Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:11 AM IST Updated On
date_range 19 Jun 2018 11:11 AM ISTകാലവർഷം: അപകടസാധ്യത പ്രദേശങ്ങളിൽ മുൻകരുതൽ നിർദേശം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള കാലവർഷക്കെടുതികളുണ്ടാവാൻ സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ല ആസൂത്രണ സമിതി യോഗം നിർദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം ചേർന്ന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. ദുരന്തനിവാരണത്തിന് സാങ്കേതികത്വം തടസ്സമാവരുതെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതിനിർവഹണം ഫെബ്രുവരി അവസാനത്തോടെ തന്നെ പൂർത്തീകരിക്കാൻ പാകത്തിൽ സമയബന്ധിതമായി പുരോഗതി വിലയിരുത്തണം. ഇക്കാര്യം ഉറപ്പുവരുത്താൻ രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേരുകയും പദ്ധതിനിർവഹണത്തിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോവുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഈവർഷം സ്പിൽഓവർ പദ്ധതികളുണ്ടാവരുതെന്നതാണ് സർക്കാർ നിലപാടെന്നും അതിനനുസൃതമായി പദ്ധതികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത്, തളിപ്പറമ്പ്, പേരാവൂർ, ഇരിട്ടി, കണ്ണൂർ, തലശ്ശേരി, പാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ, പാനൂർ നഗരസഭ, 22 ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പദ്ധതി ഭേദഗതികൾക്ക് ഡി.പി.സി യോഗം അംഗീകാരം നൽകി. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ നീക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കണ്ണൂർ കോർപറേഷൻ ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാണ്. ഫുട്ബാൾ ലോകകപ്പുമായി ബന്ധപ്പെട്ട് ദിവസം കഴിയുന്തോറും ഫ്ലക്സ് ബോർഡുകൾ കൂടുകയാണ്. ഇത്തരം ബോർഡുകൾ സ്ഥാപിച്ചവർക്ക് നോട്ടിസ് നൽകുകയും അവ എടുത്തുമാറ്റാൻ കർശനനിർദേശം നൽകണമെന്നും രാഷ്ട്രീയ പാർട്ടികളും വ്യാപാരി വ്യവസായികളും ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സുമേഷ് പറഞ്ഞു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ജില്ല ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story