എം.ഒ തീരുമാനം. ഒ.പി ബഹിഷ്കരിച്ചുള്ള സമരത്തെ തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ തിരക്കൊഴിഞ്ഞ സ്ഥിതിയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മാത്രമാണ് പ്രവർത്തിക്കുന്നത്. സമരം തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് ചികിത്സ ലഭിക്കുന്നത്. സമരം നടത്തുന്ന ഡോക്ടർമാരെ പിരിച്ചുവിടുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്കാണ് ഇപ്പോൾ സർക്കാർ കടന്നിരിക്കുന്നത്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കെ.ജി.എം.ഒ നിലപാട്. അതേസമയം, രോഗികളുടെ ദുരിതം മനസ്സിലാക്കി പ്രശ്നം ഒത്തുതീർക്കണമെന്ന് ഐ.എം.എ ജില്ല ഘടകം ആവശ്യപ്പെട്ടു. സമരം നീണ്ടാൽ ദുരിതം ഇരട്ടിയാകും. സമരം നേരിടാൻ സർക്കാർ ബദൽ സംവിധാനം ഒരുക്കിയെങ്കിലും അതും രോഗികൾക്ക് പ്രയോജനപ്പെട്ടില്ല. പൊതുവെ തിരക്ക് അനുഭവപ്പെടുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിൽ 20 ശതമാനം ആളുകളാണ് ചികിത്സക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story