Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:11 AM IST Updated On
date_range 17 Aug 2018 11:11 AM ISTകുറുമാത്തൂരിൽ വീടുകൾ ഒഴിപ്പിച്ചു
text_fieldsbookmark_border
തളിപ്പറമ്പ്: കനത്തമഴയിൽ വെള്ളം കയറിയ കുറുമാത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുറുമാത്തൂർ പഞ്ചായത്തിലെ 12ാം വാർഡിൽ കങ്കണച്ചാൽ ക്ഷേത്രത്തിന് സമീപത്തെ രണ്ട് വീടുകളിൽ വെള്ളം കയറി. സംഭവമറിഞ്ഞെത്തിയ തളിപ്പറമ്പ് ഫയർഫോഴ്സ് സംഘമാണ് ജാനകി (85), രണ്ടു വയസ്സുള്ള പേരക്കുട്ടികൾ, ചിറമ്മൽ ഭാസ്കരൻ (58), ഭാര്യ കമല (46), ഇടവൻ നാരായണൻ (56), ഭാര്യ ഉഷ (47), രണ്ടു പെൺമക്കൾ എന്നിവരുൾപ്പെട്ട എട്ടംഗ സംഘത്തെ രണ്ടു മണിക്കൂറോളം നീണ്ട സാഹസിക പ്രവർത്തനത്തിലൂടെ രക്ഷിച്ചത്. കുറുമാത്തൂർ കടവ് ഭാഗങ്ങളിലും കീരിയാട്, തുരുത്തി, കോട്ടപ്പുറം ഭാഗങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി. ചവനപ്പുഴയിലും കുടുംബത്തെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കുറുമാത്തൂർ പുഴ കവിഞ്ഞൊഴുകുന്നതിനാൽ നിരവധി വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മുഴുവൻ വീട്ടുകാരെയും മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കുറുമാത്തൂർ സൗത്ത് എൽ.പി സ്കൂൾ, മദ്റസ, ചവനപ്പുഴ സുപ്രഭാതം കലാനിലയം, സമീപത്തെ മദ്റസ, ജുമാമസ്ജിദ് തുടങ്ങിയവയിൽ വെള്ളം കയറി. കുറ്റിക്കോൽപുഴ കരകവിഞ്ഞതിനെ തുടർന്ന് കുറുമാത്തൂർ പാറാട് പ്രദേശത്തെ എട്ട് വീടുകളിൽ വെള്ളം കയറി. കണ്ണാടത്തിൽ കുഞ്ഞിരാമൻ, കാനായി ഗോവിന്ദൻ, മടക്കുടിയൻ നാരായണി, പുളിഓളി മാധവൻ നമ്പ്യാർ, ഇ.വി. സാവിത്രി, മിന്നാടൻ നാരായണൻ, കല്ലേൻ കണ്ണൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുകാരെ മുഴുവനും മാറ്റിപാർപ്പിച്ചു. കണ്ണാടത്തിൽ കുഞ്ഞിരാമെൻറ കന്നുകാലികളെയും രക്ഷപ്പെടുത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.പി. ഇബ്രാഹീം കുട്ടി, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനായി രാജൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story