Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 11:05 AM IST Updated On
date_range 27 Oct 2017 11:05 AM ISTമാലിന്യത്തില്‍ നിന്ന് വൈദ്യുതി; നിക്ഷേപകരെ തേടുന്നു
text_fieldsbookmark_border
കൊച്ചി: മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കൊച്ചിയിലെ വില്ലിങ്‌ടൺ ഐലന്‍ഡിലെ നിർദിഷ്ട പ്ലാൻറിെൻറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ നിക്ഷേപകരെ തേടുന്നു. 16 കോടി രൂപ കണക്കാക്കിയ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 6.5 കോടി രൂപ കൂടി വേണ്ടിവരുമെന്ന് പ്ലാൻറ് സ്ഥാപിക്കുന്ന കൊച്ചിന്‍ വേസ്റ്റ് 2 എനര്‍ജി കമ്പനി ചെയര്‍മാനും സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ജോസ് ഡൊമിനിക് പറഞ്ഞു. ഐലന്‍ഡിലെ പോര്‍ട്ട് ട്രസ്റ്റിെൻറ സ്ഥലത്ത് നിര്‍മിച്ച പ്ലാൻറ് സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണ്. കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ വ്യവസായികള്‍ കമ്പനിയിലെ ഓഹരിയുടമകളാണ്. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായ മാലിന്യ സംസ്കരണത്തിെൻറ പരീക്ഷണ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഷ്രെഡർ, കണ്‍വേയര്‍, ഗ്യാസ് ക്ലീനിങ് സിസ്റ്റം, പവര്‍ പ്ലാൻറ് എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ സ്ഥാപിക്കേണ്ടത്. കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം സസ്‌റ്റെയിന്‍ എന്ന കമ്പനിയാണ് പ്ലാൻറിന് സാങ്കേതിക വിദ്യ ഒരുക്കിയത്. പ്രവര്‍ത്തനക്ഷമമായാല്‍ പ്രതിദിനം 40 ടണ്‍ നോണ്‍ ബയോ ഡീഗ്രേഡബിള്‍ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ടാകും. ഇതില്‍നിന്ന് പ്രതിവര്‍ഷം 24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്ന് ടീം സസ്റ്റെയിൻ അധികൃതര്‍ പറയുന്നു. മണിക്കൂറില്‍ ഒന്നു മുതല്‍ രണ്ടു ടണ്‍ മാലിന്യം വരെ സംസ്‌കരിക്കാനാകും. മണിക്കൂറില്‍ 30 മുതല്‍ 60 കിലോ വരെ ചാരമാക്കി മാറ്റാനും സാധിക്കും. പ്ലാൻറ് പ്രവര്‍ത്തിക്കുമ്പോള്‍ പുറന്തള്ളുന്ന വാതകം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കാത്ത മാലിന്യമൊഴികെ ബാക്കിയെല്ലാം സംസ്‌കരിച്ചെടുക്കാം. പ്ലാസ്റ്റിക്, റബര്‍, അലുമിനിയം, മരത്തിെൻറ അവശിഷ്ടം തുടങ്ങിയ മാലിന്യങ്ങള്‍ സംസ്‌കരിക്കാനാകുമെന്നും ടീം സസ്റ്റെയിൻ അധികൃതര്‍ പറഞ്ഞു. ഒരേക്കര്‍ സ്ഥലമാണ് പദ്ധതിക്കായി കൊച്ചിന്‍ പോര്‍ട്ട്‌് ട്രസ്റ്റ് പാട്ടത്തിന് നല്‍കിയത്. മാലിന്യം എടുക്കാൻ സ്ഥാപനങ്ങളില്‍നിന്ന് ടണ്ണിന് 2000 മുതല്‍ 4000 രൂപ വരെ ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി യൂനിറ്റിന് 7.5 മുതല്‍ എട്ട് രൂപ നിരക്കില്‍ വില്‍ക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story