Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:41 AM GMT Updated On
date_range 24 March 2018 5:41 AM GMTപാലക്കാടും കണ്ണൂരും തിരുവനന്തപുരവും ഭൂഗർഭ ജലചൂഷണം വർധിച്ചു
text_fieldsbookmark_border
കാസർകോട്: പാലക്കാടും കണ്ണൂരും തിരുവനന്തപുരത്തും ഭൂഗർഭജല ഉപഭോഗത്തിൽ വൻവർധനവെന്ന് കണക്കുകൾ. ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ പുതിയ റിപ്പോർട്ടിലാണ് ഇതുള്ളത്. 2011ലെ റിപ്പോർട്ട് പ്രകാരം കണ്ണൂരിൽ ഭൂഗർഭജല ഉപഭോഗം 40 ശതമാനം ആയിരുന്നുവെങ്കിൽ 2013ൽ അത് 46 ശതമാനമായി ഉയർന്നു. പാലക്കാട് 55 ശതമാനത്തിൽനിന്ന് 62ലേക്ക് ഉയർന്നു. തിരുവനന്തപുരം 53ൽനിന്ന് 60ലേക്കാണ് ഉയർന്നത്. എന്നാൽ, കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂഗർഭജലം ഉപയോഗിക്കുന്ന ജില്ലയായ കാസർകോട് ഉപഭോഗം 71 ശതമാനമായി തുടരുകയാണ്. എറണാകുളം ജില്ലയിൽ 37 ശതമാനമായിരുന്ന ഉപഭോഗം 42 ആയി ഉയർന്നു. കോഴിക്കോട് 53ൽനിന്ന് 56ലേക്ക് ഉയർന്നു. ഭൂഗർഭജലത്തിെൻറ തോത് അളക്കാൻ കൂടുതൽ നിരീക്ഷണക്കിണറുകൾ സ്ഥാപിക്കാൻ ഭൂഗർഭ ജലവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ മുൻകരുതൽ സ്വീകരിക്കുന്നതിന് മുന്നോടിയാണിത്. എന്നാൽ, ചില ജില്ലകളിൽ ഭൂഗർഭജല ഉപഭോഗം കുറയുന്നത് പ്രതീക്ഷ നൽകുന്നു. കാർഷികജില്ലയായ വയനാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് ഉപഭോഗം കുറഞ്ഞത്. ഇടുക്കിയിൽ 50 ശതമാനത്തിൽനിന്ന് 43ലേക്കും കോട്ടയത്ത് 32ൽനിന്ന് 29ലേക്കും വയനാട് 19ൽനിന്ന് 18ലേക്കുമായി ഉപഭോഗം കുറഞ്ഞു. കൃഷിഭൂമിയുടെ വിസ്തൃതിയിലുണ്ടായ കുറവുകാരണം ഇൗ ജില്ലകളിൽ കിണർ, കുഴൽക്കിണർ എന്നീ മാർഗങ്ങൾവഴിയുള്ള ജലമൂറ്റൽ കുറഞ്ഞതാണ് ഉപഭോഗം താഴാൻ കാരണമെന്നാണ് അനുമാനം. എന്നാൽ, പാലക്കാടും കാസർകോടും കണ്ണൂരും പുഴവെള്ളം സംരക്ഷിക്കാൻ പുതിയ പദ്ധതികൾ ഇല്ലാത്തതും റീചാർജിങ് നടപ്പാക്കാത്തതുമാണ് ഭൂഗർഭ ജലവിതാനം കുറയാൻ കാരണമായതെന്ന് പഠനങ്ങളിൽ പറയുന്നു. മികച്ച വേനൽമഴ ലഭിക്കുന്ന തിരുവനന്തപുരത്തുപോലും ഭൂഗർഭജല ഉപഭോഗം ക്രമത്തിൽ വർധിക്കുകയാണ്. കിണറുകൾ ഏറെയും കുഴൽക്കിണറുകൾക്ക് വഴിമാറിയതോടെ താഴേതട്ടിലുള്ള ഭൂഗർഭ അറകളിലെ ജലമാണ് ഇപ്പോൾ ഉൗറ്റിയെടുക്കുന്നത്. റീചാർജിങ് അടക്കമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിെൻറ ഭൂഗർഭ ജലവിതാനം അപകടകരമായ തലത്തിലേക്ക് താഴുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേരളത്തിൽ അഞ്ചു ബ്ലോക്കുകളാണ് അതിജലചൂഷണത്തിെൻറ കേന്ദ്രങ്ങളായി മാറിയിട്ടുള്ളത്. കാസർകോട്, കോഴിക്കോട്, ചിറ്റൂർ, കൊടുങ്ങല്ലൂർ, അതിയന്നൂർ എന്നീ ബ്ലോക്കുകളാണ് അവ. നിലവിൽ ഭൂഗർഭജല ഉപഭോഗത്തിന് കടുത്ത നിയന്ത്രണമാണ് സർക്കാർ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. ഇൗ സ്ഥലങ്ങളിൽ ഇനി കുഴൽക്കിണർ കുഴിക്കാൻ ജിയോളജി വകുപ്പ് അനുമതി നൽകരുതെന്നാണ് തീരുമാനം. എന്നാൽ, ഇത് നടപ്പാകാറിെല്ലന്ന് മാത്രം. മറിച്ച് കുഴൽക്കിണറുകളുടെ ആഴം കൂടുകയാണ്. കാസർകോടു മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശങ്ങളിൽ കുഴൽക്കിണർ ഇനിയും ആഴത്തിൽ പോയാൽ ഉപ്പുവെള്ളമായിരിക്കും ലഭിക്കുക. കഴിഞ്ഞ വേനൽ മുതൽ ഇൗ വേനൽവരെ കാസർകോട് ഭൂഗർഭ ജലവകുപ്പുവഴി ലഭിച്ച കുഴൽക്കിണറുകൾക്കുള്ള അപേക്ഷ 3000മാണ്. സംസ്ഥാനത്ത് പ്രതിവർഷം നിയമവിധേയ കുഴൽക്കിണറുകൾ 50,000 കവിയും. മറ്റു കിണറുകളുടെ കണക്കുകൾ സർക്കാറിെൻറ പക്കലില്ല. 2006ലെ ഭൂജല നിയമമനുസരിച്ചാണ് കുഴൽക്കിണർ കുഴിക്കാൻ ജിയോളജി വകുപ്പിെൻറ അനുമതി നിർബന്ധമാക്കിയത്. 2017ൽ പഞ്ചായത്ത് കെട്ടിടനിർമാണ ചട്ടത്തിൽ കേരളത്തിൽ എവിടെ കുഴൽക്കിണർ കുത്താനും പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിവേണം. ഇൗഅനുമതിക്കുമുമ്പ് ജിയോളജി വകുപ്പിെൻറ സമ്മതപത്രവും വേണം. എന്നാൽ, ചട്ടങ്ങൾക്ക് പുല്ലുവില കൽപിച്ച് കുഴൽക്കിണർ നിർമാണം നിർബാധം തുടരുന്നതാണ് നിലവിലെ കാഴ്ച. രവീന്ദ്രൻ രാവണേശ്വരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story