Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:53 AM IST Updated On
date_range 4 Jun 2018 10:53 AM ISTജില്ല ആശുപത്രി: സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
കണ്ണൂർ: ജില്ല ആശുപത്രിക്ക് പുതുമോടിയേകി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിെൻറ പുതിയകെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അനുവദിച്ച 2.40 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പുതുക്കിപ്പണിതത്. 76 കോടി ചെലവഴിച്ച് ജില്ല ആശുപത്രിയിൽ നടപ്പാക്കുന്ന മാസ്റ്റർപ്ലാനിെൻറ അനുബന്ധമായാണ് ഈ പ്രവൃത്തിയും നടപ്പാക്കിയത്. പുതിയ കെട്ടിടത്തിെൻറ താഴത്തെനിലയിൽ ഗൈനക്കോളജിയുടെയും ശിശുരോഗ വിഭാഗത്തിെൻറയും ഒ.പി പ്രവർത്തിക്കും. കാത്തിരിപ്പ് കേന്ദ്രത്തിൽ ഗർഭിണികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത കട്ടിൽ, വിശ്രമിക്കാനും വിനോദത്തിനുമായി ടെലിവിഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവയുണ്ട്. മികച്ചരീതിയിലാണ് കെട്ടിടത്തിെൻറ രൂപകൽപനയും ഫർണിച്ചറും ഒരുക്കിയിരിക്കുന്നത്. ഒ.പിയുടെ ഭാഗമായി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പ്രതിരോധ കുത്തിവെപ്പിനും കുടുംബാസൂത്രണത്തിനുമുള്ള സൗകര്യങ്ങളുണ്ട്. ഒന്നാംനിലയിൽ പ്രസവാനന്തര ശുശ്രൂഷകൾക്കായി 50 കിടക്കകൾ ഉണ്ടാകും. രണ്ടാംനില കുട്ടികളുടെ വാർഡായി താൽക്കാലികമായി പ്രവർത്തിക്കും. ആശുപത്രിയിൽ നിലവിലുള്ള കുട്ടികളുടെ വാർഡ് മാസ്റ്റർപ്ലാനിെൻറ ഭാഗമായി നവീകരിക്കുന്നതോടെ ഈ വാർഡ് അങ്ങോട്ടേക്ക് മാറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിൽ അഞ്ചു ഗൈനക്കോളജിസ്റ്റുകളും രണ്ടു ശിശുരോഗ വിദഗ്ധന്മാരുമാണ് നിലവിലുള്ളത്. പുതിയകെട്ടിടത്തിൽ മുലയൂട്ടൽ മുറി, നവജാത ശിശുക്കളുടെ കേൾവിപരിശോധന, തൈറോയ്ഡ് ഗ്രന്ഥിയുടെ പരിശോധന എന്നിവക്കും സൗകര്യമുണ്ടാകും. സ്ത്രീകളുടെ ഗർഭാശയമുഖ അർബുദം പരിശോധിക്കാനുള്ള സംവിധാനം, സ്തനാർബുദ പരിശോധനക്കുള്ള മാമോഗ്രാം എന്നീ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല ആശുപത്രിയുടെ മാസ്റ്റർപ്ലാനിെൻറ ഭാഗമായുള്ള സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിെൻറ പ്രവൃത്തിയും നിലവിലെ കെട്ടിടങ്ങളുടെ നവീകരണ, വിപുലീകരണ പ്രവൃത്തികളും അടുത്തതായി തുടങ്ങും. കൂടാതെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, ഹൈടെൻഷൻ ലൈൻ എന്നിവയുടെ നിർമാണവും നടക്കും. ക്രിയാത്മക വിമർശനങ്ങൾക്ക് പകരം ആശുപത്രിയെ തകർക്കുക എന്ന ലക്ഷ്യത്തിലാണ് പലരും വിമർശനമുന്നയിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. ജില്ല ആശുപത്രി മാസ്റ്റർപ്ലാൻ അനുസരിച്ച് നിർമിച്ചുകഴിഞ്ഞാൽ ഏറെ വ്യത്യസ്തമായ ആശുപത്രിയായി മാറുെമന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തിലാണ് സൂപ്രണ്ടായി ഡോ. വി.കെ. രാജീവനെ നിയമിച്ചത്. തലശ്ശേരി ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നപ്പോൾ അത്യാഹിതവിഭാഗം നവീകരണമുൾപ്പെടെ നടത്തിയ പരിശ്രമങ്ങൾ മന്ത്രി അനുസ്മരിച്ചു. ചടങ്ങിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, കലക്ടർ മിർ മുഹമ്മദലി തുടങ്ങിയവർ വിശിഷ്ടാതിഥികളായി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.പി. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ജയപാലൻ, വി.കെ. സുരേഷ് ബാബു, അംഗങ്ങളായ അജിത്ത് മാട്ടൂൽ, അൻസാരി തില്ലേങ്കരി, തോമസ് വര്‍ഗീസ്, പി. ജാനകി, ടി.ആർ. സുശീല, കണ്ണൂർ കേൻറാൺമെൻറ് ബോർഡ് അംഗം ഷീബ അക്തർ, ഡി.എം.ഒ ഇൻ ചാർജ് എം.കെ. ഷാജ്, എൻ.എച്ച്.എം ഡി.പി.എം ഡോ. കെ.വി. ലതീഷ്, ആശുപത്രി മാനേജ്മെൻറ് സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story