Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 3:44 PM IST Updated On
date_range 10 Aug 2017 3:44 PM ISTജി.എസ്.ടി: ആശങ്ക തീർക്കാൻ കോർപറേഷൻ പ്രതിനിധികൾ ധനമന്ത്രിയെ കാണും
text_fieldsbookmark_border
കൊച്ചി: ജി.എസ്.ടി വന്നതോടെ വിനോദ നികുതി ഇനത്തിലുണ്ടാകുന്ന നഷ്ടം അടക്കമുള്ള ആശങ്ക തീർക്കണമെന്നും പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രിയെ നേരിൽ കണ്ട് ചർച്ച ചെയ്യാനും കത്തെഴുതാനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിെൻറ ശക്തമായ സമ്മർദത്തിനൊടുവിൽ മേയർ ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് സഭയിൽ വെക്കാനും തീരുമാനമായി. വാത്തുരുത്തി റെയിൽവേ മേൽപാലം യാഥാർഥ്യമാക്കാനും തുറമുഖ ട്രസ്റ്റ് ചെയർമാനായി ചർച്ച ചെയ്യാനും റോ-റോ സർവിസിന് മൂറിങ് സംവിധാനം അടക്കമുള്ള ജോലികൾ നിലവിലെ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) പ്രകാരം നടത്താനും തീരുമാനിച്ചു. ധനകാര്യ കമ്മിറ്റി ചെയർമാൻകൂടിയായ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദാണ് ജി.എസ്.ടി മൂലമുള്ള വരുമാന നഷ്ടവും മറ്റ് പ്രശ്നങ്ങളും സഭക്ക് മുന്നിൽ വെച്ചത്. വിനോദ നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് നഗരസഭക്കുണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറുകാരുടെ ബില്ലുകളിൽ സേവനനികുതി ഇൗടാക്കുന്ന വിഷയത്തിലും ഇതേ പ്രശ്നം ഉയരുന്നുണ്ടെന്ന് വിനോദ് പറഞ്ഞു. ഇക്കാര്യത്തിൽ കവിത, പത്മ തിയറ്ററുകളിലെ ടിക്കറ്റ് നിരക്കിൽ ജി.എസ്.ടിക്ക് മുമ്പും പിമ്പുമുള്ള വ്യത്യാസം പ്രതിപക്ഷത്തെ വി.പി. ചന്ദ്രൻ വ്യക്തമാക്കി. ജി.എസ്.ടിയിലെ ആശയക്കുഴപ്പം മൂലം കരാറുകാർ നഗരസഭ േജാലികൾ ഏറ്റെടുക്കേണ്ടതില്ലെന്ന് ഭരണപക്ഷത്തെ ആൻറണി പൈനുതറയും ചൂണ്ടിക്കാണിച്ചു. മേയർ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്നും സെക്രട്ടറിയുടെ ഫണ്ടിൽ ലയിപ്പിക്കരുതെന്നും ആവശ്യമുയർന്നതിനെത്തുടർന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഇത് മാറ്റിവെച്ചതാണെന്നും പിന്നീട് ഇത് പാസായതായി രേഖപ്പെടുത്തിയെന്നും പറഞ്ഞ് വി.