Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:30 AM IST Updated On
date_range 4 May 2018 10:30 AM ISTചിറക്കലിൽ വളപട്ടണം പുഴ ൈകയേറ്റം വ്യാപകം; തീരദേശനിയമം ലംഘിച്ചുള്ള നിർമാണപ്രവൃത്തി പൊളിച്ചുനീക്കുമെന്ന് തഹസിൽദാർ
text_fieldsbookmark_border
പുതിയതെരു: ചിറക്കൽ വില്ലേജിൽ വളപട്ടണം പുഴ ൈകയേറ്റവും തീരദേശനിയമം ലംഘിച്ചുള്ള നിർമാണപ്രവൃത്തിയും തടയാൻ തീരുമാനം. പുഴയുടെ അതിർത്തി നിർണയിക്കുന്നതിനുള്ള സർവേ ഉടൻ പുനരാരംഭിക്കുമെന്ന് കണ്ണൂർ തഹസിൽദാർ വി.എം. സജീവൻ അറിയിച്ചു. കീരിയാട് ചേർന്ന പ്രാദേശിക നിരീക്ഷണസമിതി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്. വളപട്ടണം പുഴയുമായി അതിർത്തി പങ്കിടുന്ന കീരിയാട്, എരുമ്മൽ വയൽ, ചക്കസൂപ്പി കടവ്, വള്ളുവൻ കടവ്, കാട്ടാമ്പള്ളി മുനമ്പ്, പത്തായ ചിറ, തൈക്കണ്ടി ചിറ, കല്ലുകെട്ട് ചിറ എന്നീ സ്ഥലങ്ങളിലെ ൈകയേറ്റമാണ് പരിശോധിക്കുക. മുഴുവന്‍ കൈയേറ്റവും കണ്ടെത്തി ൈകയേറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അനധികൃത നിർമാണവും പുഴകൈയേറ്റവും നടത്തിയ വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും. ഒരുവര്‍ഷത്തിനകം കൈയേറ്റം ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചിറക്കല്‍ പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ സമഗ്ര സര്‍വേ നടത്തുക. ഇതിെൻറ തുടക്കമെന്നനിലയിലാണ് പുഴ സംരക്ഷണത്തിനായുള്ള പ്രാദേശിക സമിതി രൂപവത്കരിച്ച് മുന്നോട്ടുപോകാൻ ചിറക്കൽ ഗ്രാമപഞ്ചായത്തും കണ്ണൂർ താലൂക്കും സംയുക്തമായി തീരുമാനമെടുത്തത്. 2015 ഏപ്രിലിലും 2016 മാർച്ചിലും രണ്ട് ഘട്ടങ്ങളിലായി സർവേ നടത്തിയതിന് ശേഷവും വ്യാപകമായി തീരദേശനിയമം ലംഘിച്ചുള്ള നിർമാണപ്രവൃത്തിയും പുഴ ൈകയേറ്റവും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പുഴയുടെ അതിർത്തി നിർണയിച്ച് വിവിധ ഭാഗങ്ങളിൽ ഇരുമ്പ് കുറ്റിയടിച്ചെങ്കിലും അടിച്ച കുറ്റികൾ പൂർണമായും നീക്കം ചെയ്തനിലയിലാണ്. പരിവർത്തനപ്പെടുത്തിയതും നിർമാണം നടത്തിയതുമായ ഭൂമിയിൽ സ്ഥാപിച്ച കുറ്റികളാണ് നീക്കംചെയ്തത്. നേരത്തെ മൂന്ന് ലക്ഷത്തോളം രൂപ അതിർത്തി നിർണയിക്കൽ പ്രവൃത്തിക്ക് ചിറക്കൽ പഞ്ചായത്ത് റവന്യൂവകുപ്പിന് കൈമാറിയിരുന്നു. തുടർന്നാണ് സ്ഥലപരിശോധനയും സർവേക്കല്ലുകൾ സ്ഥാപിക്കലും നടത്തിയത്. മരവ്യവസായത്തിെൻറ മറവിൽ പുറേമനിന്ന് നോക്കിയാൽ ശ്രദ്ധയിൽപെടാത്തവിധത്തിൽ പുഴയിൽ മണ്ണിട്ട് കരഭൂമിയാക്കി മാറ്റിയശേഷം മരങ്ങൾ സൂക്ഷിക്കുന്ന സ്ഥലമാക്കി പുഴയോരത്തെ മാറ്റുകയാണ്. വീണ്ടും സർവേ നടത്തി കല്ല് സ്ഥാപിക്കാൻ ചിറക്കൽ പഞ്ചായത്ത് അഞ്ചുലക്ഷത്തിെൻറ പദ്ധതി രൂപവത്കരിച്ച് ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സർവേക്കല്ലുകൾ സ്ഥാപിക്കുന്നതിെൻറ ചുമതല ഇറിഗേഷൻ വകുപ്പിനായതിനാൽ പദ്ധതിയുടെ അംഗീകാരം ലഭിക്കുന്നമുറക്ക്, തുക കൈമാറി റവന്യൂ വകുപ്പിെൻറ സഹായത്തോടെ പുഴ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുമെന്ന് ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ 'മാധ്യമ'ത്തോട് പറഞ്ഞു. വളപട്ടണം പുഴയും പോഷകനദികളായ കാട്ടാമ്പള്ളി, കക്കാട് പുഴകളുമാണ് കണ്ണൂര്‍ താലൂക്കില്‍ വ്യാപക കൈയേറ്റത്തിനിരയായിട്ടുള്ളത്. ചിറക്കല്‍ പഞ്ചായത്തിലെ പല ഭാഗങ്ങളിലും പുഴ ചുരുങ്ങുന്നതരത്തിലുള്ള കൈയേറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ള സംഘടനകളും വ്യക്തികളും നൽകിയ പരാതിയിലാണ് സർവേ പുനരാരംഭിക്കുന്നത്. 1930ലെ ഫീല്‍ഡ് മെഷര്‍മെൻറ് രജിസ്റ്റര്‍ പ്രകാരമുള്ള അതിര്‍ത്തികളാണ് കൈയേറ്റം കണ്ടെത്താന്‍ മാനദണ്ഡമാക്കുക. ൈകയേറ്റം കണ്ടെത്തിയാൽ അതത് ഭൂവുടമകളുടെ ചെലവില്‍തന്നെ മണ്ണ് നീക്കംചെയ്യുന്നതിനും നിർമാണം പൊളിച്ചുനീക്കുന്നതിനും നടപടിയുണ്ടാകും. കൈയേറിയവര്‍ നോട്ടീസ് കിട്ടുന്നമുറക്ക് ഒഴിയുന്നില്ലെങ്കില്‍ അവരുടെ കൈവശമുള്ള ഭൂമിയുടെ നികുതി സ്വീകരിക്കില്ല. കൈയേറ്റസ്ഥലത്ത് സ്ഥാപനങ്ങളുണ്ടെങ്കില്‍ ലൈസന്‍സ് പുതുക്കിനൽകില്ല. സർവേ നടത്തിയതിനുശേഷം സ്ഥാപിക്കുന്ന സർവേക്കല്ലുകള്‍ക്ക് പകരം പുഴ അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് തൂണുകളാണ് സ്ഥാപിക്കുക. ഇതിെൻറ സംരക്ഷണച്ചുമതല സ്ഥലമുടമകള്‍ക്കായിരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. നിരീക്ഷണസമിതി യോഗത്തിൽ ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ അധ്യക്ഷത വഹിച്ചു. ചിറക്കൽ പഞ്ചായത്ത് അംഗം ജലാലുദ്ദീൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story