Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടന്‍ മീനുകളെ...

നാടന്‍ മീനുകളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണം –കുഫോസ് ശില്‍പശാല

text_fields
bookmark_border
കൊച്ചി: വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യയിനങ്ങളെ സംരക്ഷിക്കാന്‍ കര്‍ഷകരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും മുന്നോട്ടുവരണമെന്ന് ശില്‍പശാല. മീനുകളുടെ കൃഷി വ്യാപിപ്പിച്ചും അമിതവും അശാസ്ത്രീയവുമായ മീന്‍പിടിത്തം ഒഴിവാക്കിയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന തദ്ദേശീയ മത്സ്യങ്ങളെ ഒരുപരിധി വരെ സംരക്ഷിക്കാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടന്ന ദ്വിദിന ദേശീയ ശില്‍പശാലയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ പ്രഫ. അലിക്കുഞ്ഞി ചെയറിന് കീഴിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന കട്ല, രോഹു, മൃഗാള്‍ എന്നീ മത്സ്യങ്ങളുടെ ഇരട്ടിയലധികം വിപണിമൂല്യമുള്ളവയാണ് വരാല്‍, ചേറുമീന്‍ തുടങ്ങിയ നാടന്‍ മത്സ്യങ്ങള്‍. ഇവയുടെ കൃഷിരീതികള്‍ ജനകീയമാക്കുന്നതിന് ഉള്‍നാടന്‍ മേഖലകളില്‍ ചെറുകിട വിത്തുല്‍പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ശില്‍പശാല ആവശ്യപ്പെട്ടു. മിസ് കേരള, മഞ്ഞക്കൂരി, നാടന്‍ മുഷി, വരാല്‍ എന്നിവയുടെ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ഇവയുടെ നശീകരണം തടയാന്‍ സഹായകരമാകും. നാടന്‍ മത്സ്യങ്ങളുടെ പ്രജനന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂനിറ്റുകളും ചെറുകിട സംരംഭകരും മുന്നോട്ടുവരണം. നാടന്‍ മത്സ്യങ്ങളുടെ പ്രജനനരീതികളെക്കുറിച്ച നാട്ടറിവുകള്‍ സംരക്ഷിച്ച് അവയെ ശാസ്ത്രീയപഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നും ശില്‍പശാലയില്‍ അഭിപ്രായമുയര്‍ന്നു. മത്സ്യകൃഷി ജനകീയമാക്കുന്നതിന് ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകളാണ് വേണ്ടതെന്ന് ശില്‍പശാലയില്‍ പങ്കെടുത്ത കര്‍ഷകര്‍ പറഞ്ഞു. കൂടാതെ, പ്രാദേശികാടിസ്ഥാനത്തില്‍ പുത്തന്‍ കൃഷിരീതികളുടെ പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. നാടന്‍ മത്സ്യങ്ങളുടെ കൃഷിരീതികള്‍ ജനകീയമാക്കുന്നതിന് ചെലവ് കുറഞ്ഞ രീതിയില്‍ പ്രജനന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുമെന്ന് മുഖ്യ ഗവേഷകന്‍ അന്‍വര്‍ അലി പറഞ്ഞു. ഇതോടൊപ്പം, നിലവിലെ കൃഷിരീതികള്‍ അതത് പ്രദേശങ്ങള്‍ക്ക് അനുസൃതമായി ചെലവ് കുറഞ്ഞ രീതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കി കര്‍ഷകരിലേക്കത്തെിക്കും. ഇതിന് അടുത്തഘട്ടത്തില്‍ മത്സ്യകര്‍ഷകരെ ഉള്‍ക്കൊള്ളിച്ച് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രായോഗിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെ കേന്ദ്ര ശുദ്ധജല മത്സ്യകൃഷി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. എസ്.കെ. സാഹു, ഡോ. രാജേഷ് കുമാര്‍, ഡോ. സരോജ് കെ. സൈ്വന്‍, മംഗലാപുരം ഫിഷറീസ് കോളജിലെ ഡോ. എന്‍. ബസവരാജ്, ഡോ. ഈപ്പന്‍ ജേക്കബ്, ഡോ. കെ. അല്‍താഫ്, ഡോ. ചിരഞ്ജീവ് പ്രധാന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story