Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2017 5:44 AM GMT Updated On
date_range 23 Dec 2017 5:44 AM GMTതങ്കഅങ്കി ഘോഷയാത്രക്ക് ഭക്തിനിർഭരമായ തുടക്കം
text_fieldsbookmark_border
പത്തനംതിട്ട: ശരണംവിളികളാല്‍ മുഖരിതമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ച് രഥഘോഷയാത്ര പ്രയാണം തുടങ്ങി. വെള്ളിയാഴ്ച പുലർച്ച അഞ്ചുമുതല്‍ ഏഴുവരെ ഭക്തർക്ക് തങ്കഅങ്കി ദര്‍ശനം അനുവദിച്ച ശേഷമായിരുന്നു യാത്ര. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, കലക്ടര്‍ ആർ. ഗിരിജ, ജില്ല പൊലീസ് മേധാവി ഡോ. സതീഷ് ബിനോ, ദേവസ്വം ബോര്‍ഡ് കമീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, സ്‌പെഷല്‍ ഓഫിസര്‍ എൻ. രാജീവ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് നാലുദിവസവും ഘോഷയാത്രയെ അനുഗമിക്കും. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ ബാലരാമവര്‍മ ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനായി നടക്കുെവച്ചതാണ് തങ്കഅങ്കി. എല്ലാ വര്‍ഷവും മണ്ഡലപൂജക്ക് തങ്കഅങ്കി ചാര്‍ത്തിയാണ് ദീപാരാധന. തങ്കഅങ്കി സൂക്ഷിക്കുന്നതിന് പുതുതായി പണിത പേടകം 21ന് സന്നിധാനത്ത് സമര്‍പ്പിച്ച ശേഷം വെള്ളിയാഴ്ച രാവിലെ ആറന്മുള ക്ഷേത്രത്തിലെത്തിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറും അംഗങ്ങളും ചേര്‍ന്ന് പുതിയ പേടകം ഏറ്റുവാങ്ങി. വെള്ളിയാഴ്ച വൈകീട്ട് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തിയ തങ്കഅങ്കി ഘോഷയാത്ര ശനിയാഴ്ച രാവിലെ എട്ടിന് രണ്ടാം ദിവസത്തെ പ്രയാണം ആരംഭിക്കും. രാത്രി എട്ടിന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും. 24ന് രാവിലെ 7.30ന് യാത്ര തുടങ്ങി രാത്രി 8.30ന് പെരുനാട് ശാസ്ത ക്ഷേത്രത്തിലെത്തും. 25ന് രാവിലെ ളാഹ, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം, ചാലക്കയം വഴി ഉച്ചക്ക് 1.30ന് പമ്പയിലെത്തും. പമ്പയില്‍നിന്ന് തങ്കഅങ്കികള്‍ മൂന്ന് പേടകങ്ങളിലാക്കി വൈകീട്ട് മൂന്നിന് ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിക്കും. അഞ്ചിന് ശരംകുത്തിയിലെത്തും. തങ്കഅങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അയ്യപ്പെൻറ അനുവാദമായി തന്ത്രി പ്രത്യേക മാല അണിയിക്കും. തങ്കഅങ്കി സ്വീകരിക്കുന്ന സംഘം ശരംകുത്തിയിലെത്തിയ ശേഷം അവിടെനിന്ന് തീവെട്ടി, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് കൊടിമരച്ചുവട്ടില്‍ എത്തും. അവിടെ ദേവസ്വം ബോര്‍ഡ് പ്രസിഡൻറിെൻറ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിനുള്ളില്‍ എത്തിക്കും. അവിടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനക്കായി നട തുറക്കും. അത്താഴപൂജക്കുശേഷം തങ്കഅങ്കി പേടകത്തിലേക്ക് മാറ്റും. 26ന് രാവിലെ 11.04നും 11.40നും മധ്യേയാണ് മണ്ഡലപൂജ. ഈ സമയത്ത് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ വീണ്ടും ചാര്‍ത്തും. മണ്ഡല പൂജക്കുശേഷം തങ്കഅങ്കി വിഗ്രഹത്തില്‍നിന്ന് പേടകത്തിലേക്ക് മാറ്റും. 26ന് രാത്രി 11ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story