Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 3:07 PM GMT Updated On
date_range 12 May 2017 3:07 PM GMTഎം.പി ഫണ്ട് അവലോകനയോഗം: പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി വേഗത്തിലാക്കണം
text_fieldsbookmark_border
കണ്ണൂർ: എം.പിയുടെ പ്രാദേശികവികസന പദ്ധതികളിലുള്‍പ്പെടുത്തി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കെ.കെ. രാഗേഷ് എം.പി പറഞ്ഞു. ജില്ല കലക്ടറുടെ ചേംബറില്‍ നടന്ന എം.പിമാരുടെ പ്രാദേശികവികസന സ്കീം (എം.പി ലാഡ്സ്) അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളിലേറെയും അവഗണിക്കപ്പെടുന്ന അവസ്ഥ നിലവിലുണ്ട്. നിസ്സാര തടസ്സങ്ങളുടെ പേരില്‍ കുടിവെള്ളമുള്‍പ്പെടെ ഈ വിഭാഗങ്ങള്‍ക്കായി അനുവദിച്ച വിവിധ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോവുകയാണ്. ഇവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ആവശ്യമാണെന്നും എം.പി പറഞ്ഞു. എം.പി ഫണ്ടില്‍നിന്ന് നിര്‍ദേശിക്കുന്ന പ്രവൃത്തികള്‍ക്ക് മൂന്നുമാസത്തിനകം ഭരണാനുമതി നല്‍കണമെന്നാണ് ചട്ടമെങ്കിലും ഇക്കാര്യത്തില്‍ പലപ്പോഴും വീഴ്ചയുണ്ടാവുന്നുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ഭരണാനുമതി നീളുന്ന സാഹചര്യമുണ്ടായാല്‍ അക്കാര്യം യഥാസമയം എം.പിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2015--16, 16--17, 17-18 വര്‍ഷങ്ങളില്‍ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എം.പിയുടെ പ്രാദേശികവികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ പ്രവൃത്തികളാണ് യോഗത്തില്‍ അവലോകനംചെയ്തത്. ആദ്യ രണ്ടുവര്‍ഷങ്ങളില്‍ ലഭിച്ച 7.5 കോടി രൂപ ഉപയോഗിച്ച് വിവിധ ജില്ലകളിലായി 87 പ്രവൃത്തികള്‍ നടപ്പാക്കി. 2015--16 വര്‍ഷത്തെ 5.06 കോടിയുടെ 34 പ്രവൃത്തികളില്‍ 4.81 കോടിയുടെ 33 പ്രവൃത്തികള്‍ക്കും 2016--17ലെ 5.17 കോടിയുടെ 53 പദ്ധതികളില്‍ 2.44 കോടിയുടെ 29 പ്രവൃത്തികള്‍ക്കും ഭരണാനുമതി ലഭിച്ചു. ഇതില്‍ പണിതീരാന്‍ ബാക്കിയുള്ള പദ്ധതികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് എം.പി നിര്‍ദേശിച്ചു. 2017--18 വര്‍ഷത്തേക്ക് 4.04 കോടിയുടെ 65 പദ്ധതികളാണ് രാഗേഷ് എം.പി ഇതുവരെ നിര്‍ദേശിച്ചിരിക്കുന്നത്. സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടവയാണ് ഇവയിലേറെയും. എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ മൂന്നുകോടിയോളം രൂപയുടെ പദ്ധതികള്‍ എം.പി ഫണ്ടിലുള്‍പ്പെടുത്തി നടപ്പാക്കുകയുണ്ടായി. നടപ്പാക്കാന്‍ ബാക്കിയുള്ള ഓരോ പദ്ധതിയിലെയും എന്തെല്ലാം പ്രവൃത്തികള്‍ എത്ര സമയംകൊണ്ട് പൂര്‍ത്തിയാക്കും എന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് നിര്‍വഹണ ഉദ്യോഗസ്ഥനും കരാറുകാരനും ഒപ്പുെവച്ച് ജില്ല പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശൻ, ജില്ലതല നിര്‍വഹണ ഉദ്യോഗസ്ഥർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story