Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:47 AM GMT Updated On
date_range 21 Nov 2017 5:47 AM GMTആറംഗ കുടുംബത്തിന് പൊലീസ് പീഡനം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsbookmark_border
കൊച്ചി: ജഡ്ജി സഞ്ചരിച്ച കാറിൽ വാഹനം ഉരസിയതിെൻറ പേരിൽ വൃക്കേരാഗിയും കൈക്കുഞ്ഞും ഉൾപ്പെടെയുള്ള ആറംഗ കുടുംബം മൂന്ന് പൊലീസ് സ്റ്റേഷനിൽ പീഡനം നേരിടേണ്ടിവന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനുമാണ് എറണാകുളം ജില്ല പൊലീസ് മേധാവിക്ക് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസിെൻറ നിർദേശം. ഡിസംബറിൽ ആലുവയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തങ്ങളുേടതല്ലാത്ത കുറ്റത്തിനാണ് കുടുംബം രണ്ട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനിൽ ദുരിതം അനുഭവിച്ചത്. കാർ ഡ്രൈവർ കുറ്റം ചെയ്തെങ്കിൽതന്നെ ഇവരെ സ്റ്റേഷനിൽ നിർത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നിെല്ലന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. സമൂഹത്തോടുള്ള കടമകളെക്കുറിച്ച് കേരള പൊലീസ് ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന കാര്യങ്ങൾപോലും പൊലീസ് ഒാർത്തില്ല. സംസ്ഥാനത്ത് പലയിടത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച പാലക്കാട് വടക്കഞ്ചേരിയിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിൽ ഇടതുവശത്തുകൂടി മറികടന്ന ജഡ്ജിയുടെ കാറിൽ ഇവർ സഞ്ചരിച്ച കാർ തട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിെൻറ പേരിൽ കുടുംബത്തെ ചാലക്കുടി, കൊരട്ടി, ആലുവ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറിമാറി പറഞ്ഞയച്ചെന്നും ഭക്ഷണം കഴിക്കാൻപോലും അനുവദിക്കാതെ ഒരുപകൽ മുഴുവൻ മാനസികമായി പീഡിപ്പിച്ചെന്നുമാണ് പരാതി. ഒടുവിൽ പെറ്റിക്കേസ് പോലുമില്ലാതെ കുടുംബത്തെ വിട്ടയക്കുകയും ചെയ്തു.
Next Story