Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:25 AM GMT Updated On
date_range 21 Jun 2017 9:25 AM GMTകുന്നത്തുനാട് സി.പി.ഐയിൽ പൊട്ടിത്തെറി; മണ്ഡലം കമ്മിറ്റി അഗത്തെ തരംതാഴ്ത്തി
text_fieldsbookmark_border
കോലഞ്ചേരി: കുന്നത്തുനാട് സി.പി.ഐയിൽ പൊട്ടിത്തെറി. മണ്ഡലം കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും 'ജനയുഗം' ലേഖകനുമായ ജോളി കെ. പോളിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇദ്ദേഹത്തെ പത്രത്തിെൻറ ചുമതലയിൽനിന്ന് ഒഴിവാക്കി. പകരം മണ്ഡലം കമ്മിറ്റി അംഗം ധനൻ കെ. ചെട്ടിയാൻചേരിക്കാണ് ചുമതല. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് അനുഭാവം പ്രകടിപ്പിക്കുന്ന മണ്ഡലം നേതൃത്വവും കെ.ഇ. ഇസ്മായിൽ പക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന വിഭാഗവും തമ്മിലാണ് ഇവിടെ പോര്. നടപടിക്കിരയായ ജോളി കെ. പോൾ ഇസ്മായിൽ പക്ഷക്കാരനാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പൂതൃക്ക ബ്ലോക്ക് ഡിവിഷനിൽനിന്ന് മത്സരിച്ച ജോളി കെ. പോളിെൻറ പരാജയമാണ് പ്രശ്നങ്ങളുടെ തുടക്കം. കോൺഗ്രസിലെ അനി ബെൻ കുന്നത്തിനോട് നാമമാത്ര വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെട്ടത്. പരാജയത്തിന് പിന്നിൽ പാർട്ടിയിലെ ഒരുവിഭാഗം നടത്തിയ കാലുവാരലാണെന്ന് കാണിച്ച് ഇദ്ദേഹം ജില്ല കമ്മിറ്റിക്ക് പരാതി നൽകി. തെളിവെടുപ്പിന് മണ്ഡലം അസി.സെക്രട്ടറി എം.ടി. തങ്കച്ചൻ, പൂതൃക്ക ലോക്കൽ സെക്രട്ടറി പ്രഫ.ജോർജ് ഐസക് എന്നിവരടങ്ങുന്ന കമീഷനെ പാർട്ടി നിയോഗിച്ചിരുന്നു. എന്നാൽ, പരാതിയിൽ കഴമ്പില്ലെന്നും നേതാക്കളെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളതെന്നുമായിരുന്നു കമീഷെൻറ കണ്ടെത്തൽ. ഇതേതുടർന്ന് പരാതിക്കാരനിൽനിന്ന് വിശദീകരണം തേടാൻ ജില്ല സെക്രട്ടറി പി.രാജുവിെൻറ നേതൃത്വത്തിൽ ചേർന്ന മണ്ഡലം കമ്മിറ്റി തീരുമാനിക്കുകയും പരാതിക്കാരന് കത്ത് നൽകുകയും ചെയ്തു. എന്നാൽ, കത്തിനോട് പ്രതികരിക്കാൻ ജോളി കെ. പോൾ തയാറാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. മണ്ഡലം കമ്മിറ്റിയിലടക്കം ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിനെ ഒരുവിഭാഗം എതിർത്തിരുന്നു.
Next Story