Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:25 PM GMT Updated On
date_range 23 Jun 2017 4:25 PM GMTപ്രഭാഷണപരിപാടിക്ക് വിലക്ക്; കേന്ദ്ര സർവകലാശാലക്ക് മുന്നിൽ പന്തൽകെട്ടി നന്ദിത നാരായെൻറ പ്രസംഗം
text_fieldsപെരിയ: കേരള കേന്ദ്ര സർവകലാശാലക്ക് മുന്നിൽ അധ്യാപക സംഘടനാ നേതാവിെൻറ പ്രഭാഷണപരിപാടിക്ക് അധികൃതരുടെ വിലക്ക്. തുടർന്ന് ദേശീയപാതക്കരികിലെ താൽക്കാലികവേദിയിൽ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ അധ്യക്ഷയും ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജ് അധ്യാപികയുമായ നന്ദിത നാരായെൻറ പ്രഭാഷണമാണ് കേന്ദ്ര സർവകലാശാല അധികൃതർ വിലക്കിയത്. സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ (സി.യു.കെ.ടി.എ) വ്യാഴാഴ്ച പെരിയയിലെ കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയാണ് വിലക്കിനെ തുടർന്ന് കാമ്പസിനു മുന്നിൽ ദേശീയപാതയോരത്ത് കെട്ടിയ താൽക്കാലിക വേദിയിലേക്ക് മാറ്റേണ്ടിവന്നത്. കഴിഞ്ഞദിവസം രാത്രി സർവകലാശാലയുടെ ഗേറ്റിനുസമീപം പന്തൽകെട്ടാൻ ശ്രമിച്ചപ്പോൾ അധികൃതർ തടഞ്ഞതിനെ തുടർന്ന് വീണ്ടും മാറ്റുകയായിരുന്നു. സംഘടനക്ക് സർവകലാശാലയുടെ അംഗീകാരമില്ലെന്നും ഒരു ദേശീയസംഘടനയുടെ പ്രതിനിധിയാണ് നന്ദിത എന്നുമുള്ള വിചിത്ര വിശദീകരണമാണ് സംഭവത്തെക്കുറിച്ച് സർവകലാശാല അധികൃതർ നൽകുന്നത്. ഇന്ത്യയിലുടനീളം പ്രസംഗപരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യമായിട്ടാണെന്ന് നന്ദിത നാരായൻ പറഞ്ഞു. സർവകലാശാലക്കകത്ത് യോഗംചേരുന്നത് വിലക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രബുദ്ധകേരളത്തിലുണ്ടായ ഈ സംഭവം തന്നെ ഞെട്ടിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. അവകാശസംരക്ഷണത്തിെൻറ ഭാഗമായി കേന്ദ്ര സർവകലാശാല അധ്യാപകർ സമരരംഗത്താണ്. ഇൗ സാഹചര്യത്തിലാണ് 'അധ്യാപകരുടെ അവകാശങ്ങൾ ഇന്ന്; പ്രതിസന്ധിയും ഭാവിപരിപാടികളും' എന്ന വിഷയത്തിൽ പ്രഭാഷണത്തിനായി നന്ദിത നാരായൻ എത്തിയത്. പരിപാടിക്ക് സർവകലാശാല വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കേന്ദ്ര സർവകലാശാല അധ്യാപകർ പ്രതിഷേധിച്ചു. ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് ഇതെന്നും ഇതിനെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗിൽബർട്ട് സെബാസ്റ്റ്യൻ പറഞ്ഞു. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു. ഗിൽബർട്ട് സെബാസ്റ്റ്യൻ സ്വാഗതവും ജിന്നി ആൻറണി നന്ദിയും പറഞ്ഞു.
Next Story