Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:15 PM IST Updated On
date_range 31 Aug 2017 2:15 PM ISTഹജ്ജിനായി കപ്പൽയാത്ര: കുഞ്ഞാൻ മുസ്ലിയാരുടെ മനസ്സിൽ മായാത്ത ആഹ്ലാദസ്മൃതി
text_fieldsbookmark_border
(ചിത്രം എ.പി 103 -സി. മുഹമ്മദ് അൽഖാസിമി) പരിശുദ്ധ ഹജ്ജിന് ചെറുപ്പകാലത്ത് പോയ ഒാർമകൾ ഇന്നും കുഞ്ഞാൻ മുസ്ലിയാരുടെ മനസ്സിലുണ്ട്. ഇൗ പേര് ഒരുപക്ഷേ ആലപ്പുഴക്കാർക്ക് പരിചയമുണ്ടാകില്ല. പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖത്തീബ് സി. മുഹമ്മദ് അൽഖാസിമിയുടെ നാട്ടിലെ പേരാണ് കുഞ്ഞാൻ മുസ്ലിയാർ. മലപ്പുറം ആനക്കയം പന്തലൂർ സ്വദേശിയായ മുഹമ്മദ് അൽഖാസിമി ആത്മീയരംഗത്ത് സജീവമായിട്ട് 53 വർഷമായി. പ്രായം 76 ആയെങ്കിലും ഇന്നും ഒാർമകൾക്ക് ബാല്യംതന്നെ. മലപ്പുറം ജില്ലയിലാണ് കൂടുതൽ കാലവും പ്രവർത്തിച്ചത്. ഏഴുവർഷമായി ഷാഫി ജുമാമസ്ജിദിൽ മേൽനോട്ടം വഹിക്കുന്നു. 1965ലാണ് ആത്മീയ സേവനരംഗത്ത് തുടക്കമിട്ടത്. പ്രായം 25 ആയപ്പോൾ ഹജ്ജ് നിർവഹിക്കണമെന്ന ആഗ്രഹം മനസ്സിൽ നിറഞ്ഞു. 1967ലാണ് ഹജ്ജിന് പുറപ്പെട്ടത്. '95ൽ ഉംറയും '99ൽ വീണ്ടും ഹജ്ജും നിർവഹിച്ചെങ്കിലും '67ൽ ആദ്യമായി പോയ കാലത്തിെൻറ പ്രത്യേകത ഇന്നും ഒാർമിക്കുകയാണ്. അക്കാലത്ത് മൈസൂരുവിൽനിന്നാണ് ഹജ്ജിനുള്ള അപേക്ഷ പാസാക്കി ലഭിക്കുക. നാട്ടിലെ മറ്റ് രണ്ടുപേർക്കൊപ്പം പോകാൻ ഒരുക്കം തുടങ്ങി. ഇന്നത്തെപ്പോലെ അല്ല അക്കാലം. പ്രത്യേകിച്ച്, ഗ്രാമപ്രദേശമാകുേമ്പാൾ നാടാകെ അത് അറിഞ്ഞിരിക്കും. വിവാഹം കഴിച്ച സമയമായിരുന്നു. ചെറുപ്പത്തിലെ ഉമ്മയും ബാപ്പയും മരിച്ചു. ബാപ്പയുടെ ജ്യേഷ്ഠനായിരുന്നു രക്ഷിതാവിെൻറ സ്ഥാനത്ത്. 15 ദിവസത്തോളം നീണ്ട സൽക്കാരം നാട്ടിൽ ഉണ്ടായിരുന്നതായി അദ്ദേഹം ഒാർക്കുന്നു. യാത്രക്ക് പുലർച്ച നാലോടെ വീട്ടിൽനിന്ന് ഇറങ്ങി. നാടിെൻറ അതിർത്തി വരെ ആളുകൾ ഒപ്പംകൂടി. അതിർത്തി കടന്നപ്പോൾ അവർ കൂട്ട ബാങ്കുവിളിച്ച് യാത്രയാക്കി. ഒലവക്കോട് വരെ ബസിൽ പോയി. അവിടെനിന്ന് ട്രെയിനിൽ മുംബൈയിലേക്ക്. മുംബൈയിൽ 12 ദിവസം സാബു സിദ്ദീഖ് മുസഫിർഖാന എന്ന ലോഡ്ജിലായിരുന്നു താമസം. ഹജ്ജിന് പോകുന്നവർ താമസിക്കുന്ന സ്ഥലമായിരുന്നു അത്. 