Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:42 AM IST Updated On
date_range 6 May 2018 10:42 AM ISTപഴയങ്ങാടി റെയിൽവേ സ്റ്റേഷൻ അവഗണനയുടെ പാളത്തിൽ
text_fieldsbookmark_border
പഴയങ്ങാടി: മംഗളൂരു റെയിൽപാത നിർമാണത്തിെൻറ ആദ്യകാലത്ത് 1908ൽതന്നെ പ്രവർത്തനം ആരംഭിച്ച പഴയങ്ങാടി റെയിൽേവ സ്റ്റേഷൻ ഒരുനൂറ്റാണ്ടും ഒരുദശകവും പിന്നിടുമ്പോഴും അവഗണനയുടെ പാളത്തിൽ. റെയിൽവേ സ്റ്റേഷൻ ആരംഭിച്ച കാലത്തുണ്ടായ ഒറ്റ ടിക്കറ്റ് കൗണ്ടർതന്നെയാണ് ദൈനംദിന യാത്രക്കാർ 2500നും 3000നുമിടയിലെത്തിയ ഇക്കാലത്തുമുള്ളത്. റിസർേവഷൻ, സീസൺ ടിക്കറ്റുകൾ, സാധാരണ യാത്ര ടിക്കറ്റുകൾ ഇവക്കെല്ലാമായി ഒറ്റ ടിക്കറ്റ് കൗണ്ടർമാത്രം പ്രവർത്തിക്കുന്നതിനാൽ നൂറുകണക്കിന് യാത്രക്കാർക്കാണ് മണിക്കൂറുകൾ നിരനിന്നിട്ടും ടിക്കറ്റ് ലഭിക്കാത്തതിനാൽ യാത്ര മുടങ്ങുന്നത്. ഇരുഭാഗങ്ങളിലേക്കുള്ള പാസഞ്ചറുകൾ, മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് എന്നിവ രാവിലെ ഒരു മണിക്കൂറിനുള്ളിൽ കടന്നുപോകുന്നതിനാൽ മണിക്കൂറുകൾക്കുമുമ്പേ യാത്രക്കാരുടെ നീണ്ട നിരയും യാത്രക്കാർ തമ്മിലും ജീവനക്കാരും തമ്മിലുമുള്ള വാക്കേറ്റവും പതിവുകാഴ്ചയാണിവിടെ. ഇതേ കൗണ്ടറിനെതന്നെ സീസൺ ടിക്കറ്റിനും ആശ്രയിക്കേണ്ടിവരുന്നതിനാൽ പഴയങ്ങാടിയിൽനിന്ന് കയറുന്ന സിസൺ ടിക്കറ്റുകാരിൽ ഭൂരിഭാഗവും തങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽനിന്ന് പഴയങ്ങാടിയിലേക്കുള്ള സീസൺ ടിക്കറ്റ് വാങ്ങുകയാണ് ചെയ്യുന്നത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള ഇരിപ്പിടമില്ല. ഉയർന്ന ക്ലാസുകളിൽ യാത്രചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് പരിമിത സൗകര്യങ്ങളോടെയുള്ള വിശ്രമമുറി അടച്ചിട്ടനിലയിലാണിവിടെ. രണ്ടാം പ്ലാറ്റ്‌ഫോമിൽ ആവശ്യമായ മേൽക്കൂര സ്ഥാപിച്ചിട്ടില്ലാത്തതിനാൽ യാത്രക്കാർ വെയിലും മഴയും കൊള്ളേണ്ടിവരുന്നു. വാഹന പാർക്കിങ്ങിന് രണ്ടാം പ്ലാറ്റ്ഫോമിെൻറ സമീപത്ത് സൗകര്യം ഏർപ്പെടുത്തണമെന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പാസഞ്ചർ അസോസിയേഷെൻറയും ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. റെയിൽവേ സ്റ്റേഷെൻറ മുൻവശത്ത് അശാസ്ത്രീയരീതിയിൽ സജ്ജീകരിച്ച പാർക്കിങ് മൊട്ടാംബ്രം-പഴയങ്ങാടി പാതയിൽ വാഹന ഗതാഗതത്തിന് തടസ്സംനേരിടുന്നതായി പരാതിയുയരുന്നു. പാർക്കിങ്ങിന് ആവശ്യമായ സ്ഥലമില്ലാത്തതിനാൽ ഒട്ടുമിക്ക വാഹനങ്ങളും സ്േറ്റഷെൻറ മുന്നിൽ അലക്ഷ്യമായി നിർത്തിയിടുന്നത് മാർഗതടസ്സമാകുന്നു. സ്റ്റേഷെൻറ എല്ലാഭാഗത്തും വെളിച്ചമെത്താത്തതിനാൽ കഞ്ചാവ് വിൽപനക്കാരടക്കമുള്ള സാമൂഹികദ്രോഹികളും നാടോടികളും മേഖല കീഴടക്കുന്നതായി നാളുകളായുള്ള പരാതികൾ പരിഹരിക്കാനായിട്ടില്ല. പഴയങ്ങാടിയുടെ പകുതി വരുമാനംപോലുമില്ലാത്ത സ്റ്റേഷനുകളിൽ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾപോലും വർഷങ്ങളായി ഇവിടെ നടക്കാറില്ല. പ്ലാറ്റ്ഫോമിെൻറ നിലം സംവിധാനിച്ചതുപോലും ആധുനികമായോ ആകർഷകമായോ അല്ല. അമ്പതിലധികം ദീർഘദൂര വണ്ടികൾ ഇതുവഴി കടന്നുപോകുേമ്പാൾ 10 വണ്ടികൾക്ക് മാത്രമാണ് ഇവിടെ നിർത്തുന്നത്. ആലപ്പുഴവഴി പോകുന്ന വണ്ടികളിൽ മാവേലി എക്സ്പ്രസിന് മാത്രമാണ് പഴയങ്ങാടിയിൽ സ്റ്റോപ്പുള്ളത്. ഏറനാടിന് സ്റ്റോപ് അനുവദിച്ചതായി റെയിൽവേ ഉന്നതർ പി.പി. കരുണാകരൻ എം.പി, ടി.വി. രാജേഷ് എം.എൽ.എ എന്നിവരെ ഒരു വർഷം മുമ്പെ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും യാഥാർഥ്യമായിട്ടില്ല. മൂന്നു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകൾ ബി ഗ്രൂപ് കാറ്റഗറിയിലാണ് പെടുത്തേണ്ടതെങ്കിലും ഡി ഗ്രൂപ്പിലാണ് ഇന്നും പഴയങ്ങാടിയുടെ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story