ടാറ്റ കോവിഡ് ആശുപത്രിയിൽ മൂന്നു സോണുകള്‍
text_fieldsകാസർകോട്: സംസ്ഥാന സര്‍ക്കാറിെൻറ സഹായത്തോടെ ടാറ്റ ഗ്രൂപ് ജില്ലയില്‍ നിർമിക്കുന്ന കോവിഡ് ആശുപത്രിയിൽ മൂന്ന് സോണുകളുണ്ടാകും. ഒന്നും മൂന്നും സോണിൽ കോവിഡ് ക്വാറൻറീന്‍ സംവിധാനങ്ങളും രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒാരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യൂനിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂനിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 540 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂനിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്.
തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷന്‍ സംവിധാനം, കാൻറീൻ, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി ഒരുങ്ങുന്നത്. ജൂലൈ അവസാന വാരത്തോടെ നിർമാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് ആശുപത്രി കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ ഗ്രൂപ് പ്രോജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ പി.എല്‍. ആൻറണി പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ സമ്മാനം
തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിർമാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാറും ജില്ല ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. ആശുപത്രി യൂനിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിർമാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്യുന്നത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തര ഘട്ടങ്ങളില്‍ ടാറ്റ ഗ്രൂപ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിർമിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്.
നിർമാണം: മൂന്നു മാസം, 50 തൊഴിലാളികള്‍
ഏപ്രില്‍ 28, 29 തീയതികളിലാണ് ആശുപത്രി നിർമാണം ആരംഭിച്ചത്. ജൂലൈ 30 നോടുകൂടി നിർമാണം പൂര്‍ത്തിയാക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.
നിലവില്‍ 50 തൊഴിലാളികളാണ് നിർമാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരിക്കുന്നത്. അധികം മെഷീന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങളാണ്. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു.
ജീവനക്കാരുടെ നിയമനംഎല്ലാ ചികിത്സ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യം ആശുപത്രിയിലുണ്ടാവും. എന്നാല്‍, എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തീരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാറാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍തന്നെയാണ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.