Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:35 AM GMT Updated On
date_range 3 Aug 2017 9:35 AM GMTവാഴമലയുടെ ഭംഗിനുകരാൻ സഞ്ചാരികളുടെ ഒഴുക്ക്
text_fieldsപാനൂർ: മതിയായ ഗതാഗതസൗകര്യം ഒരുക്കിയതോടെ പ്രകൃതിരമണീയമായ വാഴമലയിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കിഴക്കന്‍മലയോരത്ത് സ്ഥിതിചെയ്യുന്ന വാഴമല മണ്‍സൂണ്‍ ടൂറിസത്തിന് അനുയോജ്യമായരീതിയില്‍ കോടമഞ്ഞും ഇളങ്കാറ്റും പാറക്കെട്ടുകളും വെള്ളച്ചാലുകളുംകൊണ്ട് സമൃദ്ധമാണ്. മലമുകളിലൂടെ 12 കിലോമീറ്റർ മഴയുടെ സൗന്ദര്യംനുകരുന്ന യാത്രയാണ് സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് മുല്ലപ്പള്ളി എം.പിയുടെ ഫണ്ടിൽനിന്ന് ടാറിങ് നടത്തിയതോടെയാണ് മലയിലേക്ക് ആളുകളെത്തിത്തുടങ്ങിയത്്. ദിവസേന നൂറുകണക്കിനാളുകളാണ് കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍നിന്ന് വാഴമലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പാനൂർ ചെറുപറമ്പിലെ പാത്തിക്കല്‍ താഴ്‌വാരത്തുനിന്ന് അഞ്ഞൂറേക്കറോളം വരുന്ന മലമുകളിലേക്ക് കയറുംതോറും കണ്ണിന് കുളിർമയേകുന്ന കാഴ്‌ചയാണ്. ഒട്ടേറെ വിലപിടിപ്പുള്ള ഔഷധസസ്യങ്ങളുടെ ആവാസവ്യവസ്ഥയാണ് വാഴമല. വാഴമലയിലൂടെ ഒമ്പതു കിലോമീറ്റർ സഞ്ചരിച്ചാല്‍ കണ്ണവം കാട്ടിലെത്താം. കോളയാട് എരഞ്ഞോട് കാർഷികമേഖേല, അരീക്കര മിലിട്ടറി ക്യാമ്പ്, പുഞ്ചഫാം, വിലങ്ങാട് വെള്ളച്ചാട്ടം എന്നിവ സമീപപ്രദേശങ്ങളാണ്. ചെറുപ്പറമ്പ്, ചിറ്റിക്കര, പാത്തിക്കൽവഴി 10 കി. മീറ്ററും കോളയാടുനിന്ന് എട്ടു കിലോമീറ്ററും പൊയിലൂരില്‍നിന്ന് 12 കിലോമീറ്ററും ചെറുവാഞ്ചേരിയില്‍നിന്ന് 15 കിേലാമീറ്ററും സഞ്ചരിച്ചാല്‍ വാഴമലയിലെത്താം. മുമ്പ് കരിങ്കൽക്വാറി മാഫിയയുടെ വിളനിലയമായിരുന്നു മല. എന്നാൽ, ക്വാറി നിരോധനത്തോടെ സഞ്ചാരികൾക്ക് നിർഭയമായി മലയിലൂടെ യാത്രചെയ്യാം. ടൂറിസം പദ്ധതിയില്‍നിന്ന് പ്രദേശത്തെ സർക്കാർ അവഗണിക്കുകയാണെന്ന് പരിസ്ഥിതിസ്‌നേഹികള്‍ പറയുന്നു. വാഴമലയെ മണ്‍സൂണ്‍ ടൂറിസത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാന്‍ കഴിയും. മലയെ ടൂറിസ്റ്റ് സെൻററാക്കി മാറ്റുമെന്ന് നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നും പ്രാവർത്തികമായിട്ടില്ല. സഞ്ചാരികൾക്ക് പ്രാഥമികകാര്യങ്ങൾക്കുള്ള സൗകര്യമോ ഇൻഫർമേഷൻ സെൻററോ ഇല്ല. പരിമിതികൾക്കിടയിലും പരിസ്ഥിതിസ്നേഹികളുടേയും സഞ്ചാരപ്രിയരുടേയും ഇഷ്ടസ്ഥലമായി മാറുകയാണ് വാഴമല.
Next Story