Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2017 10:54 AM GMT Updated On
date_range 15 March 2017 10:54 AM GMTവരള്‍ച്ച: വെള്ളം പാഴാക്കിയാൽ കർശന നടപടി; ഒരാഴ്ചക്കകം കുടിവെള്ളവിതരണം ആരംഭിക്കും
text_fieldsbookmark_border
കണ്ണൂർ: ജില്ലയിലെ വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായ സ്ഥലങ്ങളില്‍ ഒരാഴ്ചക്കകം കുടിവെള്ളവിതരണം ആരംഭിക്കുമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. ആലക്കോട് മേഖലയില്‍ ഇതിനകം ടാങ്കര്‍ ലോറികളില്‍ കുടിവെള്ളവിതരണം തുടങ്ങിയിട്ടുണ്ട്. ടാങ്കറുകളുടെ ക്വട്ടേഷന്‍ നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതിെൻറ തുക സംബന്ധിച്ച് ടാങ്കര്‍ ലോറി ഉടമകളുമായി അന്തിമ ധാരണയിലെത്തേണ്ടതുണ്ടെന്നും കണ്ണൂര്‍ താലൂക്കിലെ വരള്‍ച്ച മുന്നൊരുക്കം സംബന്ധിച്ച യോഗത്തില്‍ ജില്ല കലക്ടര്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ സ്ഥിതി വിലയിരുത്തി ആവശ്യപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും ടാങ്കറുകളില്‍ വെള്ളം നല്‍കുക. ജില്ലയില്‍ നേരത്തെ 355 വാട്ടര്‍ കിയോസ്ക്കുകളാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം പുതുതായി 300 എണ്ണം കൂടി സ്ഥാപിക്കാന്‍ നടപടിയെടുത്തു. തലശ്ശേരി താലൂക്കില്‍ പുതിയ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നത് ആരംഭിച്ചു. മറ്റിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ ഈ പ്രവൃത്തി തുടങ്ങും. ജില്ലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം നിറക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ 19 ഫില്ലിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചു. എല്ലാ വില്ലേജിലും ഒാരോ സ്വകാര്യ കുടിവെള്ള സ്രോതസ്സ് വില്ലേജ് ഓഫിസര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. സ്രോതസ്സുകളിലെ ജലം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശസ്ഥാപന മേധാവികള്‍ ഇത്തരം സ്വകാര്യ ജലസ്രോതസ്സുകള്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഉടമകളുമായി സംസാരിച്ച് ധാരണയാക്കണമന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ജലസ്രോതസ്സുകള്‍ താല്‍ക്കാലികമായി ഏറ്റെടുക്കാന്‍ ജില്ല ഭരണകൂടത്തിന് അധികാരമുണ്ട്. ഉടമകള്‍ വിസമ്മതിച്ചാല്‍ ഈ നിയമപ്രകാരം സ്രോതസ്സുകള്‍ പിടിച്ചെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു. കിണറുകളും കുളങ്ങളും മാത്രമല്ല, കുഴല്‍ക്കിണറുകളും ഇങ്ങനെ ഏറ്റെടുക്കാവുന്നതാണ്. ടാങ്കര്‍ ലോറികളുടെ കാര്യത്തിലും ഈ നടപടിക്ക് അധികാരമുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയായ പഴശ്ശി ഡാമില്‍ നിലവില്‍ 25 മീറ്റര്‍ നിരപ്പില്‍ വെള്ളം ഉണ്ട്. ഇവ വാട്ടര്‍ അതോറിറ്റിയുടെ ഫില്ലിങ് സ്റ്റേഷനുകള്‍വഴി ടാങ്കറുളില്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൂടുതല്‍ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും മറ്റ് ജലസ്രോതസ്സുകള്‍ നിലവിലില്ലാത്തതുമായ സാഹചര്യത്തില്‍ അത്തരം സ്ഥലങ്ങളില്‍ പുതുതായി കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുമതിനല്‍കും. തദ്ദേശസ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ച് നല്കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും അനുമതി. പൈപ്പ്ലൈന് നീട്ടാനുള്ള സ്കീമുകള്‍ക്ക് രണ്ടു ലക്ഷം രൂപവരെ അനുവദിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഏറ്റവും രൂക്ഷമായി ജലക്ഷാമമുള്ള മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കിയായിരിക്കും തുക അനുവദിക്കുക. ദുരുപയോഗം കണ്ടാല്‍ ഉടന്‍തന്നെ ആവശ്യമായ നടപടി കൈക്കൊള്ളണം. വില്ലേജ് ഓഫിസര്‍മാരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഏതുസമയത്തും ഇത്തരം പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ ജാഗരൂകരായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം. സജീവന്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ.കെ. ചന്ദ്രന്, കെ. നാരായണന് എന്നിവര്‍ സംസാരിച്ചു. തദ്ദേശസ്ഥാപന പ്രതിനിധികൾ, വാട്ടര്‍ അതോറിറ്റി -റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story