13ാം ദിവസം എസ്.എസ് മുഹമ്മദി എന്ന കപ്പലിൽ കയറി. എട്ടുദിവസം കൊണ്ട് ജിദ്ദയിലെത്തി. എണ്ണൂറോളം പേർ കപ്പലിലുണ്ടായിരുന്നു. ഹജ്ജ് നിർവഹിക്കാൻ കഴിയുന്നതിലുള്ള ആവേശവും ഭക്തിയുമായിരുന്നു മനസ്സിൽ. ധീരയോദ്ധാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഇളംതലമുറക്കാരൻ കൂടിയായതിനാൽ കുഞ്ഞാൻ മുസ്ലിയാരുടെ മനസ്സിൽ എല്ലാറ്റിനും നിശ്ചയദാർഢ്യമുണ്ടായിരുന്നു. ഹജ്ജ് പൂർത്തിയാക്കി മൂന്നുമാസം കൊണ്ടാണ് നാട്ടിലെത്തിയത്. ഇപ്പോൾ 40 ദിവസം മതി. ഇന്നത്തെപ്പോലെ വലിയ സൗകര്യങ്ങൾ അവിടെയും ഉണ്ടായിരുന്നില്ല. നാട്ടിൽനിന്ന് പോകുേമ്പാൾ വലിയ പെട്ടിനിറയെ അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങിയവ കരുതിയിരുന്നു. വലിയ തിരക്കൊന്നുമില്ലെങ്കിലും ജനങ്ങളുടെ കഷ്ടപ്പാട് നേരിൽ കണ്ടു. 2000 രൂപയിലധികം ചെലവുവന്നു. 745 രൂപയായിരുന്നു കപ്പൽ കൂലി. 1500 രൂപ മറ്റ് ചെലവിന്. മനുഷ്യെൻറ ജീവിതം മാറ്റിമറിക്കാനുതകുന്ന ആരാധന കർമമാണ് ഹജ്ജ് എന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം ഉൾക്കൊണ്ടുള്ള ജീവിതം, നമസ്കാരം, സകാത്ത്, നോമ്പ് എന്നിവക്കൊപ്പം ഹജ്ജിനും പ്രാധാന്യമുണ്ട്. ശരിയായ രൂപത്തിൽ ഹജ്ജ് നിർവഹിച്ചാലേ ഒരു പാപവുമില്ലാതെ വിശുദ്ധനായി മടങ്ങാൻ കഴിയൂ. രാജാവിനും പ്രജക്കും സാധുവായ മനുഷ്യനുമെല്ലാം ഒരേ അവസ്ഥയാണ്. എല്ലാ ത്യാഗവും സഹിച്ചാലേ ശരിയായ മനുഷ്യനാകാൻ കഴിയൂ. സമർപ്പണ സ്മരണകൾ നിറഞ്ഞ ഹജ്ജ് ഏറ്റവും വലിയ ത്യാഗം കൂടിയാണ്. ആരോഗ്യവും സമ്പത്തും ക്ഷമയും ഒത്തുചേരുേമ്പാൾ അത് നിർവഹിക്കപ്പെടേണ്ടതുതന്നെ. കാലം മാറിയതനുസരിച്ച് ഹജ്ജിന് പോകുന്നവരുടെ സൗകര്യവും എണ്ണവും വർധിച്ചു. ചെലവും കൂടി. ഭാര്യയും ആറുമക്കളും അടങ്ങുന്ന കുടുംബമാണ് കുഞ്ഞാൻ മുസ്ലിയാരുടേത്. പ്രായത്തിെൻറ ക്ഷീണം മറന്ന് ഇന്നും ആത്മീയരംഗത്ത് സജീവമാണ്. -ഹരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story