Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2017 12:34 PM GMT Updated On
date_range 19 April 2017 12:34 PM GMTപ്ലാസ്റ്റിക് സഞ്ചി നിരോധനം: തദ്ദേശ സ്ഥാപനങ്ങൾ ബൈലോ തയാറാക്കുന്നു
text_fieldsbookmark_border
കണ്ണൂർ: ശക്തമായ ബോധവത്കരണ കാമ്പയിനിലൂടെ നടപ്പാക്കിയ പ്ലാസ്റ്റിക് കാരിബാഗ്-, ഡിസ്പോസിബിൾ രഹിത പദ്ധതി ശക്തിപ്പെടുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ബൈലോ അംഗീകരിച്ച് സർക്കാറിന് സമർപ്പിച്ചുതുടങ്ങി. ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര യോഗം ചേർന്ന് കരട് ബൈലോക്ക് അംഗീകാരം നൽകണമെന്നും ജില്ല കലക്ടർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കാരിബാഗ്-, ഡിസ്പോസിബിൾ സാധനങ്ങളുടെ നിർമാണം, ഉപയോഗം, വിതരണം, ഫ്ലക്സ് പ്രിൻറിങ് എന്നിവക്ക് നിയന്ത്രണമേർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശക്തമായ വ്യവസ്ഥകളടങ്ങിയതാവും ബൈലോ. കലക്ടറേറ്റിൽ ചേർന്ന ഹരിതകേരളം മിഷൻ ജില്ലതല അവലോകന യോഗം പുരോഗതി വിലയിരുത്തി. വ്യാപാര സ്ഥാപന പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ നേരത്തേ എടുത്ത തീരുമാനത്തിന് വിരുദ്ധമായി പ്ലാസ്റ്റിക് കാരിബാഗുകളോ ഡിസ്പോസിബിൾ പ്ലേറ്റുകളോ കപ്പുകളോ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ തദ്ദേശ സ്ഥാപന മേധാവികൾക്ക് നിർദേശം നൽകി. ഏപ്രിൽ രണ്ടുമുതൽ ജില്ലയെ പ്ലാസ്റ്റിക് കാരിബാഗ് -ഡിസ്പോസിബിൾ മുക്തമാക്കുമെന്നത് അഞ്ചുമാസം മുമ്പ് കൈക്കൊണ്ട തീരുമാനമാണെന്നും ഇക്കാര്യത്തിൽ ആർക്കും കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു. നിയമം ലംഘിക്കുന്നവർക്കെതിരെ ആദ്യവട്ടം പിഴ ചുമത്തും. ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകും. നഗരപ്രദേശങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിബാഗ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും വരുംദിനങ്ങളിൽ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പരിശോധനക്ക് ആവശ്യമെങ്കിൽ പൊലീസിെൻറ സഹായം തേടും. പലയിടങ്ങളിലും മൽസ്യമാർക്കറ്റുകളിലേക്ക് പാത്രവുമായി ചെന്ന് മത്സ്യം വാങ്ങാൻ ജനങ്ങൾ തയാറായത് ആശാവഹമായ കാര്യമാണ്. അതേസമയം, കാഴ്ചയിൽ തുണിസഞ്ചിയെന്ന് തോന്നിക്കുന്ന നോൺ വൂവൺ ബാഗുകൾ ചിലയിടങ്ങളിൽ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പ്ലാസ്റ്റിക് പോലെത്തന്നെ അപകടമാണെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും ജില്ല കലക്ടർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾ, കൈക്കൊണ്ട നടപടികൾ തുടങ്ങിയവയുടെ വിശദമായ റിപ്പോർട്ട് ഓരോ മാസവും 15നും 30നും ശുചിത്വമിഷന് നൽകാനും ജില്ല കലക്ടർ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story