Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:41 AM IST Updated On
date_range 1 Sept 2018 10:41 AM ISTകാലവർഷക്കെടുതി: സി.പി.എം നിവേദനം നൽകി
text_fieldsbookmark_border
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല കമ്മിറ്റി കലക്ടര്‍ മിര്‍ മുഹമ്മദലിക്ക് നിവേദനം നല്‍കി. ഇരിട്ടി, പേരാവൂര്‍ മേഖലകളിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് നിവേദനം നല്‍കിയത്. നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്ന് കലക്ടര്‍ സി.പി.എം നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍നിന്ന് മണ്ണ് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സെപ്റ്റംബര്‍ നാലിനുമുമ്പ് ഒരു വിദഗ്ധസംഘത്തെ അയക്കുമെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ദുരന്തബാധിതരായ ജനങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും ഭവനനിർമാണത്തിനും വേണ്ടിയെടുത്ത വായ്പകള്‍ എഴുതിത്തള്ളാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വാടകവീടുകളില്‍ കഴിയുന്നവരുടെ വാടക കൊടുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ചപ്പമലയില്‍ നിരവധി കുടുംബങ്ങള്‍ കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യത്താല്‍ കഷ്ടപ്പെടുകയാണ്. ആനത്താര പദ്ധതിയില്‍ ഉള്‍പ്പെട്ട ചപ്പമലയിലെ 120 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് അവരെ പുനരധിവസിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി. ജയരാജന്‍, കെ.കെ. രാഗേഷ് എം.പി, ടി.വി. രാജേഷ് എം.എല്‍.എ, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എം. സുരേന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍, പി. ഹരീന്ദ്രന്‍, പി.വി. ഗോപിനാഥ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story