Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:08 AM IST Updated On
date_range 26 July 2018 11:08 AM ISTസർക്കാർ തീരുമാനം പാളി; നാട്ടുകാർ വിലക്കെടുത്ത ഹരിതശോഭ 21ാം വർഷത്തിലേക്ക്
text_fieldsbookmark_border
പയ്യന്നൂർ: ജൂലൈ 26ന് ലോക കണ്ടൽദിനം ആചരിക്കുമ്പോൾ 20 വർഷം മുമ്പ് ഒരു കൂട്ടം പ്രകൃതിസ്നേഹികൾ വില കൊടുത്തുവാങ്ങി സംരക്ഷിക്കുന്ന കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകൾ ചരിത്രത്തിെൻറ ഭാഗമാകുന്നു. കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം അധികം തിരിച്ചറിയുംമുമ്പുതന്നെ ഒരു നാടിെൻറ ഹരിതകവചം നിലനിർത്തിയ നാട്ടുനന്മയാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പുതിയ അധ്യായമായി മാറിയത്. ഇതിനു ചുവടുപിടിച്ച് സർക്കാർ സ്വകാര്യ വ്യക്തികളിൽനിന്ന് കാട് വില കൊടുത്തുവാങ്ങാൻ തീരുമാനിച്ചുവെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈയിലുള്ളവയും മറ്റും സംരക്ഷിക്കുക മാത്രമാണ് വനംവകുപ്പ് ചെയ്യുന്നത്. സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനുള്ള തീരുമാനം ചുവപ്പുനാടയിൽ വിശ്രമിക്കുമ്പോഴാണ് കുഞ്ഞിമംഗലത്തെ പൊതുകാട് വിസ്മയമാവുന്നത്. ചെമ്മീൻ പാടങ്ങൾ നിർമിക്കാൻ സ്വകാര്യ സ്ഥലത്തെ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞിമംഗലത്ത് വണ്ണാത്തിപ്പുഴയുടെ കൈവഴിയായ പുല്ലങ്കോട് പുഴയോരത്തെ ഹരിതസമൃദ്ധി വില കൊടുത്തുവാങ്ങി നിലനിർത്താനുള്ള ആലോചന തുടങ്ങിയത്. പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയിൽനിന്ന് സംഭരിച്ച നാണയത്തുട്ടുകളിൽ നിന്നായിരുന്നു തുടക്കം. 30ഒാളം വ്യക്തികൾക്കുപുറമെ ജൈവകർഷക സമിതി, കണ്ടംകുളങ്ങര കർഷക മിത്ര, ഒരേ ഭൂമി ഒരേ ജീവൻ, കൃപ പാലാവയൽ എന്നീ സംഘടനകൾ കൂടി ചേർന്നതോടെ കുഞ്ഞിമംഗലത്തെ ഹരിതസൗന്ദര്യത്തിന് ആയുസ്സ് നീട്ടിക്കിട്ടി. ആദ്യം മൂന്നേക്കർ മൂന്ന് സെൻറ് ആണ് വാങ്ങിയത്. 1998 മാർച്ചിൽ രജിസ്റ്റർ ചെയ്തു. ഇതിനുശേഷം സീക്ക് ഉൾപ്പെടെയുള്ള സംഘടനകൾ കൂടുതൽ സ്ഥലം വാങ്ങി സംരക്ഷിച്ചു. ഇപ്പോൾ 30 ഏക്കറോളം കണ്ടൽക്കാടുകൾ ഭീഷണിയില്ലാതെ നിലനിൽക്കുന്നു. പുഴയുടെ ഇരുഭാഗങ്ങളിലും നിറഞ്ഞ് പുളച്ചുനിൽക്കുന്ന ഈ ഹരിത കവചം കാണാൻ നിരവധി പേരാണ് കുഞ്ഞിമംഗലത്തെത്തുന്നത്. ഹരിത സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള പുല്ലങ്കോട് പുഴയിലെ തോണിയാത്ര ഏറെ ആനന്ദകരമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. ഇതിൽ ഏറെയും സ്വകാര്യ വ്യക്തികളുടെ കൈകളിലാണ്. ഇത് വില കൊടുത്തുവാങ്ങി സംരക്ഷിത വനമായി നിലനിർത്തണമെന്ന ആവശ്യമാണ് വനം വകുപ്പിെൻറ മെല്ലേപ്പോക്കുകാരണം യാഥാർഥ്യമാവാത്തത്. ഉഷ്ണമേഖലകളിലെ നദികളുടെ ഡെൽട്ടകളിലും അഴിമുഖങ്ങളിലെ ചതുപ്പുകളിലും സമൃദ്ധമായി വളരുന്ന നിത്യഹരിത സസ്യമാണ് കണ്ടൽ. കേരളത്തിൽ കാണുന്ന എല്ലായിനം കണ്ടലുകളും കുഞ്ഞിമംഗലത്തുണ്ട്. പുഴവെള്ളത്തിെൻറ ഉപ്പുരസം വലിച്ചെടുത്ത് പരിസ്ഥിതി സന്തുലനം നിലനിർത്തുന്ന ഈ സസ്യം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടഞ്ഞ് കരയുടെ സംരക്ഷണം കൂടി നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story