Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 11:08 AM IST Updated On
date_range 25 Nov 2017 11:08 AM ISTകൊച്ചി ഫുട്ബാൾ ആഘോഷിക്കുമ്പോൾ
text_fieldsbookmark_border
കൊച്ചി: കായിക വികസനത്തിനൊപ്പം വിനോദവും ഇഴചേർന്നതാണ് ഇന്ത്യൻ സൂപ്പർ ലീഗെന്ന ഫുട്ബാൾ പോര്. കളിമൈതാനത്തും ഗാലറിയിലും നിറയുന്ന വീറും വാശിയുമെല്ലാം ആഘോഷത്തിെൻറ അമിട്ട് തീർക്കുന്നത് അതിനാലാണ്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന കളിക്കമ്പക്കാർക്കൊപ്പം നഗരവും ഫുട്ബാൾ ആഘോഷിക്കുകയാണ്. അതിൽ കച്ചവടമുണ്ട്, ഗതാഗതമാർഗമുണ്ട്, സുരക്ഷയുണ്ട്. മുഖത്തെഴുത്തും ജേഴ്സിയും ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മഞ്ഞ, നീല, വെള്ള നിറത്തിൽ മുഖത്തോ കൈത്തണ്ടയിലോ കെ.ബി.എഫ്.സി, ബ്ലാസ്റ്റേഴ്സ്... എഴുത്തുകൾ, ജേഴ്സി, റിബൺ, ആം ബാൻഡ്... ആഘോഷത്തിന് തിളക്കം കൂട്ടാൻ ചെറുസംഘങ്ങൾ പ്രധാന ഗേറ്റിൽ തയാർ. തൊപ്പി, തലയിൽ കെട്ടാൻ വീതിയേറിയ റിബൺ എന്നിവക്ക് 50 രൂപയായിരുന്നു വില. ആം ബാൻഡിന് 20, 30 രൂപ വരെ ഈടാക്കി. മഞ്ഞ ജേഴ്സിക്കും സിപ്പുള്ള ജാക്കറ്റിനും 100 മുതൽ 200 വരെയായിരുന്നു വില. ഒന്നിലധികം എടുക്കുന്നവർക്ക് ചെറിയ ഇളവും നൽകിയാണ് കച്ചവടക്കാർ ഫുട്ബാളിെൻറ ആഘോഷത്തിൽ പങ്കുചേർന്നത്. ബ്ലാസ്റ്റേഴ്സ് ബിരിയാണി രാത്രി പത്തുവരെ ഗാലറിയിൽ ഇരിക്കുന്നവരെ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിെൻറ പേരിൽ ചിക്കൻ ബിരിയാണിയുമായി ചെറുസംഘം സ്റ്റേഡിയത്തിെൻറ പ്രധാന ഗേറ്റിൽ ഇടംപിടിച്ചത്. അലുമിനിയം ഫോയിൽ പാക്കറ്റിലെത്തിച്ച ബിരിയാണിക്ക് 60 രൂപയായിരുന്നു വില. ചൂട് പോകാത്തവിധം പാക്ക് ചെയ്തെത്തിച്ച ബ്ലാസ്റ്റേഴ്സ് ബിരിയാണിക്കും ആവശ്യക്കാരേറെയായിരുന്നു. മുഖംമിനുക്കി ചെറുകടകൾ മത്സരദിവസം സ്റ്റേഡിയത്തിനുസമീപത്തെ കടകളിൽ തിരക്കോടുതിരക്കാണ്. മഞ്ഞക്കുപ്പായക്കാർ നിറഞ്ഞ കടക്കുള്ളിൽ നിന്നുതിരിയാൻപോലും സ്ഥലമില്ല. ചായയും കാപ്പിയും കൂൾഡ്രിങ്സും ചെറുകടികളും ഫ്രൂട്സ് ചാട്ടുകളും വിൽക്കുന്ന ചെറുതും വലുതുമായ കടകളും താൽക്കാലിക വഴിയോര കച്ചവടവും ഹോട്ടലുകളുമൊക്കെയായി എങ്ങും ഉത്സവാന്തരീക്ഷം. ഐ.എസ്.എൽ സീസൺ വരുന്നതിനുമുമ്പ് കടകൾ അറ്റകുറ്റപ്പണി ചെയ്തും പെയിൻറ് തേച്ചും മോടി കൂട്ടാറുണ്ടായിരുന്നു. ഇത്തവണ അണ്ടർ 17 ലോകകപ്പ് വന്നതിനാൽ കടയൊക്കെ നേരത്തേതന്നെ നവീകരിച്ചതായി കച്ചവടക്കാർ പറഞ്ഞു. സുഗമയാത്ര ഒരുക്കി മെട്രോ കഴിഞ്ഞ സീസണിലെല്ലാം കൊച്ചി മെട്രോയുടെ നിർമാണപ്രവർത്തനങ്ങൾ കളി കാണാനെത്തിയവരെ വല്ലാതെ വലച്ചിരുന്നു. അതിനെല്ലാം ഇരട്ടിയായി പ്രതിഫലം നൽകിയാണ് മെട്രോ ഇത്തവണ കളിക്കമ്പക്കാരെ സ്വീകരിച്ചത്. രാത്രി പത്തരയോടെ അവസാനിപ്പിച്ചിരുന്ന മെട്രോ സർവിസ് രാത്രി 11.15വരെ ദീർഘിപ്പിച്ചു. ഇരുഭാഗത്തേക്കും ടിക്കറ്റെടുക്കുന്നവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നതും കാണികൾക്ക് ഏറെ സഹായകമായി. തിരക്ക് നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും ജീവനക്കാരും ശ്രദ്ധ പുലർത്തി. ഗതാഗത നിയന്ത്രണം മുതൽ കാണികളെ പരിശോധിച്ച് സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നത് ഉൾപ്പെടെ ഭാരിച്ച ഉത്തരവാദിത്തവുമായി നൂറുകണക്കിന് പൊലീസ്, അർധ സൈനിക വിഭാഗങ്ങളും ഫുട്ബാളിനെ ആഘോഷമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story