Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 24 Nov 2017 5:05 AM GMTഅധികൃതർ അറിയണം, ഇവരും മനുഷ്യരാണ്
text_fieldsbookmark_border
കൊച്ചി: പിന്നിൽ നഗരത്തിലെ മാലിന്യവാഹിനിയായ പേരണ്ടൂർ കനാൽ ഒഴുകുന്നു. വീട്ടിലേക്ക് പ്രവഹിക്കുന്ന ഇതിലെ മാലിന്യം കോരിമാറ്റിയാണ് കടവന്ത്ര പി ആൻഡ് ടി കോളനി നിവാസികളുടെ ഓരോ ദിവസവും ആരംഭിക്കുന്നത്. വാഗ്ദാനങ്ങൾ കേട്ടുമടുത്ത ഇവരുടെ ജീവിതം ദുരിതമായിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. മലം അടക്കം മാലിന്യം രാവിലെയും വൈകീട്ടും വേലിയേറ്റത്തിെൻറ ഫലമായി കനാലിൽനിന്ന് വീടുകളിലേക്ക് കയറും. ഇത് കോരി മാറ്റുകയാണ് രണ്ട് നേരവും കോളനി നിവാസികളുടെ പ്രധാന ജോലികളിലൊന്ന്. ബി.എസ്.എൻ.എൽ ടെലികോം സ്റ്റോറിനും ഇന്ത്യൻ ഓയിൽ പ്ലാൻറിനും ഇടയിലെ ഇടുങ്ങിയ ജീവിതം ദുരിതങ്ങൾ മാത്രം സമ്മാനിക്കുന്നതാണെന്ന് ഇവർ പറയുന്നു. 86 കുടുംബങ്ങളാണ് ചുരുങ്ങിയ ചുറ്റളവിൽ താമസിക്കുന്നത്. കൂലിവേലയെടുത്ത് ജീവിതം നയിക്കുന്നവരാണിവർ. 40 വർഷത്തോളമായി താമസിച്ചുവരുന്നു. മാലിന്യത്തിൽനിന്ന് ഇവിടെയുള്ളവർക്ക് പിടിപെടുന്ന രോഗം നഗരവാസികൾ സമ്മാനിക്കുന്നതാണെന്ന് പറയേണ്ടിവരും. പേരണ്ടൂർ കനാലിലേക്ക് മനുഷ്യവിസർജ്യമടക്കം ഒഴുക്കിവിടുന്നതിനാലാണ് ഇവരുടെ ജീവിതം ദുരിത പൂർണവും വൃത്തിഹീനവുമായി മാറുന്നത്. മഴക്കാലത്ത് പ്രശ്നം ഇരട്ടിയാകും. പൂർണമായും മാലിന്യത്തിൽ കോളനി മുങ്ങും. കനാലിലെ വെള്ളം ഉയരുന്നതിനനുസരിച്ച് അഴുക്കുചാലുകളിലൂടെ വീടിനകത്തേക്ക് പ്രവേശിക്കും. ഒറ്റമുറി വീട്ടിൽ താമസിക്കുന്നവരാണ് ഇവിെടയുള്ളത്. ശുദ്ധജല പൈപ്പുകൾ മലിന ജലത്തിൽ മുങ്ങുന്നതോടെ കുടിവെള്ളവും മുട്ടും. മാലിന്യം വീടിനുള്ളിൽ കയറുന്നതിനാൽ രാത്രികാലങ്ങളിൽ ഉറക്കമൊഴിഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണിവർക്ക്. വീട് നൽകുമെന്ന വാഗ്ദാനം വർഷങ്ങളായി അധികൃതർ നൽകുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അർബുദം അടക്കം മാരക രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരുമുണ്ട് പ്രദേശത്ത്. വർഷങ്ങൾക്ക് മുമ്പ് ഗ്യാസ് പൊട്ടിത്തെറിച്ച് മുപ്പതോളം വീടുകൾ കത്തിനശിക്കുകയുണ്ടായി. തുടർന്ന് െഎ.ഒ.സി അധികൃതർ ഇവരെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. അന്തിയുറങ്ങാൻ മറ്റൊരിടമില്ലാത്തതിനാൽ നിലവിൽ ഇവർ സ്റ്റേ വാങ്ങിയിരിക്കുകയാണ്. കാടുകയറിക്കിടക്കുന്ന സമീപ പ്രദേശങ്ങൾ ഭീതി പരത്തുന്നതാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായ ഇവിടം കുട്ടികൾക്കും മുതിർന്നവർക്കും പേടിസ്വപ്നമാണ്. ഏതാനും നാളുകൾക്ക് മുമ്പ് പുഴുക്കൾ വർധിച്ചത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പടം ചിത്രം: Dileep
Next Story