Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2015 10:17 AM GMT Updated On
date_range 18 Sep 2015 10:17 AM GMTകുഡ്ലു ബാങ്ക് കവര്‍ച്ച: ശരീഫിനെ പിടികൂടിയത് ട്രെയിനില്‍ വെച്ച്
text_fieldsbookmark_border
കാസര്‍കോട്: പട്ടാപ്പകല്‍ ജീവനക്കാരികളെയും ഇടപാടുകാരിയെയും ബന്ധിയാക്കി നടത്തിയ കോടികളുടെ ബാങ്ക് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത് പൊലീസിന്‍െറ ജാഗ്രതയിലൂടെ. 30ഓളം പേരുള്ള അന്വേഷണ സംഘത്തെ മൂന്നായി തിരിച്ച് മൂന്ന് സംസ്ഥാനങ്ങളില്‍ വിന്യസിച്ചാണ് പൊലീസ് ഇവരെ വലയിലാക്കിയത്. ഗോവ, ബംഗളൂരു, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഒളിവില്‍ കഴിയാനുള്ള ശ്രമത്തിനിടയിലും പൊലീസിന്‍െറ ജാഗ്രതയും ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ സഹകരണവുമാണ് 10 ദിവസത്തിനുള്ളില്‍ പ്രമാദമായ കേസിലെ പ്രതികളെ പിടികൂടാന്‍ സഹായകമായത്. കേസിലെ പ്രധാനിയും ബാങ്കിന്‍െറ സ്ട്രോങ് റൂമില്‍ കയറി ആഭരണങ്ങള്‍ കവരുകയും ചെയ്ത മുജീബ് എന്നയാളുടെ മുഖംമൂടി അഴിഞ്ഞുവീണതാണ് കേസന്വേഷണത്തിന് സംഘത്തെ സഹായിച്ചത്. ഇനിയും പിടികൂടാനാവാത്ത ഇയാളുടെ രേഖാചിത്രമാണ് പൊലീസ് നേരത്തേ പുറത്തുവിട്ടത്. ഇയാളെ പിടികൂടിയാല്‍ ശേഷിക്കുന്ന ആഭരണം കണ്ടത്തൊനാവുമെന്നും പൊലീസ് പറയുന്നു. അഞ്ചുപേര്‍ ചേര്‍ന്ന് നടത്തിയ കവര്‍ച്ചയില്‍ നേരിട്ട് പങ്കാളിയായ മഷൂഖ്, ഷബീര്‍ എന്നിവരാണ് ഇപ്പോള്‍ പിടിയിലുള്ളത്. ഇതില്‍ ഷബീറും മുജീബും ചേര്‍ന്നാണ് സ്ട്രോങ് മുറിക്കകത്ത് കയറി സ്വര്‍ണം കടത്തിയത്. എറണാകളും സ്വദേശികളായ രണ്ടുപേര്‍ കൂടി മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. ബാക്കി സ്വര്‍ണം എറണാകുളത്തേക്ക് കടത്തിയതാവാന്‍ വഴിയുണ്ടെന്നും മുജീബിനെ കിട്ടിയാല്‍ ഇവരെക്കുറിച്ചും ശേഷിക്കുന്ന സ്വര്‍ണത്തെക്കുറിച്ചും അറിയാനാവുമെന്നും പൊലീസ് പറഞ്ഞു. കൈയില്‍ പണമുണ്ടായതിനാല്‍ സ്വര്‍ണം വില്‍ക്കാന്‍ വഴിയില്ളെന്നും ഇത്രയധികം ആഭരണം കൊണ്ടുനടക്കാനുള്ള പ്രയാസം കാരണം കേരളത്തില്‍ തന്നെ ഉണ്ടാകുമെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. മോഷണത്തിന്‍െറ സൂത്രധാരനായ ശരീഫിന്‍െറ വീട്ടില്‍ കണ്ടത്തെിയത് 418 പേര്‍ പണയംവെച്ച സ്വര്‍ണമാണ്. 905 പേരുടെ ആഭരണമാണ് ആകെ നഷ്ടമായത്. മുഖംമൂടി അഴിഞ്ഞുപോയ മുജീബിനെ തിരിച്ചറിഞ്ഞ ഒരാളില്‍ നിന്നാണ് അന്വേഷണം ആരംഭിക്കുന്നത്. ഒന്നാം നിലയിലുള്ള ബാങ്കില്‍ നിന്നും കവര്‍ച്ചാ മുതലുമായി രക്ഷപ്പെടുന്നതിനിടെയാണ് മുജീബിന്‍െറ മുഖംമൂടി അഴിഞ്ഞത്. സമീപത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പെയിന്‍റിങ് തൊഴിലാളി ഇത് കാണുകയും മുഖംമൂടി വീണ്ടും അണിയാനാവാതെ മുജീബ് കത്തി കാണിച്ച് തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തേ ബാങ്കില്‍ ഇടപാടിനത്തെിയ സ്ത്രീ ഇതിനെല്ലാം സാക്ഷിയായിരുന്നു. കവര്‍ച്ച നടന്ന ശേഷം ബാങ്ക് ജീവനക്കാരികളെയും ഇടപാടുകാരിയെയും ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം പൊലീസിനോട് വെളിപ്പെടുത്തുന്നത്. എന്നാല്‍, പലതവണ ചോദ്യം ചെയ്തിട്ടും, കൊന്നുകളയുമെന്ന മുജീബിന്‍െറ ഭീഷണിയെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ഒന്നും പറഞ്ഞിരുന്നില്ല. ചോദ്യം ചെയ്യല്‍ രണ്ട് ദിവസം