Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 11:14 AM IST Updated On
date_range 20 Jun 2018 11:14 AM ISTഅഴിമതി പുറത്തുകൊണ്ടുവന്ന ഒാവർസിയർക്കെതിരെ ലീഗും ബി.ജെ.പിയും ഒറ്റക്കെട്ട്
text_fieldsbookmark_border
കാസര്‍കോട്: ജനകീയാസൂത്രണ പദ്ധതിപ്രകാരം 2015-16 സാമ്പത്തികവര്‍ഷം കാസര്‍കോട് നഗരസഭയില്‍നിന്ന് ബി.പി.എൽ ഭവനനിര്‍മാണത്തിന് ക്രമവിരുദ്ധമായി പണം നല്‍കിയ സംഭവം പുറത്തുകൊണ്ടുവന്ന ഒാവർസിയർക്കെതിരെ കൗൺസിൽ യോഗത്തിൽ ബി.ജെ.പി, ലീഗ് കൗൺസിലർമാർ ഒറ്റക്കെട്ട്. സംഭവത്തിൽ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ഒാവർസിയർക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും തിരിയുകയായിരുന്നു. ആറാം വാർഡിലെ ഭൂപാസ് കോമ്പൗണ്ടിൽ താമസക്കാരനായ പത്മനാഭയാണ് നഗരസഭയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. സ്വന്തം വീടിന് പകരം അയൽവാസിയായ കെ. ദിനേശൻ നിർമിച്ച വീടിന് മുന്നിൽനിന്ന് ഫോട്ടോയെടുത്ത് നൽകിയാണ് പത്മനാഭ നഗരസഭയിൽനിന്ന് പണംതട്ടിയത്. കെട്ടിട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തതും ദിനേശെൻറ വീടായിരുന്നു. മൂന്നു ഗഡു പണവും പത്മനാഭ നഗരസഭയിൽനിന്ന് വാങ്ങിച്ചെടുത്തു. ബി.പി.എൽ ഭവനനിർമാണ പദ്ധതിപ്രകാരം 82.5 സ്ക്വയർമീറ്റർ വരെയുള്ള ഭവനനിർമാണത്തിന് ധനസഹായം ലഭിക്കും. എന്നാൽ, പത്മനാഭ നിർമിച്ച വീട് 183.64 സ്ക്വയർ മീറ്ററുണ്ട്. ദിനേശനാകട്ടെ പി.എം.എ.വൈ പദ്ധതിപ്രകാരമുള്ള വീടുപണി പൂർത്തിയാക്കി പണം വാങ്ങാനെത്തി. ഈ വീടിന് മുമ്പ് പണം വാങ്ങിയതായി സംശയംതോന്നിയ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചതോടെയാണ് തങ്ങളെ പത്മനാഭൻ തെറ്റിദ്ധരിപ്പിച്ചതറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായി ബോധ്യപ്പെട്ടത്. നിയമവിരുദ്ധമായി ബി.പി.എൽ ഗുണഭോക്താക്കളുടെ പണം തട്ടിയെടുത്ത ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഒാവർസിയർ അസിസ്റ്റൻറ് എക്സിക്യൂട്ടിവിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിയമവിരുദ്ധമായി നഗരസഭ ഭരണസംവിധാനെത്തയും ഉദ്യോഗസ്ഥരേയും തെറ്റിദ്ധരിപ്പിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള വീടിെൻറ ചെലവ് ഏകദേശം 65 ലക്ഷം രൂപ വരും. ഇൗ കെട്ടിടത്തിന് നഗരസഭ കെട്ടിടനികുതിയായി സ്വീകരിക്കുന്നത് തുച്ഛമായ തുകയാണെന്നും റിപ്പോർട്ടിലുണ്ട്. പത്മനാഭയുടെ വീട്ടുനമ്പർ റദ്ദാക്കി വാങ്ങിയ പണം പലിശസഹിതം തിരിച്ചുവാങ്ങണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വീടുനിർമാണത്തില്‍ മാത്രമല്ല ക്രമക്കേടെന്നും, എല്ലാ വീടുകളുടെയും നിർമാണം അന്വേഷിക്കണമെന്നായിരുന്നു കൗൺസിൽ യോഗത്തിൽ ബി.ജെ.പി, ലീഗിലെ ചില അംഗങ്ങളുടെ വാദം. വീടുനിർമാണം സംബന്ധിച്ച് പരിശോധന നടത്തിയ ഓവര്‍സിയര്‍ അതേ കസേരയില്‍ ഇരിക്കുന്നത് ഫയലുകള്‍ അട്ടിമറിക്കുന്നതിനിടയാക്കുമെന്ന് ലീഗിെൻറയും ബി.ജെ.പിയുടെയും ചില കൗണ്‍സിലര്‍മാര്‍ വാദിച്ചു. അതിനാൽ ഒാവർസിയറെ മാറ്റണമെന്നും ഇരുവിഭാഗ കൗൺസിലർമാരും വാദിക്കുകയുണ്ടായി. ഒടുവില്‍ നിലവില്‍ വിവാദമായ വീടിെൻറ പരിശോധന വിവിധഘട്ടങ്ങളില്‍ നടത്തിയ ഓവര്‍സിയറെ മാറ്റിനിര്‍ത്തി സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ നഗരസഭ യോഗം തീരുമാനിച്ചു. അന്വേഷണം നടത്തി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം പത്മനാഭക്ക് നാലാം ഗഡു ഗുണഭോക്തൃ വിഹിതം നല്‍കിയാല്‍ മതിയെന്നും ഇപ്പോള്‍ ഇതുസംബന്ധിച്ച് തീരുമാനമില്ലെന്നും യോഗത്തിൽ ചെയർപേഴ്‌സൻ ബീഫാത്തിമ ഇബ്രാഹീം അറിയിച്ചു. നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടിൽ ഗുണഭോക്താവിന് അനുകൂലമായാണ് കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. വാർഡുസഭയാണ് ഗുണഭോക്താവിനെ കണ്ടെത്തുന്നത്. അതിനാൽ വിഷയത്തിൽ ഉത്തരവാദിത്തം മുഴുവൻ ഉദ്യോഗസ്ഥന്മാർക്കാണെന്ന് ലീഗ് കൗൺസിലർ അഡ്വ. വി.എം. മുനീർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story