Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2017 1:10 PM GMT Updated On
date_range 18 April 2017 1:10 PM GMTകാങ്കോലിലെ വേലിത്തത്തകൾ പുതിയ സങ്കേതം തേടുന്നു
text_fieldsbookmark_border
പയ്യന്നൂർ: കാങ്കോൽ ടൗണിനടുത്ത് മണ്ണെടുത്ത രണ്ടു കുഴികളിൽ 16 വർഷത്തോളമായി പ്രജനനം നടത്തിയിരുന്ന നീലവാലൻ വേലിത്തത്തകൾ (ബ്ലൂടെയിൽഡ് ബീ ഇൗറ്റർ) കൂട്ടത്തോടെ കൂടുമാറുന്നു. കാങ്കോൽ ശിവക്ഷേത്ര മൈതാനമാണ് പുതിയ സങ്കേതമായി ഇവ കണ്ടെത്തിയത്. മാളമുണ്ടാക്കിയാണ് പ്രജനനം നടത്തുന്നത്. പക്ഷികളുടെ ആദ്യത്തെ കോളനിക്കടുത്ത് മനുഷ്യസാമീപ്യം ഏറിവന്നതും ചെറിയ സ്ഥലത്ത് ഉൾക്കൊള്ളുന്നതിലും അധികമായി വംശംപെരുകിയതും ഇരകൾക്കുവേണ്ടിയുള്ള തിരച്ചിലും കാരണമാകാം പുതിയ താവളം തേടിയതെന്ന് അനുമാനിക്കുന്നു. പഴയ താവളത്തിനടുത്ത് കോൺക്രീറ്റ് റിങ് ഉണ്ടാക്കുന്നതും ടൗണിനടുത്തായതും ഇവക്ക് ഭീഷണിയായി. കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ തെക്കുഭാഗം 96 മാളങ്ങളും വടക്കുഭാഗത്ത് 64 മാളങ്ങളുമുണ്ട്. പഴയസ്ഥലത്തുള്ള 70 സജീവ കോളനികളിലുംകൂടി ഏകദേശം 500 നീലവാലൻ വേലിത്തത്ത കുഞ്ഞുങ്ങളാണ് ഒരു വർഷം വിരിയുന്നത്. അേതസമയം, ഗ്രൗണ്ടിൽ തലങ്ങും വിലങ്ങും വണ്ടികൾ ഓടുന്നത് പക്ഷികളുടെ കൂടുവെക്കലിനും പ്രജനനത്തിനും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ മലബാർ പരിസ്ഥിതിസമിതി പ്രവർത്തകർ ഗ്രൗണ്ടിൽ സംരക്ഷണ ബോർഡ് സ്ഥാപിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. മഴയെത്തുംമുമ്പേ കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിച്ച് ദേശാടകരായ ഈ പക്ഷികൾ തിരിച്ചുപോകുമെന്നും അതുവരെ, കൃഷിയെ നശിപ്പിക്കുന്ന കായീച്ചകളെയടക്കം തിന്നുതീർക്കുന്ന പക്ഷികളുടെ സംരക്ഷണം നാട്ടുകാർ ഏറ്റെടുക്കണമെന്നും സമിതി ചെയർമാൻ ഭാസ്കരൻ വെള്ളൂർ ആവശ്യപ്പെട്ടു. നിശാന്ത് കുളപ്പുറം, ഹൃഷികേശ്, ഫോറസ്റ്റർ കെ.ഇ. ബിജുമോൻ എന്നിവർ പക്ഷികളുടെ കണക്കെടുക്കുന്നതിനും ബോർഡ് സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി. നേരത്തെ കൂടുകൂട്ടിയ സ്ഥലം ഏറ്റെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. ഈ സ്ഥലം ഏറ്റെടുത്തിരുന്നുവെങ്കിൽ പക്ഷികൾക്ക് പുതിയ സങ്കേതം തേടേണ്ടിവരുമായിരു ന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story