തുടര്‍ന്നതോടെയാണ് തൊഴിലാളി മുജീബിനെക്കുറിച്ച് വിശദമാക്കിയത്. ഇവര്‍ ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. രണ്ടുദിവസം കൊണ്ടാണ് മുജീബിനെ ബന്ധപ്പെടുന്നവരെക്കുറിച്ചും മറ്റ് വിശദാംശങ്ങളും ശേഖരിച്ചത്്. സ്ഥിരം കുറ്റവാളികളായ മുജീബ്, മഷൂഖ്, ഷബീര്‍ എന്നിവരാണ് മോഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചത്. മഷൂഖിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍െറ ഭാഗമായി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടത്തെി. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമുള്ള ഗോവയും മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ നഗരങ്ങളിലെ മലയാളി അസോസിയേഷനുകളുമായും മറ്റും പൊലീസ് നേരത്തേ ബന്ധപ്പെട്ടിരുന്നു. ഇതിനിടെയാണ് മഷൂഖ് ബംഗളൂരുവില്‍ എത്തുന്നത്. പൊലീസിന്‍െറ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ആദ്യം ചെന്ന സ്ഥലത്ത് താമസിപ്പിച്ചില്ല. എന്നാല്‍, അവിടുത്തെ ഫോണ്‍ ഉപയോഗിച്ച് മൂന്ന് നമ്പറിലേക്ക് വിളിച്ചിരുന്നു. ആ നമ്പര്‍ വീട്ടുകാര്‍ സംഘത്തിന് കൈമാറി. ഇയാള്‍ വിളിച്ചവരില്‍ ഒരാള്‍ പിന്നീട് പിടിയിലായ ഷബീര്‍ ആയിരുന്നു. ഇതിനിടെ മഷൂഖ് അവിടുന്ന് രക്ഷപ്പെട്ട് ബംഗളൂരുവില്‍ തന്നെ ഉപ്പളയിലുള്ള മറ്റൊരു സുഹൃത്തിന്‍െറ സമീപത്തത്തെി. ഈ വിവരം അന്വേഷണസംഘം അറിയുകയും കര്‍ണാടക പൊലീസിന്‍െറ സഹായത്താല്‍ മഷൂഖിനെ പിടികൂടുകയുമായിരുന്നു. മഷൂഖില്‍ നിന്നാണ് ശരീഫിനെക്കുറിച്ച് അറിയുന്നത്. അന്വേഷണ പുരോഗതിയില്‍ പരിഭ്രാന്തനായ ശരീഫ് സ്വന്തം കാറില്‍ റോഡ് മാര്‍ഗം ഗോവയിലേക്ക് കടന്നു. ഇതറിഞ്ഞ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഗോവയിലേക്ക് പോയി. അന്വേഷണസംഘം ഉഡുപ്പി എത്തിയപ്പോള്‍ ശരീഫ് തിരികെ വരുന്നതായി സൈബര്‍ സെല്ലില്‍ നിന്ന് വിവരം ലഭിച്ചു. ഗൂഗിള്‍ മാപ് ഉപയോഗിച്ച് ശരീഫ് എത്താവുന്ന ദൂരം കണക്കാക്കി ഉഡുപ്പിക്ക് സമീപം തന്നെ അന്വേഷണ സംഘം തമ്പടിച്ചു. എന്നാല്‍, ശരീഫ് സ്വന്തം കാര്‍ ഉപേക്ഷിച്ച് വാടക കാറിലായിരുന്നു അതുവഴി കടന്നത്. ഇതറിയാതെ അന്വേഷണ സംഘം അയാള്‍ക്കായി കാത്തിരുന്നു. പിന്നീട് ബന്തിയോട് എത്തിയപ്പോഴാണ് മൊബൈല്‍ സിഗ്നല്‍ ഉപയോഗിച്ച് സ്ഥലം മനസ്സിലാക്കിയതും പൊലീസ് ഉഡുപ്പിയില്‍ നിന്നും തിരിക്കുന്നതും. എന്തിനാണ് ശരീഫ് ബന്തിയോട് വന്നതെന്ന് പൊലീസിന് ആദ്യം മനസ്സിലായില്ല. പുലര്‍ച്ചെ അഞ്ചോടെയാണിത്. പിന്നീടാണ് മനസ്സിലായത് അത് ഭാര്യ വീടാണെന്ന്. ഇവിടെ നിന്നാണ് സ്വര്‍ണം കണ്ടത്തെിയത്. ഇതിനിടെ പൊലീസത്തെിയ വിവരമറിഞ്ഞ ശരീഫ് ട്രെയിന്‍ വഴി എറണാകുളത്തേക്ക് കടന്നു. അവിടെ നിന്നും മുംബൈയിലത്തെിയ ശരീഫിന്‍െറ ലക്ഷ്യം നേപ്പാള്‍ ആയിരുന്നു. ആ സമയത്ത് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന ഉണ്ടായിരുന്നതിനാല്‍ വീണ്ടും മഡ്ഗോവയിലത്തെി. അവിടെ നിന്നും കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറിയതായി വിവരം ലഭിച്ചു. ട്രെയിനില്‍ കയറിയതിന് ശേഷമായതിനാല്‍ കാര്‍വാറിന് സമീപം ട്രെയിന്‍ തടഞ്ഞുനിര്‍ത്തി ആര്‍.പി.എഫിന്‍െറ സഹായത്താലാണ് ശരീഫിനെ അറസ്റ്റ് ചെയ്തത്. ചെന്നൈയിലോ കൊച്ചിയിലോ എത്തി ആന്‍ഡമാന്‍ ദ്വീപിലേക്ക് കടക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story