Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 11:57 AM IST Updated On
date_range 9 Aug 2018 11:57 AM ISTഎൻഡോസൾഫാൻ: ശാസ്ത്രീയപഠനം നടത്താൻപോലും സർക്കാറുകൾക്കായില്ല -നിയമസഭാസമിതി
text_fieldsbookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ വിഷയത്തിൽ സമഗ്രമായ ശാസ്ത്രീയപഠനം നടത്തുന്നതിന് കേരളത്തിൽ മാറിമാറിവന്ന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ആയിഷാപോറ്റി എം.എൽ.എ അധ്യക്ഷയായ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമം സംബന്ധിച്ച സമിതി നിയമസഭക്ക് മുമ്പാകെ സമർപ്പിച്ച സ്പെഷൽ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് ജൂൺ 12നാണ് സമർപ്പിച്ചത്. ആകാശമാർഗം തളിച്ച കീടനാശിനിമൂലം പ്രദേശത്തെ ജനങ്ങൾക്കും അവരുടെ തലമുറക്കും ഉണ്ടാകുന്ന ജനിതകവൈകല്യം സംബന്ധിച്ച് പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനും ആരോഗ്യ-ശാസ്ത്രമേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി വിദഗ്ധസംഘത്തെ നിയോഗിക്കണെമന്ന സുപ്രധാന നിർദേശമടങ്ങിയതാണ് റിപ്പോർട്ട്. കീടനാശിനി നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും മാരകകീടനാശിനി ഉൽപാദിപ്പിച്ച് വിതരണം നടത്തിയ സ്ഥാപനത്തിനെതിരെ അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കേസ് ഫയൽ ചെയ്യുന്നതിനുള്ള സാധ്യത നിയമവിദഗ്ധരുമായി ആലോചിച്ച് സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. മുളിയാർ പഞ്ചായത്തിൽ പ്ലാേൻറഷൻ കോർപറേഷൻ സാമൂഹികനീതി വകുപ്പിന് ഉപയോഗാനുമതിയും കൈവശരേഖയും നൽകി 2016 മാർച്ച് രണ്ടിന് കൈമാറിയ 25 ഏക്കറിൽ 25 കോടി രൂപ ചെലവിൽ പുനരധിവാസകേന്ദ്രം സ്ഥാപിക്കണം. നഷ്ടപരിഹാരത്തുകയായി പ്ലാേൻറഷൻ കോർപറേഷൻ സർക്കാറിന് നൽകാൻശേഷിക്കുന്ന 34.16 കോടി രൂപ ജില്ല കലക്ടറുടെ ഫണ്ടിലേക്ക് ഉടൻ മാറ്റണം. പ്ലാേൻറഷൻ കോർപറേഷെൻറ അടുത്ത 10 വർഷത്തെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കണം. കോർപറേഷെൻറ ജില്ലയിലെ തോട്ടങ്ങളിലെ നിയമനങ്ങളിൽ 25 ശതമാനം ഇരകൾക്കോ ആശ്രിതർക്കോ സംവരണം ചെയ്യണം. ദുരിതബാധിതർക്ക് ശേഷിയില്ലെങ്കിൽ കുടുംബത്തിലെ അംഗത്തിന് നിയമനം നൽകണം. ദേശീയ മനുഷ്യാവകാശ കമീഷൻ നിർദേശിച്ച പ്രത്യേക സാമ്പത്തികസഹായത്തിനുള്ള അർഹതാമാനദണ്ഡം ഭൂമിശാസ്ത്രപരമായ വേർതിരിവുകൾ ആകരുത്. രോഗം എൻഡോസൾഫാൻമൂലം സംഭവിച്ചതാണെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയ അർഹർക്കെല്ലാം പ്രത്യേക സാമ്പത്തികസഹായം ലഭ്യമാക്കണം. തൊഴിൽ പരിശീലനകേന്ദ്രം രണ്ടു പഞ്ചായത്തുകളിൽ ഒതുക്കാതെ എല്ലാ ദുരിതബാധിത പഞ്ചായത്തുകളിലും ആരംഭിക്കണം എന്നതടക്കം ഒേട്ടറെ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നടപ്പിലായാൽ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. കാലാവധി കഴിഞ്ഞ ബാരലുകളിലെ സുരക്ഷയിലും സമിതിക്ക് ആശങ്ക കാഞ്ഞങ്ങാട്: പ്ലാേൻറഷൻ കോർപറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ച 1600 ലിറ്റർ എൻഡോസൾഫാൻ കാസർകോട് ജില്ലക്ക് ഇനിയും താങ്ങാനാവാത്ത വൻദുരന്തം വിതക്കുമോയെന്ന ഭീതിയും ആശങ്കയും സമിതി റിപ്പോർട്ടിൽ പങ്കുവെക്കുന്നു. സാന്ദ്രതകൂടിയ ബാരലുകളിലേക്ക് മാറ്റി എന്ന് പറയുന്നുണ്ടെങ്കിലും അവയുടെ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചതായാണ് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ പൂർണമായി നിർവീര്യമാക്കുംവരെ സുസജ്ജസംവിധാനം ഒരുക്കി കീടനാശിനി അതിസുരക്ഷിതമായി സൂക്ഷിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story