Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:44 AM GMT Updated On
date_range 8 Aug 2017 9:44 AM GMTചരിത്രസാക്ഷിയായ മാന്തോപ്പ് ഒാർമ മാത്രം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ദേശീയപ്രസ്ഥാന ഭടന്മാർക്ക് തണലും ഊർജവും ചിന്താശേഷിയും പകർന്നുനൽകിയ ഇടം. ചരിത്രപ്രസിദ്ധമായ സ്ഥലമായാണ് പുതിയകോട്ടയിലെ മാന്തോപ്പ് മൈതാനം ഇന്നും അറിയപ്പെടുന്നത്. ഉപ്പുസത്യഗ്രഹസമര വളൻറിയർമാർക്ക് യാത്രയയപ്പ് നൽകിയതും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക ഉയർത്തിയതും ഇവിടെയാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി സമരനേതാക്കന്മാർ മാന്തോപ്പ് മൈതാനിയിൽ ഒരുമിച്ചുകൂടിയിരുന്നു. മലബാറിലെ സമരത്തിെൻറ പല നിർണായകതീരുമാനങ്ങളും വഴിത്തിരിവുകളുമുണ്ടായത് മാന്തോപ്പിെൻറ മണ്ണിൽനിന്നായിരുന്നു. ഹോസ്ദുർഗ്കോട്ട മുതൽ സ്വാതന്ത്ര്യ സ്മൃതിമണ്ഡപം വെര നീണ്ടുകിടക്കുന്ന വിശാലമായ ഇടതൂർന്ന മാവിൻതോപ്പായിരുന്നു ഇൗ മൈതാനം. എന്നാൽ, ഇന്ന് പഴയ മാന്തോപ്പിനെ ഒാർമിക്കാൻ പേര് മാത്രമാണ് അവശേഷിക്കുന്നത്. ഹോസ്ദുർഗ് താലൂക്ക് ഓഫിസിന് മുന്നിൽ മാത്രമായി മൈതാനം ചുരുങ്ങി. പരിസ്ഥിതിസ്നേഹികളുടെ ഇടപെടലിൽ വീണ്ടും അഞ്ച് മാവിൻതൈകൾ വളരുന്നുണ്ട്. സർക്കാർസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനുവേണ്ടി ഭൂമി കൈയേറി മാവുകൾ ഒന്നൊന്നായി വെട്ടിമാറ്റി. ഏറ്റവുമൊടുവില്‍ 2009 നവംബറില്‍ ഇവിടെ ബാക്കിയുണ്ടായിരുന്ന രണ്ട് മാവുകളും ഉണങ്ങിവീണു. വേരുകളറുത്തും ശാഖകള്‍ വെട്ടിയും വൈകല്യംബാധിച്ച് മാവുകള്‍ തനിയെ ഉണങ്ങിപ്പോകുകയായിരുന്നു. സ്വാതന്ത്ര്യസമര പോരാട്ടത്തിെൻറ ഇതിഹാസ നായകനും പയസ്വിനിയുടെ തീരത്തെ സമരനായകനുമായിരുന്ന കെ. മാധവേട്ടൻ സമരപോരാട്ടങ്ങൾ അടയാളപ്പെടുത്തിയത് ഇൗ മാവിെൻറ ചുവട്ടിൽനിന്നായിരുന്നു. സ്വാതന്ത്ര്യസമരത്തിന് മുമ്പും ശേഷവും ധാരാളം രാഷ്ട്രീയപ്രമേയങ്ങൾ അവതരിപ്പിക്കുകയും പാസാക്കുകയുംചെയ്ത ഇടമായിരുന്നു മാന്തോപ്പ് മൈതാനം. സൗത്ത് കാനറയുടെ ഭാഗമായിരുന്ന കാസര്‍കോടും ഹോസ്ദുര്‍ഗും കേരളത്തോട് ചേര്‍ക്കണമെന്ന കെ.പി.സി.സി തീരുമാനത്തിന് അനുകൂലമായി ഇവിടത്തെ കോണ്‍ഗ്രസുകാര്‍ പ്രമേയം പാസാക്കിയതാണ് ഇതിൽ ശ്രദ്ധേയം. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മാന്തോപ്പ് മൈതാനത്തിൽ പ്രസംഗിച്ചിരുന്നു. അതിെൻറ സ്മരണക്കായി പൊലീസ് സ്റ്റേഷന് മുന്നിൽ സ്റ്റേജ്കെട്ടി ഉയർത്തിയിട്ടുണ്ട്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി ഇ.എം.എസിന് മാന്തോപ്പിൽ വലിയ സ്വീകരണം ഒരുക്കിയിരുന്നു. 1930-കളില്‍ ദക്ഷിണേന്ത്യയിലെ ദേശീയപ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളികളിലൊരാളായ കര്‍ണാടക സദാശിവറാവു തുടര്‍ച്ചയായി മൂന്നുദിവസമാണ് മാന്തോപ്പ് മൈതാനത്ത് പ്രസംഗിച്ചത്. 1946ൽ നടത്തിയ ചീമേനി തോൽവിറക് സമരത്തിന് ആൾക്കാരെ സംഘടിപ്പിച്ചതും ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിെൻറ 25ാം വാർഷികാഘോഷം അന്നത്തെ കരസേന മേധാവി കരിയപ്പ ഉദ്ഘാടനംചെയ്തതും ചരിത്രത്തിലിടംനേടി. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും മറ്റും സംസ്ഥാന -അഖിലേന്ത്യ നേതാക്കളുടെ പ്രസംഗത്തിന് ഇപ്പോഴും വേദിയൊരുങ്ങുന്നത് ഇവിടെയാണ്. മാന്തോപ്പ് മൈതാനത്തിന് ചുറ്റുമായി നടത്താറുള്ള ശനിയാഴ്ച ചന്തയായിരുന്നു ഒരുകാലത്ത് കാഞ്ഞങ്ങാട്ടുകാരുടെ വിപണനകേന്ദ്രം. 16 വര്‍ഷത്തോളം കാഞ്ഞങ്ങാടിെൻറ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ച കെ. മാധവേട്ടൻ മാന്തോപ്പ് മൈതാനിയിൽ പലപ്പോഴുമെത്തി വിശ്രമിച്ചിരുന്നു. വലിയ സമരപോരാട്ടങ്ങൾക്ക് സാക്ഷ്യംവഹിച്ച ഭൂമിക്ക് ഇന്ന് മാന്തോപ്പ് മൈതാനിയെന്ന പേര് മാത്രമാണുള്ളത്. ഷക്കീബ് മുഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story