പി. ചന്ദ്രൻ രംഗത്തുവന്നത് ബഹളത്തിനിടയാക്കി. മാറ്റിവെച്ച അജണ്ട എങ്ങനെ പാസായി എന്നും കൗൺസിൽ തീരുമാനത്തെ മേയർ മാനിച്ചില്ലെന്നും ചന്ദ്രൻ കുറ്റപ്പെടുത്തി. എന്നാൽ, ലോക്കൽ ഫണ്ട് വിഭാഗത്തിെൻറ ആവർത്തിച്ചുള്ള നിർദേശപ്രകാരമാണ് മേയർ ഫണ്ട് സെക്രട്ടറിയുടെ ഫണ്ടിൽ ലയിപ്പിക്കുന്നതെന്നും സെക്രട്ടറിയുടെ പേരിലാണ് ഫണ്ട് രൂപവത്കരിക്കേണ്ടതെന്ന് ലോക്കൽ ഫണ്ട് വിഭാഗം നിർദേശിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. കഴിഞ്ഞ കൗൺസിലിൽ ചിലർ അഭിപ്രായം പറഞ്ഞുവെന്നല്ലാതെ അജണ്ട മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നില്ല. അങ്ങനെ ആരും രേഖാമൂലവും ആവശ്യപ്പെട്ടില്ല. ഫണ്ട് ദുരുപയോഗം ചെയ്യുകയോ അതിൽ ക്രമക്കേട് നടക്കുകയോ ഉണ്ടായിട്ടില്ല -മേയർ പറഞ്ഞു. എന്നാൽ, ഫണ്ട് വിനിയോഗത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ചന്ദ്രൻ ശക്തമായി ആവശ്യപ്പെട്ടു. അതോടെ പ്രതിപക്ഷ ബഹളമായി. തുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച നഗരസഭ സെക്രട്ടറി അന്വേഷിക്കുമെന്നും റിപ്പോർട്ട് സഭയിൽ വെക്കുമെന്നും മേയർ അറിയിച്ചു. മാളുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിതവില ഇൗടാക്കുന്നത് സംബന്ധിച്ച് മെട്രോളജി വിഭാഗവും നഗരസഭ ആരോഗ്യവിഭാഗവും സംയുക്ത പരിശോധന നടത്തും. വാത്തുരുത്തി റെയിൽവേ മേൽപാലത്തിന് 18 സെൻറ് വിട്ടുനൽകുന്നതിനുപകരം റവന്യൂഭൂമിയായ രാമൻതുരുത്ത് നൽകണമെന്ന തുറമുഖ ട്രസ്റ്റിെൻറ ആവശ്യം അംഗീകരിക്കരുതെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ആവശ്യപ്പെട്ടു. തമ്പി സുബ്രഹ്മണ്യമാണ് ഇൗ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ആവശ്യം നേടിയെടുക്കാൻ സമരം ചെയ്യണെമന്ന ഡെപ്യൂട്ടി മേയറുടെ നിർദേശത്തെ പ്രതിപക്ഷത്തെ കെ.ജെ. ആൻറണി പിന്താങ്ങി. സമരത്തിന് താൻ മുന്നിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായിക്ക് മാൾ നിർമിക്കാൻ തുറമുഖ ട്രസ്റ്റ് നടത്തുന്ന ചരടുവലിക്ക് കൂട്ടുനിൽക്കരുതെന്ന് കോൺഗ്രസ് അംഗം കുഞ്ഞച്ചൻ തുറന്നടിച്ചു. ഇതിന് ഭരണ-പ്രതിപക്ഷ പിന്തുണയും ലഭിച്ചു. റോ-റോക്ക് വേണ്ടിയുള്ള ജോലികൾ നടക്കുേമ്പാൾ നിലവിലെ ജങ്കാർ സർവിസ് താൽക്കാലികമായി നിർത്തിെവക്കേണ്ടിവരുമെന്ന് മേയർ സൂചിപ്പിച്ചു. അങ്ങനെ വരുന്നതുകൊണ്ട് സാധാരണക്കാരെ ബാധിക്കില്ലെന്നും അേതസമയം ബോട്ട് സർവി ഉണ്ടാകണമെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു. പ്രതിപക്ഷത്തെ ബെന്നി ഫെർണാണ്ടസ്, സി.കെ. പീറ്റർ, അഡ്വ. സുനില ശെൽവൻ, കെ.ജെ. ബേസിൽ, കെ.എസ്. പ്രകാശ്, ഷീബ ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.വി.പി. കൃഷ്ണകുമാർ, ഡോ. പൂർണിമ നാരായണൻ, അഡ്വ. വി.കെ. മിനിമോൾ, യു.ഡി.എഫ് അംഗങ്ങളായ എം.ബി. മുരളീധരൻ, ജോൺസൺ മാസ്റ്റർ, അരിസ്റ്റോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story