Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:05 AM GMT Updated On
date_range 1 July 2017 9:05 AM GMTആതുരസേവനത്തിന് വിട; എബിൻബാബു കൃഷിത്തിരക്കിലാണ്
text_fieldsവെള്ളരിക്കുണ്ട്: ആതുരസേവനത്തിൽ നിന്ന് മണ്ണിലേക്കിറങ്ങി യുവാക്കൾക്ക് മാതൃകയാവുകയാണ് മഞ്ഞുമേകൂടിയിൽ എബിൻബാബു. കനകപ്പള്ളിത്തട്ടിലെ 32കാരൻ നഴ്സിങ് ജോലി ഉപേക്ഷിച്ചാണ് കൃഷിയെ ഹൃദയത്തോടുചേർത്തത്. കുടുംബസ്വത്തായി കിട്ടിയ 15 ഏക്കർ ഭൂമിയാണ് എബിൻബാബുവിെൻറ കൃഷിയിടം. ചെറുപ്പംമുതലേ കൃഷിയോട് താൽപര്യമുണ്ടായിരുന്ന എബി ഇന്ന് കൃഷിവകുപ്പിെൻറ അംഗീകാരമുള്ള നല്ല കർഷകൻകൂടിയാണ്. ഇദ്ദേഹത്തിെൻറ കൃഷിയിടത്തിൽ പന്നിയൂർ ഒന്നു മുതൽ എട്ടുവരെയും ശ്രികര, ശഭകര, പഞ്ചമി, പൗർണമി, തേവം ശക്തി, അർക്കാകുർഗ്, മലബാർ എക്സൽ തുടങ്ങി പതിെനട്ടോളം സങ്കരയിനം കുരുമുളക് തൈകളും നാടൻ ഇനങ്ങളായ നാരായക്കൊടി, കരിമുണ്ട, അറക്കളമുണ്ട, വയനാടൻ തുടങ്ങി 22 ഇനം കുരുമുളകും കൃഷിചെയ്യുന്നു. ഇടുക്കിയിൽനിന്ന് കൊണ്ടുവന്ന കാട്ടുകുരുമുളകിെൻറ സങ്കരയിനമാക്കി മാറ്റിയ 'തെക്കൻ' കുരുമുളകും ഇവിടെയുണ്ട്. ഇതിൽ മുന്തിരിക്കുലപോലെയാണ് മുളക് പിടിക്കുന്നത്. പന്നിയൂർ ആറു മുതൽ എട്ടുവരെയുള്ള ചെടികൾ ദ്രുതവാട്ടം എന്ന രോഗത്തെ ചെറുക്കാൻ പ്രതിരോധശേഷി കൂടിയതാണ്. പന്നിയൂർ 2, 5, 6, 8, വിജയ് തുടങ്ങിയവ ചോലയുള്ള കൃഷിടങ്ങളിലും ഇടവിളയായി കൃഷിചെയ്യാമെന്ന മേന്മയുണ്ട്. സാധാരണ സങ്കരയിനങ്ങളിൽ ഒരു തിരിയിൽ 80 മണിമുളക് ഉണ്ടാകുമ്പോൾ തെക്കൻ എന്ന ഇനത്തിൽ 800വരെ മണികളുണ്ടാകും. ഒരു ഹെക്ടറിൽ സാധാരണ 2800 കിലോഗ്രാം കിട്ടുമ്പോൾ തെക്കൻ ഇനത്തിൽ 7000 കിലോഗ്രാം കിട്ടുമെന്നാണ് എബിൻബാബു സാക്ഷ്യപ്പെടുത്തുന്നത്. കൃഷിച്ചെലവ് കുറച്ച് ലാഭകരമാക്കാൻ കൃഷിവകുപ്പിൽനിന്നും കാർഷിക സർവകലാശാലയിൽനിന്നും ലഭിച്ച ക്ലാസുകൾ പ്രയോജനം ചെയ്തുവെന്നും ഇദ്ദേഹം പറയുന്നു. എല്ലാ തൈകളും നടുമ്പോൾ അടിവളമായി ചാണകംപോലുള്ള ജൈവവളങ്ങൾ നൽകണം. കൂടാതെ, രോഗപ്രതിരോധശക്തിക്കും തഴച്ചുവളരുന്നതിനും 1:1 അനുപാതത്തിൽ പച്ചമത്തിയും വെല്ലവും ചേർത്ത് 21 ദിവസം വായു കടക്കാതെ ഉണ്ടാക്കിയെടുക്കുന്ന ഫിഷ് അമിനോ ആസിഡ് രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിൽ ആഴ്ചയിൽ ഒന്നുവീതം ഒഴിച്ചുകൊടുക്കും. ജൈവവളത്തിനായി ആടിനെയും പശുക്കളെയും ഇതിനോടുചേർത്ത് വളർത്തുന്നു. കൂടാതെ, വിവിധയിനം നാടൻ വാഴകൾ, പ്രിയങ്ക, ഭാസ്കര, മാടക്കത്തറ ഒന്ന്, രണ്ട് തുടങ്ങി കശുമാവുകളും നാടൻ തെങ്ങുകളായ കുറ്റ്യാടി, ടി ഇൻറു ഡി, ഡി ഇൻറു ടി എന്നിവയും മൂന്നാം വർഷം ഫലം തരുന്ന ഇൻറർ മംഗള, മോഹത് നഗർ, കാസർകോടൻ തുടങ്ങിയ കവുങ്ങുകളും വിവിധ ഫലവർഗങ്ങളും ഇദ്ദേഹത്തിെൻറ കൃഷിയിടത്തിലുണ്ട്. എറണാകുളത്തുനിന്ന് കുടിയേറിയ പിതാവ് മഞ്ഞുമേകുടിയിൽ ബാബു എന്ന കർഷകെൻറ പൂർണ പിന്തുണയാണ് ഇദ്ദേഹത്തെ കൃഷിയിലേക്ക് ആകർഷിച്ചത്. ഭാര്യ മോനിഷ, ബളാൽ കൃഷിഭവനിലെ കൃഷി ഓഫിസർ അതുൽ, കാർഷിക കോളജിലെ ശ്രീകുമാർ തുടങ്ങിയവരുടെ പൂർണ സഹായവും കിട്ടുന്നുണ്ട്.
Next Story