Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 2:50 PM IST Updated On
date_range 4 Aug 2017 2:50 PM ISTപാലോട്ടുപള്ളിയിൽ വാശിയേറിയ മത്സരം
text_fieldsbookmark_border
മട്ടന്നൂർ: നഗരസഭയിലെ മുപ്പതാം വാര്‍ഡായ പാലോട്ടുപള്ളി വാര്‍ഡില്‍ ത്രികോണമത്സരമാണ്. കഴിഞ്ഞകാലങ്ങളില്‍ മുസ്ലിംലീഗിനോട് ചേര്‍ന്നുനിന്ന വാര്‍ഡാണിത്. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 264 വോട്ടായിരുന്നു ഭൂരിപക്ഷം. എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്ത് എത്തിയ ഏക വാര്‍ഡാണിത്. കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വാര്‍ഡ്. ഘടകകക്ഷികള്‍ക്ക് നല്‍കാറുള്ള സീറ്റില്‍ ഇത്തവണ സി.പി.എം സ്വതന്ത്രസ്ഥാനാർഥിയെ ഇറക്കി വിജയിക്കാനുള്ള ലക്ഷ്യത്തിലാണ്. സി. സുനീറ (സി.പി.എം), എം.കെ. നജ്മ ടീച്ചർ (മുസ്ലിംലീഗ്), ആര്‍.കെ. ജുസൈന (എസ്.ഡി.പി.ഐ) എന്നിവരാണ് സ്ഥാനാർഥികൾ. കഴിഞ്ഞതവണ 894 വോട്ടര്‍മാരില്‍ 699 പേര്‍ വോട്ട് രേഖപ്പെടുത്തി. മുസ്ലിംലീഗിലെ ഇ.പി. ഷംസുദ്ദീന് 418 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി കെ.പി. ഇസ്മായിലിന് 154 വോട്ട് ലഭിച്ചപ്പോള്‍ ഐ.എൻ.എല്ലിലെ ഡി. മുനീറിന് 127 വോട്ടാണ് ലഭിച്ചത്. വാര്‍ഡില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വന്‍ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്ന വാര്‍ഡില്‍ കഴിഞ്ഞതവണ കീച്ചേരിയില്‍ റിബലായിനിന്ന പാലോട്ടുപള്ളി എൻ.ഐ.എസ് എല്‍.പി സ്‌കൂള്‍ അധ്യാപിക നജ്മയിലൂടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. എന്നാൽ, നഗരസഭയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ വാര്‍ഡില്‍ എത്തിയിട്ടുള്ളൂവെന്നാണ് എൽ.ഡി.എഫ് വാദം. കേന്ദ്ര- സംസ്ഥാന രാഷ്ട്രീയവും ഇടതുനിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി വോട്ടര്‍മാരെ സമീപിക്കുന്നത്. എസ്.ഡി.പി.ഐ നേതാവ് സജീര്‍ കീച്ചേരിയുടെ ഭാര്യയും വനിത സംഘടനാനേതാവുമായ ആര്‍.കെ. ജുസൈനയിലൂടെ വലിയ പ്രതീക്ഷയാണ് എസ്.ഡി.പി.ഐ പ്രകടിപ്പിക്കുന്നത്. ഇരുമുന്നണികളുടെയും നയസമീപനങ്ങളിലുള്ള വിയോജിപ്പ് വിജയത്തിലേക്ക് നയിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. പുനഃക്രമീകരണത്തോടെ 1121 ആണ് ഇത്തവണത്തെ വോട്ടര്‍മാരുടെ എണ്ണം. ശ്രീശങ്കരവിദ്യാപീഠം സ്‌കൂളാണ് പോളിങ് സ്റ്റേഷന്‍. മിനി നഗറിൽ വികസനം വോട്ടാകുമോ? മട്ടന്നൂർ: നഗരസഭയിലെ 31ാം വാര്‍ഡായ മിനി നഗര്‍ വാര്‍ഡില്‍ ത്രികോണമത്സരമാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം കൊക്കയില്‍ എന്നു പേരുണ്ടായിരുന്ന വാര്‍ഡില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ് വി.എൻ. മുഹമ്മദായിരുന്നു വിജയി. വാര്‍ഡിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുസ്ലിംലീഗിന് ഇത്തവണയും വിജയിക്കാന്‍ വഴിയൊരുക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. എം. വിലാസിനി ടീച്ചർ(സി.പി.എം), മുബീന ഷാഹിദ് (മുസ്ലിംലീഗ്), ഇ.ടി. രമ (ബി.ജെ.പി) എന്നിവരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. കഴിഞ്ഞതവണ 1039 വോട്ടര്‍മാരില്‍ 823 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുസ്ലിംലീഗിലെ വി.എന്‍. മുഹമ്മദിന് 476 വോട്ടും ഐ.എൻ.എല്ലിലെ പി.എ. താജുദ്ദീന് 193 വോട്ടും ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാർഥി കെ.പി. കുഞ്ഞികൃഷ്ണന് 95ഉം എസ്.ഡി.പി.ഐ സ്ഥാനാർഥി പി.കെ. സമീറിന് 59ഉം വോട്ടു ലഭിച്ചിരുന്നു. 283 വോട്ടാണ് ഭൂരിപക്ഷം. പുനഃക്രമീകരണത്തോടെ വോട്ടര്‍മാരുടെ എണ്ണം 896 ആയി കുറഞ്ഞു. നഗരസഭ സി.ഡി.എസ് ഹാളാണ് പോളിങ് സ്റ്റേഷന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story