Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:53 AM IST Updated On
date_range 30 Oct 2017 10:53 AM ISTബസ് കാത്തിരിപ്പുകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു
text_fieldsbookmark_border
ചെറുപുഴ: ചെറുപുഴ-പുളിങ്ങോം റൂട്ടിൽ ചിറ്റാരിക്കാലിലേക്ക് തിരിയുന്ന പുതിയ പാലത്തിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം സമൂഹികവിരുദ്ധരുടെ താവളമാകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വകാര്യ വ്യക്തി നിര്‍മിച്ചു നൽകിയ കാത്തിരിപ്പു കേന്ദ്രമാണ് കാടുമൂടിക്കിടന്ന് സാമൂഹികവിരുദ്ധർക്ക് ഇടമൊരുക്കുന്നത്. സ്കൂൾ, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നതാണ് ഈ ബസ് ഷെൽട്ടർ. കാടുകയറിയതോടെ യാത്രക്കാർ കയറിനിൽക്കാറില്ല. ഏതാനും മീറ്ററകലെ ബിവറേജസ് മദ്യവിൽപന കേന്ദ്രമുള്ളതിനാൽ മദ്യപശല്യവും രൂക്ഷമാണ്. ബസ് ഷെൽട്ടറിെൻറ മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി മഴയത്ത് വെള്ളം ഉള്ളിലേക്ക് വീഴുന്നു. മുന്‍വശമൊഴികെ എല്ലായിടത്തും കാടുമൂടിക്കിടക്കുന്നു. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമെന്ന നിലയിലായി ഇതിെൻറ ഉപയോഗമിപ്പോള്‍. രാത്രി സൗകര്യപ്രദമായി മദ്യപിക്കാന്‍ ഇവിടെയെത്തുന്നവര്‍ ധാരാളമാണ്. പിന്‍വശത്തെല്ലാം മദ്യക്കുപ്പികളും മാലിന്യവും നിറഞ്ഞു കിടക്കുന്നു. പകല്‍ സമയത്തുപോലും ഇവിടം അനധികൃത മദ്യവില്‍പനക്കാരുടെ താവളമാണ്. വൃത്തിഹീനമായ സാഹചര്യമായതിനാലാണ് യാത്രക്കാർ കയറിനിൽക്കാൻ മടിക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്പെടാന്‍ നിർമിച്ച ബസ്കാത്തിരിപ്പു കേന്ദ്രത്തിന് അറ്റകുറ്റപ്പണി നടത്താന്‍ ഇത് നിർമിച്ചവരോ പഞ്ചായത്തോ തയാറാവാത്തതാണ് ദുരുപയോഗത്തിന് കാരണം. കന്നിക്കളം നവജ്യോതി കോളജ്, ഏഞ്ചല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയാണ് ചിറ്റാരിക്കാല്‍ ഭാഗത്തേക്കുള്ള ബസ് കാത്തു നില്‍ക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രം അറ്റകുറ്റപ്പണി നടത്തി നവീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story