Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 11:08 AM IST Updated On
date_range 9 April 2018 11:08 AM ISTമണൽഖനനവും കൈയേറ്റവും; അച്ചൻകോവിലാറിന് മരണമണി
text_fieldsbookmark_border
ചാരുംമൂട്: ഒരു കാലത്ത് തീരഗ്രാമങ്ങളെ പച്ചപ്പിലാഴ്ത്തിയിരുന്ന അച്ചൻകോവിലാർ നീർച്ചാൽ മാത്രമായി. ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളെ കടുത്ത കുടിവെള്ള ക്ഷാമത്തിൽനിന്നും കരകയറ്റിയിരുന്ന അച്ചൻകോവിലാർ ഇന്ന് മരണശയ്യയിലാണ്. അനധികൃത മണൽഖനനവും കൈയേറ്റവുമാണ് കാർഷിക മേഖലക്കും ജലഗതാഗതത്തിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായിരുന്ന നദിയുടെ തകർച്ചക്ക് പ്രധാന കാരണം. 1980ന് ശേഷമാണ് അച്ചൻകോവിലാർ മരണത്തിലേക്ക് എത്താനുള്ള തീരുമാനവുമായി അധികൃതർ എത്തിയത്. ആറിെൻറ വിവിധ ഭാഗങ്ങളിൽ മണൽ വാരാൻ അനുമതി നൽകിയതോടെ നദിയുടെ തകർച്ചക്ക് തുടക്കം കുറിച്ചു. ചെയ്തു. നൂറനാട്, തഴക്കര, ചെറിയനാട് പഞ്ചായത്തുകളുടെ അധീനതയിലുള്ള കടവുകൾ കേന്ദ്രീകരിച്ചാണ് മണൽ വാരുന്നതിന് അനുമതി നൽകിയത്. അനുമതി നേടിയ മണൽ ലോബി ഈ അവസരം മുതലെടുത്ത് വൻതോതിൽ മണൽഖനനം നടത്തുകയായിരുന്നു. പഞ്ചായത്തുകളിൽനിന്നും ലേലം ചെയ്ത് കൊടുത്തിരുന്ന മണൽ വാരാനുള്ള അനുമതിയിൽ പ്രത്യേക നിബന്ധനകൾ ഉണ്ടെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. പാലത്തിനും ജലസംഭരണിക്കും 500 മീറ്ററും ആറ്റുതീരത്തുനിന്ന് പത്ത് അടി മാറിയും നിശ്ചിത ആഴത്തിൽ മാത്രമേ മണൽ വാരാൻ പാടുള്ളു എന്നായിരുന്നു നിബന്ധന. എന്നാൽ, ഈ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനോ വേണ്ട നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറാായില്ല. ഇതോടെ മണൽപ്പരപ്പുകളാൽ സമ്പന്നമായിരുന്ന നദി വൻ ഗർത്തങ്ങളായി രൂപപ്പെടുകയും ചെയ്തു. ഇന്ന് അച്ചൻകോവിലാറ്റിൽ മണൽ കാണണമെങ്കിൽ ഉൽഭവ സ്ഥാനത്ത് എത്തണം. മഴക്കാലത്ത് ഒഴുകിയെത്തിയിരുന്ന മണൽ വാരിയെടുത്തിരുന്ന രീതിയിൽ കുഴിച്ചെടുക്കുന്ന നിലയിലേക്ക് എത്തിയതോടെ നദി പൂർണമായും തകർച്ചയിലേക്ക് എത്തി. മണൽ വാരൽ മൂലം വേനൽക്കാലമാകുമ്പോൾ ആറിെൻറ മിക്ക ഭാഗങ്ങളും വെറും നീർച്ചാലുകളായി മാറും. കാലങ്ങൾക്ക് മുമ്പ് നിറഞ്ഞ് പരന്നൊഴുകിയിരുന്ന നദി അനധികൃത കൈയേറ്റം കൂടിയായതോടെ ഗതിമാറി ഒഴുകുന്ന അവസ്ഥയിലായി. നദിയുടെ ഇരുവശങ്ങളിലുമായി ഏക്കർ കണക്കിന് ഭാഗങ്ങളിലാണ് വൻ കൈയേറ്റങ്ങൾ നടന്നിട്ടുള്ളത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ത്രിതല പഞ്ചായത്തുകളും ജലസേചന വകുപ്പും നിർമിച്ച തീരവും കുളിക്കടവുകളും തകർന്നടിഞ്ഞു. പൊതുജനങ്ങൾ നല്ലൊരു ശതമാനം കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചിരുന്നത് ആറിനെയായിരുന്നു. പിന്നീട് കാട് മൂടിയും ചെളിനിറഞ്ഞും കടവിലേക്കിറങ്ങാനാകാത്ത സ്ഥിതിയിലായി. മണൽ വാരൽ മൂലം നദിയുടെ തീരമിടിഞ്ഞ് ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും പിഴുതുവീണു. ആറിന് കുറുകെയുള്ള ചെറുതും വലുതുമായ പാലങ്ങളും അപകട ഭീഷണിയിലാണ്. വേനൽ കടുത്തതോടെ ആറിെൻറ തീരപ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റിവരണ്ടു. നഷ്ടമായിക്കൊണ്ടിരിക്കുന്ന നദിയുടെ സംരക്ഷണം അധികാരികൾ ശ്രദ്ധിക്കാതായതോടെ വിസ്മൃതിയിലാകുന്ന അവസ്ഥയിലാണ്. കുടക്കാമരം-തവിട്ടപൊയ്ക റോഡ് ഉദ്ഘാടനം ചെയ്തു ചെങ്ങന്നൂർ: പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള 83.84 ലക്ഷം വിനിയോഗിച്ച് നിർമിച്ച കാരക്കാട് കുടക്കാമരം-തവിട്ടപൊയ്ക റോഡിെൻറ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. മുളക്കുഴ പഞ്ചായത്ത് മുൻ അംഗം പി.എൻ. വാസവനുണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.ബി. ബിന്ദു, പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.ആർ. രാജപ്പൻ, മുൻ അംഗം പി.വി. ഗോപിനാഥൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ധന്യ, പ്രവീൺ എൻ. പ്രഭ, രാജശേഖരൻ നായർ, സന്തോഷ് കാരക്കാട്, അനിൽകുമാർ, രാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story