Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 9:38 AM GMT Updated On
date_range 30 July 2017 9:38 AM GMTഒന്നര വയസ്സുള്ള മകൾ സാക്ഷി; കൊലയിൽ പ്രതിയെ കുടുക്കിയത് സാഹചര്യ തെളിവുകൾ
text_fieldsbookmark_border
പയ്യന്നൂർ: നഗരമധ്യത്തിലെ ലോഡ്ജിൽ ഒന്നര വയസ്സുള്ള മകളെ സാക്ഷിയാക്കി നടത്തിയ കൊലയിൽ പ്രതിയെ കുടുക്കിയത് സാഹചര്യ തെളിവുകൾ. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ക്രൂരകൃത്യം ചെയ്ത് വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഏറെ കടമ്പകൾക്കുശേഷം വലയിലാക്കിയത് ഇൻറർപോളിെൻറ സഹായത്തോടെയായിരുന്നു. 2010 ജനുവരി 21ന് ഉച്ചക്ക് നഗരമധ്യത്തിലെ ലോഡ്ജ് ജീവനക്കാരാണ് രമ്യയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉച്ചയായിട്ടും മുറി തുറക്കാത്തതിനാൽ ജീവനക്കാർ പോയി നോക്കിയപ്പോൾ മുറി അകത്തുനിന്ന് കുറ്റിയിട്ടില്ലെന്ന് മനസ്സിലായി. തുറന്നു നോക്കിയപ്പോഴാണ് രമ്യയെ തൂങ്ങിയ നിലയിൽ കണ്ടത്. പയ്യന്നൂർ പൊലീസെത്തി പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമെന്ന നിഗമനത്തിലെത്തി. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും പ്രതി നാടുവിട്ടിരുന്നു. ഗൾഫിൽ നിന്നെത്തിയ ഷമ്മി കുമാർ ജനുവരി 16ന് വൈകീട്ടാണ് രമ്യയുടെ വീട്ടിലെത്തി ഭാര്യയെയും ഇളയ മകൾ ഒന്നര വയസ്സുള്ള കീർത്തനയെയും കൂട്ടി പോകുന്നത്. മറ്റ് രണ്ടു മക്കളായ ആദിത്തും കാർത്തികയും രമ്യയുടെ മാതാപിതാക്കളോടൊപ്പം ബന്ധുവിെൻറ വിവാഹത്തിന് പോയിരുന്നു. 17ന് രാവിലെ, ഭർത്താവിനോടൊപ്പമുണ്ടെന്നുപറഞ്ഞ് രമ്യ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. എന്നാൽ, പിന്നീട് വിവരമുണ്ടായില്ല. ഇതേത്തുടർന്ന് രമ്യയുടെ പിതാവ്, മകളെയും പേരക്കുട്ടിയെയും കാണാനില്ലെന്ന് കാണിച്ച് വളപട്ടണം പൊലീസിൽ പരാതി നൽകി. 20ന് രാത്രി രമ്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൾ കീർത്തനയെയും കൊണ്ട് കാറിൽ രമ്യയുടെ വീട്ടിലെത്തി വരാന്തയിൽ കിടത്തിയാണ് മംഗളൂരു വഴി ഗൾഫിലേക്ക് കടന്നത്. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലപാതമാണെന്ന് ഇത് വ്യക്തമാക്കുന്നു. ഷമ്മി കുമാർ സംശയ രോഗിയാണെന്ന് രമ്യ വീട്ടിൽ പറയാറുണ്ടായിരുന്നു. ഭർതൃമാതാവിെൻറ പീഡനം ചൂണ്ടിക്കാട്ടി രമ്യയുടെ പിതാവ് രവീന്ദ്രൻ കണ്ണൂർ വനിത സെല്ലിൽ പരാതി നൽകിയിരുന്നു. അന്ന് നടപടിയെടുത്തിരുന്നുവെങ്കിൽ മകൾക്ക് ഈ ഗതിവരില്ലായിരുന്നുവെന്ന് രവീന്ദ്രനും ഭാര്യ പ്രഭാവതിയും പറഞ്ഞിരുന്നു. കൊലപാതക വിവരം മലയാള പത്രങ്ങളിൽ കണ്ടാണ് ഷാർജയിലെ മലയാളികൾ ഷാർജ പൊലീസിൽ വിവരം നൽകുന്നത്. ഇതേത്തുടർന്ന് ഷാർജ പൊലീസ് ഷമ്മി കുമാറിനെ അറസ്റ്റ് ചെയ്തുവെങ്കിലും അവിടെ കേസില്ലാത്തതിനാൽ ദിവസങ്ങൾക്കകം വിട്ടയച്ചു. ഇതിനുശേഷം നിരവധി കടമ്പകൾ കടന്നാണ് പ്രതി കേരള പൊലീസിന് മുന്നിലെത്തുന്നത്. ഇരു രാഷ്ട്രങ്ങൾ തമ്മിൽ കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച നിയമ തടസ്സം പ്രതിക്ക് തുണയായി. പയ്യന്നൂർ കോടതിയുടെ അറസ്റ്റ് വാറൻറ് അറബിയിൽ പരിഭാഷപ്പെടുത്തി ഇന്ത്യൻ എംബസി മുഖേന കൈമാറിയെങ്കിലും കൈമാറ്റം നീണ്ടു. തുടർന്നാണ് ഇൻറർപോളിെൻറ സഹായം തേടിയത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്കു നിരന്തരമായി നിവേദനം നൽകിയതും വള്ളുവൻകടവിൽ രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയുടെ ഇടപെടലും നടപടി ശക്തിപ്പെടുത്തി. സി.ബി.ഐ മുഖേനയാണ് ഇൻറർപോളിെൻറ സഹായം തേടുന്നത്. തുടർന്ന് പയ്യന്നൂർ പൊലീസ് ദുബൈയിൽവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഷമ്മി കുമാർ എന്നതിനുപകരം ശ്യാം കുമാർ എന്ന പേരിൽ രമ്യയുടെ മേൽവിലാസം നൽകിയാണ് ലോഡ്ജിൽ മുറിയെടുത്തത്. ഇതും ഷമ്മി കുമാറിലേക്ക് സംശയം നീളാൻ കാരണമായി. സ്വബോധമുള്ള സ്ത്രീ ഒരിക്കലും പൂർണനഗ്നയായി ആത്മഹത്യ ചെയ്യില്ലെന്ന മനഃശാസ്ത്രപരമായ നിരീക്ഷണവും മരണത്തിൽ ഷമ്മി കുമാറിെൻറ പങ്ക് കൂടുതൽ ഉറപ്പിക്കുന്നതായിരുന്നു. കാലിെൻറ പെരുവിരൽ മാത്രം കട്ടിലിൽ മുട്ടിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടി ത്തൂക്കി കട്ടിൽ വലിച്ചതാകാമെന്നാണ് നിഗമനം. പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിലൂടെ കുടുംബത്തിന് നിയമ പരിരക്ഷ ലഭിച്ചുവെങ്കിലും പറക്കമുറ്റാത്ത മൂന്നു കുട്ടികൾ രമ്യയുടെ മാതാപിതാക്കളുടെ തീരാത്ത നൊമ്പരമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story