Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:02 AM IST Updated On
date_range 2 July 2018 11:02 AM ISTകൈത്തറിമേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധം -മുഖ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: കൈത്തറിമേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ലിമിറ്റഡ് (ഹാൻവീവ്) സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കണ്ണൂർ നായനാർ അക്കാദമി ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കൈത്തറിമേഖലയിൽ അടിസ്ഥാനസൗകര്യവും തൊഴിൽസുരക്ഷയും ഉറപ്പാക്കും. നെയ്ത്തുതൊഴിലാളികൾക്ക് വർഷം മുഴുവൻ തൊഴിൽ എന്ന വാഗ്ദാനം സർക്കാർ പൂർണമായും യാഥാർഥ്യമാക്കി. തൊഴിലാളികളുടെ കൂലി വർധിപ്പിച്ചതും കൈത്തറി സ്കൂൾ യൂനിഫോം പദ്ധതിയും ഈ മേഖലയിൽ ഉണ്ടാക്കിയ ഉണർവ് പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ, തിരുവനന്തപുരം സെൻട്രൽ ജയിലുകളിൽ തറികൾ സ്ഥാപിക്കും. ഹാൻവീവിെൻറ വിതരണശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്വർക്ക് സംവിധാനം യാഥാർഥ്യമാക്കും. കൈത്തറി ഉൽപന്നങ്ങൾക്ക് ദേശീയ, അന്തർദേശീയ വിപണി ഉറപ്പാക്കും. പുതിയ തലമുറയെ ആകർഷിക്കാൻ വീട്ടിലെ തറി, കൈത്തറി ഗ്രാമം പദ്ധതി വിപുലമാക്കുമെന്നും നെയ്ത്തുകാരുടെ എണ്ണം പതിനായിരമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 70 വയസ്സ് കഴിഞ്ഞ നെയ്ത്തുതൊഴിലാളികളെയും ജീവനക്കാരെയും മുഖ്യമന്ത്രി ആദരിച്ചു. വ്യവസായമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷതവഹിച്ചു. നിർദിഷ്ട കൈത്തറി മ്യൂസിയം പദ്ധതിരേഖ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനംചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കൈത്തറി വീവേഴ്സ് സൊസൈറ്റി അസോസിയേഷൻ പ്രസിഡൻറ് പി. ബാലൻ, രാഷ്ട്രീയകക്ഷി നേതാക്കളായ പി. ജയരാജൻ (സി.പി.എം), അഡ്വ. പി. സന്തോഷ് കുമാർ (സി.പി.ഐ), കെ. മനോഹരൻ (സി.ഐ.ടി.യു), കെ. സുരേന്ദ്രൻ (ഐ.എൻ.ടി.യു.സി), താവം ബാലകൃഷ്ണൻ (എ.ഐ.ടി.യു.സി), എം.എ. കരീം (എസ്.ടി.യു) തുടങ്ങിയവർ സംസാരിച്ചു. ഹാൻവീവ് ചെയർമാൻ കെ.പി. സഹദേവൻ സ്വാഗതവും കൈത്തറി, ടെക്സ്റ്റൈൽസ് വകുപ്പ് ഡയറക്ടർ കെ. സുധീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story