Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:32 AM IST Updated On
date_range 3 Sept 2018 11:32 AM ISTമനുഷ്യൻ എന്ന ദുരമൂത്ത സ്പീഷിസ്
text_fieldsbookmark_border
വയനാടൻ ചുരമിറങ്ങുമ്പോൾ മനസ്സ് ആവർത്തിച്ച് ശാസിച്ചത് ഞാൻ കൂടി ഉൾപ്പെടുന്ന, മനുഷ്യൻ എന്ന ദുരമൂത്ത സ്പീഷിസിെൻറ കൊടുംചെയ്തികളെ തന്നെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ ഞങ്ങൾ സംഭാവന ചെയ്തു. വസ്ത്രം, പുതപ്പ്, നാപ്കിൻ, മരുന്ന് എന്ന് തുടങ്ങി പുസ്തകങ്ങളും പേനകളും വരെ നൂറുകണക്കിന് കുടുംബങ്ങൾക്ക് കൈമാറി. പേടിമാറാത്ത മുഖങ്ങളെ കൗൺസലിങ്ങിെൻറ രൂപത്തിൽ സാന്ത്വനിപ്പിച്ചു. പുഴയും പുരയും മാലിന്യ വിമുക്തമാക്കി. ഉരുൾപൊട്ടലിൽ എക്കൽ മണ്ണിനാൽ സംസ്കരിക്കപ്പെട്ട കെട്ടിടങ്ങൾ പുനർഖനനം ചെയ്തെടുത്തു. മുപ്പതിനായിരത്തിൽപരം സന്നദ്ധസേവകരോടൊപ്പം വിദ്യാർഥികളെ നയിച്ച് ഏതാനും ചിലദിനങ്ങൾ ഇവിടെ 'ജീവിച്ച'പ്പോൾ പുതിയ തലമുറക്ക് ദിശാബോധം നഷ്ടപ്പെട്ടുവെന്ന മട്ടിലുള്ള 'ക്ലീഷേ' പ്രസ്താവനകളോട് 'കടക്കൂ പുറത്ത്' എന്ന് പറയാനാണ് മനസ്സ് വെമ്പിയത്. നാം സമ്മാനിച്ച ചളിയും ചേറും ചവറും നമുക്ക് ദുരന്തരീതിയിൽ തിരിച്ചുകിട്ടിയതിനെ ശാസ്ത്രീയമായി, ക്ഷമയോടെ, കുറ്റബോധത്തോടെ സ്വീകരിച്ച ദിനരാത്രങ്ങൾ. എെൻറ വിദ്യാർഥികളിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസവും പ്രതീക്ഷയും റീചാർജ് ചെയ്യാനുള്ള അവസരം കൂടിയായി ഈ നാളുകൾ....... പ്രകൃതി പൂർണമായും കലിയടങ്ങിയ മട്ടിലൊന്നുമല്ല. ചുരത്തിെൻറ അടിവാരത്തിലൂടെ നിശ്ശബ്ദരായി വണ്ടിയിറങ്ങുമ്പോൾ ഉച്ചിയിലെവിടെയോ അവശേഷിക്കുന്ന റിസോർട്ട് ബിൽഡിങ്ങുകൾ ചൂണ്ടിക്കാണിച്ച് ഒരു വിദ്യാർഥിനി എന്നോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു, 'സാർ, നമ്മൾ സമീപഭാവിയിൽ തന്നെ അവിടെയും റിലീഫ് പ്രവർത്തനങ്ങളുമായി വരേണ്ടി വരില്ലേ?' ഉത്തരമൊന്നും കൊടുക്കാതെ, അർധരാത്രിയിൽ അരിഞ്ഞിറങ്ങിയ മൂടൽമഞ്ഞിൽ ബസ് നിയന്ത്രിക്കാൻ പാടുപെടുകയായിരുന്ന യൂനിവേഴ്‌സിറ്റി ഡ്രൈവർ സലാമിെൻറ പരിശ്രമത്തിലേക്ക് ഞാൻ കണ്ണുകളോടിക്കുന്നതായി അഭിനയിച്ചു. (ഡോ. ഇഫ്തിഖാർ അഹമ്മദ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story