Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:05 PM IST Updated On
date_range 6 Sept 2017 2:05 PM ISTലാവണ്യത്തിന് ഇന്ന് സമാപനം
text_fieldsbookmark_border
കൊച്ചി: ഓണസന്ധ്യകള്‍ക്ക് കലയുടെ ചാരുതയും നിറച്ചാര്‍ത്തുമേകിയ 'ലാവണ്യം 2017'െൻറ നഗരവേദികളിലെ പരിപാടികള്‍ ബുധനാഴ്ച സമാപിക്കും. വൈകീട്ട് 5.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെയാണ് പരിപാടികള്‍ തുടങ്ങുക. തുടര്‍ന്ന് 7.30ന് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യയോടെ പ്രധാനവേദിയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും. മറൈന്‍ഡ്രൈവിലെ വേദിയില്‍ വൈകീട്ട് ഏഴിന് പ്രദീപ് ബാബു അവതരിപ്പിക്കുന്ന പി.ബി. ജങ്ഷന്‍ മ്യൂസിക് ബാൻഡും നടക്കും. സെപ്റ്റംബര്‍ 10ന് കെ.എസ്. പ്രസാദും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡ് പെരുമ്പാവൂര്‍ സുഭാഷ് പാര്‍ക്കില്‍ നടക്കും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച ലാവണ്യത്തിൽ നാടന്‍ അനുഷ്ഠാന കലാരൂപങ്ങളുടെയും ചടുലവേഗത്തിെൻറ പുതിയ താളങ്ങളുടെയും വൈവിധ്യംനിറഞ്ഞ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. ഓണസ്മരണകളുടെ മധുരവും സന്തോഷവും നിറഞ്ഞ കലാവിഷ്‌കാരങ്ങള്‍ ആസ്വദിക്കാന്‍ നിറഞ്ഞ സദസ്സണ് എല്ലാ വേദികളിലുമെത്തിയത്. ആദ്യദിനത്തിലെ ട്രാന്സ്ജെന്ഡേഴ്സിെൻറ കലാപ്രകടനങ്ങളും തുടര്‍ന്നുള്ള ദിവസത്തെ ഭിന്നശേഷിക്കാരുടെ ഗാനമേളയും ഇന്ത്യന്‍ ഗ്രാമങ്ങളിലെ തനത് നൃത്തച്ചുവടുകള്‍ അവതരിപ്പിച്ച ഗ്രാമോത്സവവും ആഘോഷരാവുകള്‍ക്ക് മാറ്റുകൂട്ടി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈൻഡ്രൈവ്, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെറായി, മുനമ്പം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ഭൂതത്താന്‍കെട്ട്, കുട്ടമ്പുഴ എന്നീ 12 സ്ഥലങ്ങളിലാണ് കലാസന്ധ്യകള്‍ക്ക് വേദിയൊരുങ്ങിയത്. നാടന്‍പാട്ടുകള്‍, തെയ്യം, സൂഫി നൃത്തം, ഗസല്‍ സന്ധ്യ, ഗാനമേള, കോമഡി മെഗാഷോ, കഥാപ്രസംഗം, നൃത്തസന്ധ്യ, ഫ്യൂഷന്‍ ബാന്‍ഡ്, വടംവലി, കോല്‍ക്കളി, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ഇത്തവണ നടന്നത്. ജില്ല ഭരണകൂടവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ലാവണ്യം സംഘടിപ്പിച്ചത്. നഗരവീഥികള്‍ ദീപാലങ്കാര പ്രഭയില്‍ മുങ്ങിനിന്നു. ഗാന്ധി സ്മാരകത്തിന് മുന്നിലെ ദീപാലങ്കാരങ്ങളും ആകര്‍ഷകമായി. അവിട്ടം ദിനമായ സെപ്റ്റംബര്‍ അഞ്ചിന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ അവതരിപ്പിച്ച വേലകളി പുതുമയുള്ള അനുഭവമായി. വിങ്സ് ഓഫ് ഫയര്‍ അവതരിപ്പിച്ച രാധാമാധവം ക്ലാസിക്കല്‍ ഡാന്‍സ് ആൻഡ് ഫ്യൂഷനും മറൈന്‍ ഡ്രൈവിലെ വേദിയില്‍ വോയ്‌സ് ഓഫ് ഇന്ത്യയുടെ മ്യൂസിക് പ്രോഗ്രാമും നടന്നു. പള്ളുരുത്തി വെളി ശ്രീനാരായണ ഗുരു നഗറില്‍ കോല്‍ക്കളി, പാഷാണം ഷാജിയും സംഘവും നയിച്ച മെഗാഷോ, ചെറായി ബീച്ചില്‍ മിന്നലെ ഗാനമേള, പിറവം ബസ് സ്റ്റാൻഡ് മൈതാനത്ത് ഹരിശ്രീ അശോകനും സംഘവും അവതരിപ്പിച്ച മെഗാഷോ, മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ഗവ. ഹൈസ്‌കൂളില്‍ മനോജ്് ഗിന്നസ് അവതരിപ്പിച്ച മെഗാഷോ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story