Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2019 11:33 PM GMT Updated On
date_range 13 Sep 2019 11:33 PM GMTകുട്ടികൾക്ക് അർഹതപ്പെട്ട ബാല്യം തിരികെ നൽകാൻ സമൂഹത്തിന് ബാധ്യതയുണ്ട് -മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsസംസ്ഥാന ബാലാവകാശ കമീഷൻെറ നേതൃത്വത്തിൽ ആരംഭിച്ച സന്ദേശ പ്രചാരണ മഹാ ബൈക്ക് റാലി കൂത്തുപറമ്പ്: സ്ത്രീകളുടെയും ക ുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും കുട്ടികൾക്ക് അർഹതപ്പെട്ട ബാല്യം തിരികെ നൽകാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമീഷൻെറ നേതൃത്വത്തിൽ ആരംഭിച്ച സന്ദേശ പ്രചാരണ മഹാ ബൈക്ക് റാലി കൂത്തുപറമ്പ് നിർമലഗിരി കോളജിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഏറ്റെടുക്കാനുള്ള ബാധ്യത സമൂഹത്തിനാകെയുണ്ട്. അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ നാട് അരക്ഷിതമായി മാറും. കുട്ടികളുടെ സംരക്ഷണം ബാധ്യതയായി കാണുകയാണ് സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കും. മാലാഖമാരെപ്പോലെ കഴിയേണ്ടവരാണ് കുഞ്ഞുങ്ങൾ. എന്നാൽ, മാലാഖമാരോടുള്ള ചിലരുടെ സമീപനം മനുഷ്യത്വരഹിതമായി മാറാറുണ്ട്. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ബാല്യം തിരികെ നൽകാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിയമപരമായ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ നടന്ന പരിപാടിയിൽ ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ പി. സുരേഷ് അധ്യക്ഷതവഹിച്ചു. ബൈക്ക് യാത്രികർക്കുള്ള ടീഷർട്ടുകൾ ജില്ല കലക്ടർ ടി.വി. സുഭാഷ് കൈമാറി. കെ.കെ. രാഗേഷ് എം.പി, ഡി.ഐ.ജി കെ. സേതുരാമൻ, മേജർ ജനറൽ ബി.ജി. ഗിൽഗാഞ്ചി, ഡോ. എം.പി. ആൻറണി, കേണൽ ജോസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. 200ഓളം ബൈക്കുകളാണ് ദേശീയ സന്ദേശ പ്രചാരണ മഹാ ബൈക്ക് റാലിയിൽ പങ്കെടുക്കുന്നത്.
Next Story