മാലിന്യം: രാമന്തളി പുഴയിലെ വെള്ളം പരിശോധിച്ചു
text_fieldsപയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ നിന്ന് മലിനജലം ഒഴുകിയെത്തി രാമന്തളി പുഴ മലിനമായെന്ന പരാതിയിൽ ഹരിത - ശുചിത്വ മിഷനുകളുടെയും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തി. നാവിക അക്കാദമി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. നാവിക അക്കാദമി പദ്ധതി പ്രദേശത്തിനകത്തുകൂടി ഒഴുകുന്ന പുഴയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ നാല് കേന്ദ്രങ്ങളിൽ നിന്ന് പരിശോധനക്കായി വെള്ളം ശേഖരിച്ചു. മലിനജലം ഒഴുകിയെത്തി പുഴ മലിനമാകുന്നുവെന്ന് കാണിച്ച് പഞ്ചായത്ത് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു.
കലക്ടറുടെ നിർദേശത്തെ തുടർന്നാണ് ഹരിത കേരള മിഷനും ശുചിത്വ കേരള മിഷനും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻവയോൺമെൻറ് എൻജിനീയർ എ.എം. ഹാരിസ്, അസി. എൻവയോൺമെൻറ് സയൻറിസ്റ്റ് കെ.ബി. ശ്രീജ, ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ കോഓഡിനേറ്റർ കെ.ജി. അഭിജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ, പഞ്ചായത്തംഗം കെ.പി. രാജേന്ദ്രൻ, ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ പി.കെ. നാരായണൻ, സുനിൽ രാമന്തളി, കെ.എം. അനിൽകുമാർ, മുസ്ലിം ലീഗ് പ്രതിനിധി പി.എം. ലത്തീഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പുഴയിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് ചർമരോഗങ്ങൾ പിടിപെട്ടിരുന്നു. പുഴവെള്ളത്തിൽ നിറവ്യത്യാസം അനുഭവപ്പെടുകയും മത്സ്യലഭ്യതയിൽ കുറവു വരുകയും ചെയ്തതോടെയാണ് തൊഴിലാളികൾ പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരെ കാണുകയും ജില്ല കലക്ടർക്ക് പരാതി നൽകുകയും ചെയ്തു. അതിനിടെ, മാലിന്യ പ്രശ്നത്തിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
