Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:59 AM IST Updated On
date_range 25 May 2018 10:59 AM ISTജ്യോതിക്ക് രാജനെ ഇനി വിളിക്കാം...'എെൻറ കരളേ'
text_fieldsbookmark_border
കാസർകോട്: ജ്യോതിക്ക് പ്രിയതമൻ രാജൻ ഇനി കരളുപോലെയല്ല, സ്വന്തം കരൾതന്നെയാണ്. സ്വന്തം കരൾ പകുത്തുനൽകിയാണ് ജ്യോതി പ്രിയതമൻ രാജെൻറ ജീവൻ തിരിച്ചുപിടിച്ചത്. രണ്ടര വർഷമായി ലിവർ സിറോസിസ് ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു ബേഡകം ഒറ്റമാവുങ്കാലിലെ കെ.എൻ. രാജൻ. സി.പി.എം നേതാവും കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് അംഗവുമായ രാജന് യോജിക്കാവുന്ന കരൾ തേടിയുള്ള അന്വേഷണത്തിനൊടുവിൽ, ബേത്തൂർപാറ എ.എൽ.പി സ്കൂൾ അധ്യാപികയും ഭാര്യയുമായ ജ്യോതി കരൾ നൽകാൻ തയാറാവുകയായിരുന്നു. 2016 ഏപ്രിലിലാണ് രോഗം ശ്രദ്ധയിൽപെട്ടത്. കരൾ മാറ്റിവെക്കലല്ലാതെ മാർഗമില്ലെന്ന നിലവന്നതോടെ 2017 ഡിസംബറിൽ കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചു. എന്നാൽ, യോജിക്കാവുന്ന കരളും 50 ലക്ഷം രൂപയും വേണം. പ്രിയതമ കരൾ പകുത്തുനൽകാൻ തയാറായപ്പോൾ ബാങ്ക് വായ്പ, കൊളത്തൂർ സഹകരണ ബാങ്കിലെ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച വകയിൽ ലഭിച്ച തുക എന്നിങ്ങനെ പലവഴിക്കായി സഹോദരങ്ങളും മറ്റും ചേർന്ന് പണവും സമാഹരിച്ചു. അമൃത ആശുപത്രിയിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ജ്യോതിയുടെ കരൾ പകുത്തെടുത്തു. 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രാജെൻറ ശരീരത്തിലേക്ക് മാറ്റിവെച്ചു. ഡോക്ടർമാരായ സുധീന്ദ്രൻ, ദിനേശ് ബാലകൃഷ്ണൻ, വിനോദ്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകിയ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു. ഇനി പൂർണ വിശ്രമമാണ് രാജന് വേണ്ടത്. തുടർചികിത്സക്ക് പ്രതിമാസം 40,000 രൂപ വേണം. സഹോദരങ്ങളുടെയും മറ്റും സഹായമുള്ളതിനാൽ പ്രയാസപ്പെടേണ്ടിവന്നിട്ടില്ലെന്ന് രാജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story